അവസാന നിമിഷം ട്വിസ്റ്റ്; ഗുജറാത്തിൽ രണ്ടും കൽപ്പിച്ച് കോൺഗ്രസ്, ബിജെപി വിയർക്കും? നീക്കം ഇങ്ങനെ
അഹമ്മദാബാദ്; മാർച്ച് 26 നാണ് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശിൽ ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിൽ രണ്ടെണ്ണത്തിൽ വിജയം ഉറപ്പിച്ചിരിക്കുമ്പോഴാണ് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് മുൻ എംപിയും മന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയും അദ്ദേഹത്തിന്റെ പക്ഷത്തുള്ള 22 എംഎൽഎമാരും രാജിവെച്ചത്. ഇതോടെ രാജ്യസഭ സീറ്റിൽ മാത്രമല്ല സർക്കാരിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായി മാറിയിരിക്കുകയാണ്.
സമാന അട്ടിമറിയാണ് കോൺഗ്രസ് ഗുജറാത്തിലും നേരിടുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് നേതൃത്വത്തെ ഞെട്ടിച്ച് അഞ്ച് എംഎൽഎമാരാണ് പാർട്ടിയിൽ നിന്നും രാജിവെച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാത്ത് നിന്ന് രണ്ട് സീറ്റുകളിൽ വിജയിക്കാനുള്ള അംഗ ബലം പാർട്ടിക്ക് നഷ്ടമായിരിക്കുകയാണ്. എന്നാൽ തോറ്റ് കൊടുക്കില്ലെന്ന് വ്യക്തമാക്കുകയാണ് നേതൃത്വം.
രണ്ട് സീറ്റ് വീതം
182 അംഗ നിയമസഭയിൽ കോൺഗ്രസിന് 73 എംഎൽഎമാരാണ് ഉള്ളത്. ബിജെപിക്ക് 103 അംഗങ്ങളും. ഗുജറാത്തിൽ നാല് സീറ്റുകളിലാണ് മാർച്ച് 26 തിരഞ്ഞെടുപ്പ് നടക്കാനിരുന്നത്. എംഎൽമാരുടെ കണക്കുകൾ പ്രകാരം ഇരുപാർട്ടികൾക്കും ബിജെപിക്കും കോൺഗ്രസിനും രണ്ട് വീതം സീറ്റുകളിൽ വിജയിക്കാമായിരുന്നു.
എംഎൽഎമാരുടെ രാജി
രണ്ട് സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ മൂന്ന് സീറ്റുകളിലായിരുന്നു ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്ത് പല അട്ടിമറികൾക്കും ബിജെപി തയ്യാറെടുക്കുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിന് പാലം വലിച്ച് അഞ്ച് എംഎൽഎമാർ രാജിവെച്ചത്.
പ്രതീക്ഷ തകർന്നു
സോമബായി പട്ടേൽ, ജെ.വി. കകദിയ, പ്രദ്യുമാൻസിൻ ജദേജ, പ്രവിൻ മാരു, മംഗൾ ഗാവിത് എന്നിവരാണ് കോൺഗ്രസിൽ നിന്നും രാജിവെച്ചത്. ഇതോടെ സഭയിൽ കോൺഗ്രസിന്റെ അംഗബലം 68 ആയി. 37 വോട്ടുകളാണ് രാജ്യസഭയിലേക്ക് വിജയിക്കാൻ സ്ഥാനാർത്ഥിക്ക് വേണ്ടത്. എന്നാൽ എംഎൽഎമാരുടെ രാജിയോടെ രണ്ട് പേരെ ജയിക്കാമെന്ന കോൺഗ്രസ് പ്രതീക്ഷ തകർന്നു.
മുട്ടമടക്കില്ലെന്ന് കോൺഗ്രസ്
ഇതോടെ ഒരാളുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ബിജെപിക്ക് മുൻപിൽ മുട്ടുമടക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു. തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റിലും മത്സരിക്കാൻ തന്നെയാണ് കോൺഗ്രസിന്റെ തിരുമാനം. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും നിരീക്ഷകരായ ബികെ ഹരിപ്രസാദും രജനി പാട്ടീലും പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തിരുമാനം കൈകൊണ്ടത്.
ഒരു വോട്ട് മാത്രം
സാങ്കേതികമായി തങ്ങൾക്ക് ഒരു വോട്ട് മാത്രമേ പുറത്ത് നിന്ന് ആവശ്യമുള്ളൂവെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു. സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിയുടെ വോട്ട് കിട്ടിയാൽ തങ്ങൾക്ക് വിജയിക്കാം, നേതാക്കൾ പറഞ്ഞു. ആദ്യ സീറ്റ് ശക്തി സിങ് ഗോഗിലിനും രണ്ടാം സീറ്റ് ഭരത് സിങ് സോളങ്കിക്കുമാണ് ലഭിക്കുക.
വിജയിക്കുമെന്ന്
മുൻ മുഖ്യമന്ത്രിയായ സോളങ്കിയുടെ മകനാണ് ഭരത് സോളങ്കി. പിതാവിന്റെ മികച്ച പ്രതിച്ഛായയുടെ പിന്ബലത്തിൽ ഭരതിന് വിജയിക്കാൻ കഴിയും. കോൺഗ്രസിന് രണ്ട് സീറ്റിലും വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പാർട്ടി നിരീക്ഷകനായ ഹരി പ്രസാദ് പറഞ്ഞു. അതേസമയം കൂടുതൽ കോൺഗ്രസ് നേതാക്കൾ രാജിവെച്ച് ഉടൻ ബിജെപിയിൽ എത്തുമെന്നാണ് ഗുജറാത്ത് ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്.
കുതിരക്കച്ചവടം
അതേസമയം രാജ്യസഭ തിരഞ്ഞെടുപ്പിന് മുൻപ് മറ്റ് സംസ്ഥാനങ്ങളിലും സമാനമായ കുതിരക്കച്ചവടത്തിന് ബിജെപി മുതിർന്നേക്കുമെന്നാണ് കോൺഗ്രസ് കണക്കാക്കുന്നത്.ഇതിനെയെല്ലാം തന്ത്രപരമായി പ്രതിരോധിക്കാനാണ് കോൺഗ്രസ് നീക്കം. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസ് വക്താവ് കൂടിയായ രൺദീപ് സിംഗ് സുർജേവാലയ്ക്കും ടിഎസ് സിംഡിയോയ്ക്കുമാണ് ചുമതല
ഒരു സീറ്റിൽ
മധ്യപ്രദേശിൽ മുകുൾ വാസ്നിക്കിനും ഹരീഷ് റാവത്തിനുമാണ് തിരഞ്ഞെടുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. മധ്യപ്രദേശിൽ 21 എംഎൽഎമാരുടെ രാജിയോടെ കോൺഗ്രസിന്റെ അംഗബലം 92 ആയിട്ടുണ്ട്. മൂന്ന് സീറ്റുകളിലാണ് ഇവിടെ മത്സരം നടക്കുന്നത്. ഇതിൽ രണ്ട് സീറ്റുകൾ ബിജെപിയുടേതാണ്.
ദിഗ് വിജയ് സിംഗ്
ഒരു സീറ്റിൽ ദിഗ് വിജയ് സിംഗിനെ തന്നെയാണ് വീണ്ടും നോമിനേറ്റ് ചെയ്തത്. എംഎൽഎമാരുടെ രാജിയോടെ രണ്ടാമത്തെ സീറ്റെന്ന നീക്കം കോൺഗ്രസ് ഉപേക്ഷിക്കുകയായിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലുമാണ് കോൺഗ്രസും ബിജെപിയും തമ്മിൽ ശക്തമായ മത്സരം നടക്കുന്നത്.
മൂന്ന് സീറ്റിൽ
ജാർഖണ്ഡിൽ മൂന്ന് സീറ്റിലും വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.ഇവിടെ മൂന്നാമത്തെ സ്ഥാനാർത്ഥിയേയും കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിക്ക് 27 വോട്ടുകൾ ആവശ്യമാണെങ്കിലും 26 അംഗങ്ങളുടെ പിൻബലം മാത്രമേയുള്ളൂ.ഓൾ ഇന്ത്യ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്റെ (എജെഎസ്യു) ആശ്രയിച്ചിരിക്കും വിജയം നിർണയിക്കപ്പെടുക. കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ വിജയിക്കുമെന്ന് തിരഞ്ഞെടുപ്പ് ചുമതലയുള്ള ആർപിഎൻ സിംഗ് പ്രതികരിച്ചു. കോൺഗ്രസിന് 18 എംഎൽഎമാരാണ് ഉള്ളത്. ബിഹാറിലും ചത്തീസ്ഗഡിലും കോൺഗ്രസിന് രണ്ട് സീറ്റുകൾ വീതം ജയിക്കാനാകും.