മോദിയും പ്രതിരോധ മന്ത്രിയും സഭയെ തെറ്റിദ്ധരിപ്പിച്ചു.... അവകാശലംഘന നോട്ടീസുമായി കോണ്‍ഗ്രസ്!!
ദില്ലി: അവിശ്വാസ പ്രമേയം പാര്‍ലമെന്റില്‍ നടക്കുമ്പോള്‍ ഏറ്റവും വിവാദമായ കാര്യമായിരുന്നു റാഫേല്‍ ഇടപാട്. പ്രധാനമന്ത്രിക്കെതിരെ ആവര്‍ത്തിച്ച് വിമര്‍ശനമുന്നയിച്ച രാഹുല്‍ ഗാന്ധി റാഫേല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. ഇതിനെതിരെ ബിജെപി രംഗത്തെത്തുകയും ചെയ്തിരുന്നു. രാഹുല്‍ അനാവശ്യമായി പ്രധാനമന്ത്രിയെയും പ്രതിരോധമന്ത്രിയെയും മോശക്കാരാക്കിയെന്നായിരുന്നു ആരോപണം.
യുപിഎ സര്‍ക്കാരിന്റെ കാലത്താണ് കരാറില്‍ ഒപ്പുവെച്ചതെന്നും അന്നുള്ള വ്യവസ്ഥകള്‍ തന്നെയാണ് ഇപ്പോഴുള്ളതെന്നും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ആരോപിച്ചിരുന്നു. ഫ്രാന്‍സും ഇത് തന്നെയായിരുന്നു ആവര്‍ത്തിച്ചത്. അതീവ രഹസ്യമായ കാര്യങ്ങളായതിനാല്‍ കരാറിലെ വ്യവസ്ഥകള്‍ പുറത്തവിടാനാവില്ലെന്നായിരുന്നു പ്രതിരോധ മന്ത്രി പറഞ്ഞത്. എന്തായാലും ഇതിനെതിരെ മുന്‍ പ്രതിരോധ മന്ത്രി ഏകെ ആന്റണി രംഗത്തെത്തിയിട്ടുണ്ട്.
അവകാശലംഘനത്തിന് നോട്ടീസ്
പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കുമെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. സഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചാണ് നടപടി. ഈ വിഷയം ബിജെപിക്കെതിരായ പ്രചാരണ വിഷയമാക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. നിരവധി ആരോപണങ്ങളാണ് എകെ ആന്റണി ബിജെപിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. റാഫേല്‍ ഇടപാട് സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ സുരക്ഷാകാര്യ മന്ത്രിതല സമിതിയെ പോലും മറികടന്ന് മോദി സ്വന്തം നിലയില്‍ തീരുമാനമെടുത്തുവെന്നും ഇതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും ആന്റണി ആരോപിച്ചു.
2008ല്‍ റാഫേലിനെ തിരഞ്ഞെടുത്തിട്ടില്ല
2008ല്‍ ഫ്രാന്‍സുമായി പ്രതിരോ മേഖലയില്‍ ഒപ്പിട്ട കരാറാണ് ബിജെപി സഭയില്‍ ഹാജരാക്കിയത്. 2008ല്‍ റാഫേലിനെ തിരഞ്ഞെടുത്തിട്ട് പോലുമില്ല. റഫാല്‍ ഉള്‍പ്പെടെ ആറു കമ്പനികളാണ് ഇന്ത്യക്ക് യുദ്ധ വിമാനങ്ങള്‍ ലഭ്യമാക്കാന്‍ രംഗത്തുണ്ടായിരുന്നത്. 2012ലാണ് റാഫേലിനെ തിരഞ്ഞെടുത്തത്. ഇടപാട് തുക സംബന്ധിച്ച് ഇരുസര്‍ക്കാരുകളും ധാരണയിലെത്തിയെങ്കിലും പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ ഇടപാട് യാഥാര്‍ത്യമായില്ലെന്നും ആന്റണി പറഞ്ഞു.
കരാറില്‍ അങ്ങനെ പറയുന്നേയില്ല
പ്രതിരോധ ഇടപാടിലെ തുക വെളിപ്പെടുത്തരുതെന്ന് 2013ല്‍ ഒപ്പുവച്ച രേഖയിലെവിടെയും പറയുന്നില്ല. താന്‍ പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഫ്രഞ്ച് നിര്‍മിതമായ മിറാജ് എയര്‍ക്രാഫ്റ്റിന്റെ വിലവിവരങ്ങള്‍ മുമ്പ് പുറത്തുവിട്ടിരുന്നു. പിന്നെ റാഫേലിന്റെ തുക പുറത്തുവിടുന്നതിന് എന്താണ് തടസ്സം. ഭരണഘടനയനുസരിച്ച് ഈ തുക സിഎജിയോട് വെളിപ്പെടുത്തണം. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയെയും ഇക്കാര്യം അറിയിക്കണം. എന്നാല്‍ അതുണ്ടായിട്ടില്ല. കാരണം അതില്‍ അഴിമതി നടന്നിട്ടുണ്ട്.
126 എണ്ണം എങ്ങനെ 36ല്‍ എത്തി
126 റാഫേല്‍ വിമാനങ്ങള്‍ക്കാണ് യുപിഎ സര്‍ക്കാര്‍ കരാറിലെത്തിയത്. വിമാനം വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറുമെന്ന ധാരണയുമുണ്ടായിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാരിന് കീഴില്‍ കരാര്‍ 36 വിമാനങ്ങള്‍ക്കായി കുറച്ചു. സാങ്കേതിക കൈമാറ്റം ഒഴിവാക്കുകയും ചെയ്തു. യുപിഎ സര്‍ക്കാര്‍ ധാരണയിലെത്തിയതിനേക്കാള്‍ ഭീമമായ തുകയ്ക്കാണ് മോദി സര്‍ക്കാര്‍ റാഫേല്‍ ഇടപാടിന് സമ്മാനിച്ചത്. ഇതില്‍ നിന്ന് തന്നെ എല്ലാ കാര്യവും വ്യക്തമാണ്.
അടിമുടി ദുരൂഹത
യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ, സുഖോയ് യുദ്ധ വിമാനങ്ങള്‍ എന്നിവയുടെ വില പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിട്ടുണ്ട്. റാഫേല്‍ ഇടപാടിന്റെ വില പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ലെന്ന് ഫ്രാന്‍സ് അറിയിച്ചിട്ടും മോദിയും സംഘവും അതിന് തയ്യാറാവാത്തത് ദുരൂഹമാണ്. യുദ്ധവിമാന നിര്‍മാണം എച്ച്എഎല്ലില്‍ നിന്ന് എടുത്തുമാറ്റി. ഈ മേഖലയില്‍ യാതൊരു മുന്‍ പരിചയവുമില്ലാത്ത സ്വകാര്യ കമ്പനിക്ക് കൈമാറിയതില്‍ കോടികളുടെ അഴിമതിയുണ്ട്. അടിമുടി ദുരൂഹതയുള്ളൊരു ഇടപാടാണ് ഇതെന്നും ആന്റണി പറഞ്ഞു.
തിരഞ്ഞെടുപ്പ് തന്ത്രവുമായി കോണ്‍ഗ്രസ് ഒരുങ്ങി... ഇനി മോദി രാഹുല്‍ പോരാട്ടം.... 2019 ലക്ഷ്യമിട്ട്...
രൗദ്രഭാവത്തില്‍ സൗദി; ഇസ്രായേലിനെ കടന്നാക്രമിച്ചു!! ഒരിക്കലും അംഗീകരിക്കില്ല, അഭ്യൂഹത്തിന് വിരാമം