ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ്;ഭരണം പിടിക്കാൻ കോൺഗ്രസിന്റെ നിർണായക നീക്കം... ലക്ഷ്യം ബിഎസ്പി വോട്ടും
ദില്ലി; 2022 ലാണ് ഉത്തരാഖണ്ഡിൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പ്. മാസങ്ൾ അവശേഷിക്കുന്നുണ്ടെങ്കിലും ഇതിനോടകം തന്നെ ബിജെപിയും കോൺഗ്രസും തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാക്കി കഴിഞ്ഞു.ഭരണതുടർച്ച പ്രതീക്ഷിക്കുന്ന ബിജെപിക്ക് പക്ഷേ സാഹചര്യങ്ങൾ അത്ര അനുകൂലമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പാർട്ടിയിലും സർക്കാരിലും ഭിന്നത നിലനിൽക്കുന്നുണ്ട്.
അതേസമയം കോൺഗ്രസിനെ സംബന്ധിച്ച് ഭരണം പിടിക്കാനുള്ള തന്ത്രങ്ങൾക്ക് വേഗം പകരുകയാണ് പാർട്ടി. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നിർണായക നീക്കങ്ങളിലേക്ക് കടക്കാനൊരുങ്ങുകയാണ് നേതൃത്വം.പുതിയ വിവരങ്ങളിലേക്ക്
ബിജെപി ഭരണം
70 സീറ്റുള്ള നിയമസഭയിൽ 57 സീറ്റുകളുമായി ബിജെപിയാണു സംസ്ഥാനം ഭരിക്കുന്നത്. ത്രിവേന്ദ്രസിങ് റാവത്ത് ആണ് മുഖ്യമന്ത്രി. ഇത്തവണയും ഭരണം പിടിക്കുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് പാർട്ടി. പഴുതുകളടച്ച് ശക്തരായ സ്ഥാനാർത്ഥികളെ കണ്ടെത്താനാണ് ബിജെപി തയ്യാറെടുക്കുന്നത്.
തുടർച്ചയായ തിരിച്ചടികൾ
അതേസമയം മറുവശത്ത് കോൺഗ്രസ് ആകട്ടെ എന്തു വിലകൊടുത്തും മുന്നേറാനുള്ള നീക്കത്തിലാണ്. തുടർച്ചയായ തിരിച്ചടികളാണ് സംസ്ഥാനത്ത് കോൺഗ്രസ് നേരിട്ടത്. 2012 ൽ 32 സീറ്റുകൾ നേടിയ പാർട്ടിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 11സീറ്റുകളിൽ മാത്രമേ വിജയിക്കാൻ സാധിച്ചുള്ളൂ.
പുതിയ അധ്യക്ഷൻ
ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പുതിയ പാർട്ടി അധ്യക്ഷനെ നിയമിക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്.ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരു നേതാവിനെ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. സംസ്ഥാനത്ത് ദളിത് വിഭാഗങ്ങൾക്ക് ശക്തമായ സ്വാധീനമാണ് ഉള്ളത്.
ദളിത് വോട്ടുകൾ
18 മണ്ഡലങ്ങളിൽ ദളിത് വിഭാഗങ്ങൾ നിർണായക ശക്തികളാണ്. മാത്രമല്ല മറ്റ് മണ്ഡലങ്ങളിൽ 5000 മുതൽ 10000 വോട്ടുകൾ വരെ ദളിത് വിഭാഗങ്ങൾക്കുണ്ട്. ഇത് കൂടി മുന്നിൽ കണ്ടുകൊണ്ടാണ് നീക്കം. മാത്രമല്ല സംസ്ഥാനത്ത് ഒരു കാലത്ത് ശക്തരായിരുന്ന ബിഎസ്പിയുടെ ദളിത് വോട്ടുകൾ കൂടി പെട്ടിയിലാകുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു.
മൂന്ന് വിഭാഗങ്ങൾ
രാജ്പുത്-ബ്രാഹ്മണ വിഭാഗങ്ങളാണ് സമൂഹത്തിലെ ശക്തി കേന്ദ്രങ്ങൾ എങ്കിലും എല്ലാ വിഭാഗങ്ങള്‍ക്കും ഇടമുള്ള പാര്‍ട്ടി എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവിനെ അധ്യക്ഷനാക്കുന്നതിലൂടെ സാധിക്കുമെന്ന് കോൺഗ്രസ് കരുതുന്നു. കോൺഗ്രസിന്റെ മുതിർന്ന നേതാവായഹരീഷ് റാവത്ത് രാജ്പുത് വിഭാഗക്കാരനാണ്. അതേസമയം നിയമസഭ കക്ഷി നേതാവ് ഇന്ദിരാ ഹൃദയേഷ് ബ്രാഹ്മണ നേതാവും.
Recommended Video
11 സീറ്റുകൾ
രാജ്യസഭ എംപി പ്രദീപ് തംമ്തയെയാണ് കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ നിലവിലെ ദളിത് മുഖം.അധ്യക്ഷ സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ മുൻനിരയിലും പ്രദീപ് തംമ്ത തന്നെയാണ്മുന്നിലുള്ളത്.ഉത്തരാഖണ്ഡില്‍ 13 സീറ്റുകൾ പട്ടിക ജാതി സംവരണ സീറ്റുകളാണ്.ഇതിൽ 11 എംഎൽഎമാർ ബിജെപിയിൽ നിന്നുള്ളവരാണ്. രണ്ട് സീറ്റുകൾ മാത്രമാണ് കോൺഗ്രസിൽ നിന്നുള്ളത്.