കോണ്‍ഗ്രസ് മാറുന്നു.. വന്‍ സംഘടന അഴിച്ചു പണി, ആര്‍എസ്എസ് മാതൃകയില്‍.. അടിമുടി മാറും
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയവും അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജിയും തുടര്‍ന്നുണ്ടായ അനിശ്ചിതത്വങ്ങളും കടുത്ത പ്രതിസന്ധിയിലേക്കാണ് കോണ്‍ഗ്രസിനെ തള്ളിവിട്ടിരിക്കുന്നത്. അതിനിടെ മൂന്ന് നിയമസഭ തിരഞ്ഞെടുപ്പുകളാണ് പടിവാതിലില്‍ എത്തി നില്‍ക്കുന്നത്. ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലേങ്കില്‍ കോണ്‍ഗ്രസ് നിലയില്ലാ കയത്തിലേക്ക് കൂപ്പ് കുത്തുമെന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് പോലും സംശയമില്ല.ഈ സാഹചര്യത്തില്‍ സംഘടനയില്‍ വന്‍ ഉടച്ചുവാര്‍ക്കലിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
പാകിസ്താന് ഇന്ത്യയുടെ മറുപടി! അതിര്‍ത്തിയിലെ ഭീകരവാദ കേന്ദ്രങ്ങള്‍ തകര്‍ത്തു
ആര്‍എസ്എസ് മാതൃകയിലുള്ള സംവിധാനമാണ് കോണ്‍ഗ്രസ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഈ മാസം 3 ന് ദില്ലിയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് പുതിയ തിരുമാനം. വിശദാംശങ്ങളിലേക്ക്
പ്രതിസന്ധി മറികടക്കാന്‍
ലോക്സഭ തിരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനമായിരുന്നു ഇത്തവണ കോണ്‍ഗ്രസ് നടത്തിയത്. ബിജെപി തരംഗത്തില്‍ 17 സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് തുടച്ച് നീക്കപ്പെട്ടു. പാര്‍ട്ടി വെറും 52 സീറ്റുകളിലേക്ക് ഒതുങ്ങി. പരാജയത്തിന്‍റെ ആഘാതത്തില്‍ കുരുങ്ങിയ പാര്‍ട്ടിയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ നില്‍ക്കാതെ രാഹുല്‍ ഗാന്ധിയെന്ന അമരക്കാരന്‍ പിറകോട്ട് വലിഞ്ഞു. അനുനയ ശ്രമങ്ങള്‍ക്കും സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കും വഴങ്ങാതെ രാഹുല്‍ കോണ്‍ഗ്രസിന്‍റെ പടിയിറങ്ങി.
അധികാരം നഷ്ടമായി
പ്രതീക്ഷയോടെ നോക്കി കണ്ട നേതാവിന്‍റെ പിന്‍മാറ്റം കനത്ത പ്രതിസന്ധിയിലേക്കും നിരാശയിലേക്കുമാണ് കോണ്‍ഗ്രസിനെ തള്ളിവിട്ടത്. രാഹുലിന്‍റെ പിന്‍മാറ്റത്തോടെ പ്രതീക്ഷ തകര്‍ന്ന നേതാക്കള്‍ നിന്ന നില്‍പ്പില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറി. അതിനിടെ ബിജെപി അവസരം മുതലാക്കിയതോടെ കാര്യങ്ങള്‍ കൈവിട്ടു.
ഭിന്നത രൂക്ഷം
ഗോവയില്‍ 10 എംഎല്‍എമാര്‍ മറുകണ്ടം ചാടി. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കി ബിജെപി അധികാരത്തില്‍ ഏറി. രാജസ്ഥാനിലും മധ്യപ്രദേശിലും സര്‍ക്കാര്‍ അട്ടിമറിക്കുമെന്ന ഭീഷണി മറ്റൊരു വശത്തും. പോരാത്തതിന് സംസ്ഥാന പിസിസികളിലെ പടലപിണക്കങ്ങള്‍ വേറെയും.
സംഘടന ഉടച്ച് വാര്‍ക്കും
ഇനിയെങ്കിലും കോണ്‍ഗ്രസ് നേതൃത്വം കണ്ണു തുറന്നില്ലെങ്കില്‍ ഒരു പക്ഷേ ഭീകരമായിരിക്കും കോണ്‍ഗ്രസിന്‍റെ ഭാവി എന്ന മുന്നറിയപ്പാണ് മുതിര്‍ന്ന നേതാക്കള്‍ നടത്തുന്നത്. ഈ സാഹചര്യത്തിലാണ് നിര്‍ണായകമായ സംഘടനാ മാറ്റങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
ആര്‍എസ്എസ് മാതൃകയില്‍
സപ്തംബര്‍ മൂന്നിന് ദില്ലിയില്‍ ചേര്‍ന്ന ത്രിദിന പരിപാടിയിലാണ് ആര്‍എസ്എസ് മാതൃകയിലുള്ള സംഘടന മാറ്റമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്. അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയാണ് ആശയ്തിന് പിന്നില്‍. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളും ആശയങ്ങളും പ്രവര്‍ത്തകരിലേക്ക് എത്തിക്കാന്‍ ആര്‍എസ്എസ് പ്രേരക്മാര്‍ക്ക് സമാനമായ ആളുകളെ നിയമിക്കാനാണ് തിരുമാനം.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാം
ബിജെപിയുടെ പ്രത്യയശാസ്ത്രം ജനങ്ങളിലേക്ക് എത്തിക്കാൻ രാഷ്ട്രീയ സ്വയംസേവക് സംഘിന് (ആർഎസ്‌എസ്)മുഴുവന്‍ സമയ പ്രചാരകമാര്‍ ഉണ്ട്. ഇവരാണ് താഴെ തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം ഇവര്‍ക്കില്ല. എന്നാല്‍ കോണ്‍ഗ്രസില്‍ പുതിയ സംവിധാനത്തില്‍ അത്തരമൊരു വിലക്കില്ല.
ഗ്രൂപ്പുകള്‍ക്ക് അതീതം
മുതിര്‍ന്ന, പ്രവര്‍ത്തന പരിചയമുള്ള നേതാക്കളെയാകും പ്രേരക്മാരായി കോണ്‍ഗ്രസ് നിയമിക്കുക. ഇവര്‍ താഴെതട്ടില്ലുള്ള പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയുടെ ആശയങ്ങളും ചരിത്രവും പ്രവര്‍ത്തന രീതികളും ബോധ്യപ്പെടുത്തും. ഗ്രൂപ്പുകള്‍ക്ക് അതീതമായിരിക്കണം പ്രേരക്മാരുടെ പ്രവര്‍ത്തനമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
ജനകീയ ഇടപെടല്‍
പ്രേരക്മാര്‍ക്കായി 5-7 ദിവസം പരിശീലന ക്ലാസുകള്‍ നല്‍കും. ഒരു സംസ്ഥാനത്തെ നാലു മുതല്‍ അഞ്ചു ജില്ലകളടങ്ങിയ ഒരു ഡിവിഷന്റെ ചുമതല മൂന്നു പ്രേരകുമാര്‍ക്കായിരിക്കും.അതേസമയം അവരുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വിലയിരുത്തുകയും അവരുടെ ജനകീയ ഇടപെടലുകള്‍ പരിശോധിച്ചും മാത്രമേ പ്രേരക്മാരെ തിരഞ്ഞെടുക്കുകയുള്ളൂ.
ഈ മാസം അവസാനം
എല്ലാ മാസവും ദേശീയ -സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രവര്‍ത്തകരുമായി സംവദിക്കാന്‍ പ്രേരക്മാര്‍ സംഗതന്‍ സംവദ് (ക്ലാസുകള്‍) ജില്ലാ പാര്‍ട്ടി ഓഫീസുകളില്‍ നടത്തും. പ്രാദേശിക പ്രശ്നങ്ങള്‍ എന്താണെന്ന് കണ്ടെത്തുകയും പഠിക്കുകയും ഇവര്‍ ചെയ്യണം. ഈ മാസം അവസാനത്തോടെ പ്രേരക്മാരെ കണ്ടെത്തണമെന്നാണ് കെപിസിസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് ഇക്കാര്യങ്ങള്‍ വിലയിരുത്തും.