പുതിയ തന്ത്രവുമായി കോൺഗ്രസ്!'ക്രാന്തി വെർച്വൽ മഹാസമ്മേളൻ',ബിജെപിയുടെ സപ്തൃഷി തന്ത്രത്തെ വെല്ലും?
പാട്ന; നവംബറിലാണ് ബിഹാറിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ഇതുവരെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലേങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ കർശനമായ നിയന്ത്രണങ്ങളും മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചാകും തിരഞ്ഞെടുപ്പ് നടത്തുകയെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് പുതുവഴികൾ തേടുകയാണ് പാർട്ടികൾ. ഓൺലൈൻ വഴിയാണ് ഇത്തവണ പ്രചരണം കൊഴുക്കുന്നത്. ബിജെപി-ജെഡിയു സഖ്യത്തെ വെല്ലുന്ന പ്രചരണ രീതികൾ നടത്താനാണ് കോൺഗ്രസ് ശ്രമം.
ഓൺലൈൻ സാധ്യതകൾ
243 അംഗ നിയമസഭയിലേക്കാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി, ജെഡിയു-എല്‍ജെപി എന്നിവര്‍ അടങ്ങുന്ന എന്‍ഡിഎ സഖ്യവും ആര്‍ജെഡിയുടേയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള മഹാസഖ്യവും തമ്മിലാണ് ബിഹാറില്‍ മത്സരം നടക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊടിപാറുന്ന പ്രചരണങ്ങൾക്ക് ഇത്തവണ സാധ്യത ഇല്ല. പാർട്ടികൾ ഓൺലൈൻ സാധ്യതകളാണ് ഉപയോഗപ്പെടുത്തുന്നത്.
സപ്തൃഷി കമ്മിറ്റി
വമ്പൻ വെർച്വൽ റാലി നടത്തിക്കൊണ്ടാണ് ബിജെപി തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിച്ചത്. ജൂൺ ഏഴിന് നടത്തിയ റാലി ആഭ്യന്തര മന്ത്രി അമിത് ഷായാണ് അഭിസംബോധന ചെയ്തത്. വെര്‍ച്വല്‍ റാലി പരമാവധിപേരിൽ എത്തിക്കുന്നതിനായി സംസ്ഥാനത്തെ 72,725 ബൂത്തുകളിലും സപ്തൃഷി എന്ന പേരിൽ പ്രത്യേകം കമ്മിറ്റിയും ബിജെപി രൂപീകരിച്ചിരുന്നു.
മെഗാ വെർച്വൽ കൺവെൻഷൻ
ഇതിനെ പ്രതിരോധിക്കാൻ മെഗാ വെർച്വൽ കൺവെൻഷനാണ് തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് ഒരുക്കുന്നത്. കോവിഡ് -19 പകർച്ചവ്യാധി കണക്കിലെടുത്ത് 'ബീഹാർ ക്രാന്തി വെർച്വൽ മഹാസമ്മേളന്' ചമ്പാരനിൽ നിന്ന് തുടക്കമാവുമെന്ന് പാർട്ടി വക്താവ് വിന്ദോ റാത്തോർ പറഞ്ഞു. ഓരോ ജില്ലയിലും നിയമസഭാ മണ്ഡലം തിരിച്ച് രണ്ട് ഘട്ടങ്ങളിലായാണ് സമ്മേളനം നടക്കുക.
ആദ്യഘട്ടത്തിൽ ഇങ്ങനെ
ആദ്യ ഘട്ടത്തിൽ വടക്കൻ ബീഹാറിലെ 19 ജില്ലകളിലെ 84 നിയോജകമണ്ഡലങ്ങളിലായിരിക്കും നടക്കുക. സപ്റ്റംബർ 16 വരെയാണ് ഒന്നാം ഘട്ടം. തെക്കൻ ബീഹാറിലെ 19 ജില്ലകളിൽ കൺവെൻഷന്റെ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്നും റാത്തോർ പറഞ്ഞു. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയും ബീഹാർ ചുമതലയുള്ള ശക്തി സിംഗ് ഗോഹിലും സെക്രട്ടറി അജയ് കപൂറും കൺവെൻഷനെ അഭിസംബോധന ചെയ്യും.
ദേശീയ നേതാക്കളും
സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ അവിനാശ് പാണ്ഡെ, എംപി രാജ് ബബ്ബാർ, ഓൾ ഇന്ത്യ മഹിളാ കോൺഗ്രസ് മേധാവി സുസ്മിത ദേവ് എന്നിവരും ദില്ലിയിൽ നിന്നും സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് മദൻ മോഹൻ ഝാ, കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി നേതാവ് സദാനന്ദ് സിംഗ്, ബീഹാർ കോൺഗ്രസ് പ്രചാരണ സമിതി ചെയർമാൻ അഖിലേഷ് പ്രസാദ് സിംഗ് എന്നിവരും മെഗാ മീറ്റിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ റാലി
അഞ്ച് ലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളിച്ച് കൊണ്ട് രാഹുൽ ഗാന്ധിയുടെ വെർച്വർ റാലിയും പാർട്ടി സംസ്ഥാനത്ത് ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ രണ്ട് ദേശീയ നേതാക്കൾ, അഞ്ച് സംസ്ഥാന നേതാക്കൾ, 10 ജില്ലാതല നേതാക്കൾ എന്നിവർ പങ്കെടുത്ത് കൊണ്ടുള്ള പ്രത്യേക വെർച്വൽ റാലികളും കോൺഗ്രസ് ഒരുക്കുന്നുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ
ആർജെഡിയും ഓൺലൈന്‍ പ്രചരണം സജീവമാക്കുന്നുണ്ട്.സമൂഹമാധ്യമങ്ങളിലൂടെയാണ് സർക്കാരിനെതിരെ പാർട്ടി ആഞ്ഞടിക്കുന്നത്. ആർജെഡി നേതാവ് തേജസ്വി യാദവാണ് പാർട്ടിയുടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. ലോക് ഡൗൺ, മഴക്കെടുതി, വെള്ളപ്പൊക്കം എന്നീ വിഷയങ്ങളിൽ പാർട്ടിയുടെ ഇടപെടലുകൾ വ്യക്തമാക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.
'ഒക്ടോബർ 1 ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും'; പ്രചരണത്തിന് പിന്നിലെ സത്യം ഇതാണ്
'74 വയസുള്ള തോമസ് മാഷ് എങ്ങനെ 69 വയസുള്ള മമ്മൂട്ടിയുടെ അധ്യാപകനാകും'?; കെവി തോമസിന്റെ മറുപടി
കേരളം പിടിക്കണം;യുഡിഎഫ് എംപിമാർ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് , താത്പര്യം അറിയിച്ച് നേതാക്കൾ