കോണ്‍ഗ്രസ് പുതിയ ദൗത്യത്തിലേക്ക്, വേണുഗോപാൽ അവതരിപ്പിച്ചു, രാഹുല്‍ ഗാന്ധിയുടെ പിന്തുണ!
ദില്ലി: രാജ്യം കൊവിഡിനെതിരെ പൊരുതുമ്പോള്‍ ക്രിയാത്മക പ്രതിപക്ഷമെന്ന റോള്‍ ഭംഗിയായി ചെയ്യുകയാണ് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ട ഇടങ്ങളില്‍ കോണ്‍ഗ്രസ് പതിവില്ലാത്ത വിധത്തില്‍ സ്‌കോര്‍ ചെയ്യുന്നു.
കേന്ദ്രസര്‍ക്കാര്‍ വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്ന കുടിയേറ്റ തൊഴിലാളി പ്രശ്‌നത്തില്‍ പുതിയ ദൗത്യത്തിലേക്ക് ഇറങ്ങുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. രാഹുല്‍ ഗാന്ധിയുടെ പിന്തുണയോടെയാണ് ഈ പുതിയ ദൗത്യം.
കോൺഗ്രസ് ഇടപെടൽ
പാവങ്ങളുടെ നേതാവ് എന്ന പ്രതിച്ഛായ സൃഷ്ടിച്ചെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് കാലത്ത് കുടിയേറ്റ തൊഴിലാളികളെ ദുരിതത്തിലാക്കി എന്ന ആക്ഷേപം ശക്തമാണ്. ഇവിടെയാണ് കോണ്‍ഗ്രസ് നടത്തിയ ഇടപെടല്‍ നടത്തിയത്. രാജ്യവ്യാപകമായി കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി സജീവമായി രംഗത്തുളള പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്ന് പറയാം.
പുതിയ നീക്കത്തിലേക്ക്
കുടിയേറ്റ തൊഴിലാളികള്‍ക്ക് തിരികെ പോകാനുളള ട്രെയിന്‍ ടിക്കറ്റ് എടുത്ത് നല്‍കാനുളള സോണിയാ ഗാന്ധിയുടെ പ്രഖ്യാപനം മുതല്‍ ഉത്തര്‍ പ്രദേശിലേക്ക് 1000 ബസ്സുകള്‍ ഏര്‍പ്പെടുത്തിയ പ്രിയങ്ക ഗാന്ധിയുടെ നീക്കം വരെ വന്‍ ശ്രദ്ധ നേടിയിരിക്കുന്നു. ഇ്ത് കൂടാതെയാണ് കുടിയേറ്റ തൊഴിലാളികളെ സഹായിക്കാനുളള പുതിയ നീക്കത്തിലേക്ക് കോണ്‍ഗ്രസ് കടന്നിരിക്കുന്നത്.
അതിഥി തൊഴിലാളികളുടെ വിവരശേഖരണം
കൊവിഡ് ലോക്ക്ഡൗണ്‍ നീണ്ട് പോകവേ ദുരിതത്തില്‍ നിന്ന് കൂടുതല്‍ ദുരിതത്തിലേക്ക് വീഴുകയാണ് അതിഥി തൊഴിലാളികള്‍. രാജ്യമെമ്പാടുമുളള അതിഥി തൊഴിലാളികളുടെ വിവരശേഖരണം നടത്തി ഡാറ്റാബേസ് ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇപ്പോള്‍ മാത്രമല്ല ഭാവിയിലും കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്നതിനാണ് ഈ നീക്കം.
ശക്തമായ ആക്ഷന്‍ പ്ലാന്‍
15 സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരുമായി എഐസിസി നേതാക്കള്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് ചര്‍ച്ചയിലാണ് തീരുമാനം. കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കുടിയേറ്റ തൊഴിലാളികള്‍ക്കായി ശക്തമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനും തീരുമാനമായി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്.
രാഹുല്‍ ഗാന്ധിയുടെ പിന്തുണ
പാര്‍ട്ടിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന രജീവ് സത്ത, എഐസിസി ഡാറ്റ സെല്ലിന്റെ തലവന്‍ പ്രവീണ്‍ ചക്രവര്‍ത്തി, സോഷ്യല്‍ മീഡിയ തലവന്‍ രോഹന്‍ ഗുപ്ത എന്നിവരും എഐസിസി നേതൃത്വത്തെ പ്രതിനിധീകരിച്ച് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിന്തുണയോട് കൂടിയാണ് വിവര ശേഖരണത്തിനുളള നീക്കം.
എല്ലാ സംസ്ഥാനങ്ങളിലും
മൂന്ന് പ്ലാറ്റ്‌ഫോമുകളിലൂടെ എഐസിസിയുടെ ഡാറ്റ, സോഷ്യല്‍ മീഡിയ വിഭാഗങ്ങളാണ് കുടിയേറ്റ തൊഴിലാളികളുടെ വിവര ശേഖരണത്തിന് നേതൃത്വം കൊടുക്കുക. കോണ്‍ഗ്രസ് നേരത്തെ തന്നെ രൂപം കൊടുത്തിരിക്കുന്ന കോണ്‍ഗ്രസ് മിത്ര എന്ന പേരിലുളള ഹെല്‍പ് ലൈന്‍, ചാറ്റ്‌ബോട്ട് സേവനം അടക്കമുളള സംവിധാനങ്ങളിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. എല്ലാ സംസ്ഥാനങ്ങളിലും തൊഴിലാളികളെ സഹായിക്കാന്‍ ഈ സംവിധാനമുണ്ട്.
മനിഷ് ഖന്‍ഡൂരിയുടെ ആശയം
സഹായത്തിന് വിളിക്കുന്നവരുടെ പേര്, ഫോണ്‍ നമ്പര്‍, സ്ഥലം അടക്കമുളള വിവരങ്ങള്‍ പാര്‍ട്ടി ശേഖരിക്കും. അതത് മുഖ്യമന്ത്രിമാരിലേക്കും അധികൃതരിലേക്കും ഈ പ്രശ്‌നം എത്തിക്കും. നേരത്തെ ഫേസ്ബുക്കില്‍ ജോലി ചെയ്തിരുന്ന മനിഷ് ഖന്‍ഡൂരിയുടെ ആശയമാണ് കോണ്‍ഗ്രസ് മിത്ര. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെയാണ് മനീഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
രാഹുല്‍ ഗാന്ധിക്ക് വലിയ വിശ്വാസം
യുപി മിത്ര എന്ന പേരില്‍ പ്രിയങ്ക ഗാന്ധി ചുമതല വഹിക്കുന്ന ഉത്തര്‍ പ്രദേശില്‍ അടക്കം ഈ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ട്ടിയിലെ സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് വലിയ വിശ്വാസം ആണുളളത്. കോണ്‍ഗ്രസ് മിത്ര കൂടാതെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന ഘടകങ്ങള്‍ വഴി സര്‍ക്കാരില്‍ നിന്ന് നേരിട്ടും തൊഴിലാളികളെ കുറിച്ച് വിവര ശേഖരണം നടത്തും.