കച്ചമുറുക്കി കോൺഗ്രസ്, രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്! മോദി സർക്കാരിന് ശക്തമായ താക്കീത്!
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാകുന്നതിലും കുടിയേറ്റ തൊഴിലാളി വിഷയത്തിലുമടക്കം പ്രതിരോധത്തിലായ കേന്ദ്ര സർക്കാരിന് ഇരുട്ടടിയായാണ് അതിർത്തിയിലെ സംഘർഷം സമ്മാനിച്ചത്. 20 ജവാന്മാർ അതിർത്തിയിൽ വീരമൃത്യു വരിച്ചു. അതിനിടെ ഇന്ധന വില വർദ്ധനവും സർക്കാരിനെതിരെ ജനരോഷം ഉയരാൻ കാരണമായിരിക്കുകയാണ്.
കോൺഗ്രസ് കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ശക്തമായ വിമർശനങ്ങളാണ് ഉയർത്തുന്നത്. മാത്രമല്ല മോദി സർക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങളിലേക്കും കോൺഗ്രസ് കടക്കുകയാണ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഇക്കാര്യം വ്യക്തമാക്കി ഫേസ്ബുക്കിലൂടെ രംഗത്ത് വന്നിട്ടുണ്ട്.
രാജ്യവ്യാപക പ്രക്ഷോഭം
ഇന്ത്യ-ചൈന സംഘർഷവും ഇന്ധന വിലക്കയറ്റവും അടക്കം ഉയർത്തിയാണ് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക് കടക്കാനൊരുങ്ങുന്നത്. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ''കഴിഞ്ഞ ദിവസം കൂടിയ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ എടുത്ത തീരുമാനപ്രകാരം ധീരജവാന്മാർക്ക് അഭിവാദ്യം അർപ്പിച്ചും, വർധിച്ചുവരുന്ന പെട്രോൾ ഡീസൽ വിലയിൽ പ്രതിഷേധിച്ചും വരും ദിവസങ്ങളിൽ കോൺഗ്രസ് പാർട്ടി രാജ്യവ്യാപക പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുകയാണ്.
ധീര രക്ത സാക്ഷികൾക്ക് പ്രണാമം
അതിർത്തിയിലെ അതി കഠിനമായ കാലാവസ്ഥകളിലും, ഭൂപ്രദേശങ്ങളിലും രാജ്യത്തിന് വേണ്ടി കാവൽ നിൽക്കുന്ന ധീര ജവാൻമാർക്കു സമ്പൂർണ പിൻതുണ പ്രഖ്യാപിച്ചും, അതിർത്തിയിൽ ഗാൽവാൻ താഴ്‌വരയിൽ ചൈന കടന്ന് കയറിയിട്ടും കണ്ടില്ലെന്നു നടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെയും ജൂൺ 26 വെള്ളിയാഴ്ച കോൺഗ്രസ് പാർട്ടി രാജ്യവ്യാപകമായി ധീര രക്ത സാക്ഷികൾക്ക് പ്രണാമം അർപ്പിച്ചു അനുശോചന യോഗങ്ങൾ സംഘടിപ്പിക്കും.
Recommended Video
ദീപം തെളിയിച്ചു ആദരം
"ഷഹീദോം കോ സലാം ദിവസ് " എന്ന് പേരിട്ട ഈ ദിവസത്തിൽ രാവിലെ 11 മണി മുതൽ 12 മണി വരെ സൈനിക സ്മാരകങ്ങളിലും, മഹാത്മാ ഗാന്ധി പ്രതിമകൾക്കും, ധീര ദേശാഭിമാനികളുടെ സ്‌മൃതി മണ്ഡപത്തിനു മുന്നിലായും മൗനമായി കോൺഗ്രസ് പ്രവർത്തകർ രാജ്യവ്യാപകമായി ധീരജവാന്മാർക്ക് പ്രണാമം അർപ്പിക്കും. അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം കണ്ടില്ലെന്നു നടിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെയും, രാജ്യത്തിൻറെ കാവൽ ഭടന്മാരായ സൈനികർക്ക് അഭിവാദ്യം അർപ്പിച്ചും മുദ്രാവാക്യങ്ങളില്ലാതെ, ദീപം തെളിയിച്ചു ആദരം സമർപ്പിക്കും.
"സ്പീക്ക് ഫോർ ജവാൻസ്"
ഇതോടൊപ്പം അന്നേ ദിവസം "സ്പീക്ക് ഫോർ ജവാൻസ്" എന്ന പേരിൽ രാജ്യ വ്യാപകമായി ഓൺലൈൻ കാമ്പയിനും സംഘടിപ്പിക്കും. ഈ ദുരിതക്കാലത്തും സാധാരണക്കാരുടെ നടുവൊടിക്കുന്ന ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കാനാണ് ബിജെപി സർക്കാർ മത്സരിക്കുന്നത്. തുടർച്ചയായ പതിനെട്ടാം ദിവസവും ഇന്ധന വില ഉയർത്തി പാവപ്പെട്ട ജനങ്ങളെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്ര സർക്കാർ. ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ ഓട്ടോ, ടാക്സി തൊഴിലാളികളും, ബസ് ഉടമകളും, ഓല/യൂബർ തൊഴിലാളികളും എന്നുവേണ്ട ഇരുചക്ര വാഹനം ഉപയോഗിക്കുന്ന സാധാരണക്കാർ വരെ ഈ കഴുത്തറപ്പൻ ചൂഷണത്തിൽ വലയുകയാണ്.
വൻ പ്രതിഷേധ സംഗമം
വർദ്ധിച്ചു വരുന്ന പെട്രോൾ ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ചു ജൂൺ 29, തിങ്കളാഴ്ച രാവിലെ 11 മണി മുതൽ 12 മണി വരെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ സംസ്ഥാന - ജില്ലാ തലങ്ങളിൽ പിസിസികളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ സംഗമവും സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും കോൺഗ്രസ് പ്രവർത്തകർ കോവിഡ് പ്രോട്ടോകോളുകളും പാലിച്ച് ധർണ നടത്തും.
ശക്തമായ താക്കീത്
ദുരിതകാലയളവിലും പാവങ്ങളെ പിഴിയുന്ന കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ താക്കീതായി പ്രതിഷേധ പരിപാടികൾ മാറും. പ്രതിഷേധ ധർണക്കൊടുവിൽ പെട്രോൾ ഡീസൽ വിലവർദ്ധനവ് പിൻവലിക്കാൻ ആവശ്യപ്പെട്ടു ജില്ലാ അധികാരികൾ വഴി രാഷ്ട്രപതിക്ക് പാർട്ടി ജനപ്രതിനിധികളും, നേതാക്കളും, പ്രവർത്തകരും മെമ്മോറാണ്ടം സമർപ്പിക്കും.
വ്യാപക പ്രക്ഷോഭ പരിപാടികൾ
ഇതിന്റെ തുടർച്ചയായി ജൂൺ 30 മുതൽ ജൂലൈ 4 വരെയുള്ള ആഴ്ചയിൽ താലൂക്, ബ്ലോക്ക് തലങ്ങളിൽ വ്യാപക പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കും. കൂടാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പെട്രോൾ- ഡീസൽ വിലവർധനക്കെതിരെ "സ്പീക്ക് അപ്പ് ഓൺ പെട്രോൾ ഡീസൽ പ്രൈസ് ഹൈക്ക്" എന്ന പേരിൽ രാജ്യവ്യാപക കാമ്പയിനും സംഘടിപ്പിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ആയിരിക്കും പ്രക്ഷോഭ - ധർണ പരിപാടികൾ സംഘടിപ്പിക്കുക.
കൊള്ളയടിക്കുന്ന സർക്കാർ
രാജ്യത്തിന്റെ അഖണ്ഡതയും, സുരക്ഷയും ഉറപ്പു വരുത്താനും, ഈ ദുരിതക്കാലത്തും രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാർ തീരുമാനങ്ങൾക്കെതിരെയും ശക്തമായ പ്രക്ഷോഭ പരിപാടികളിലൂടെ ഈ ദുരന്തകാലത്തും കാവലായി കോൺഗ്രസ് പാർട്ടി നിലകൊള്ളും. ഈ പ്രക്ഷോഭ പരിപാടികളിൽ സജീവമായി പങ്കുകൊള്ളാനും, വരുന്ന വെള്ളിയാഴ്ചയും, തിങ്കളാഴ്ചയുമായി നടത്തുന്ന പരിപാടികൾ വൻ വിജയമാക്കാനും എല്ലാ പാർട്ടി പ്രവർത്തകരോടും, പാർട്ടിയെ സ്നേഹിക്കുന്നവരോടും അഭ്യർത്ഥിക്കുന്നു''.