ഗുജറാത്തിലെ അതേ തന്ത്രം രാജസ്ഥാനിലും! അട്ടിമറിക്ക് ബിജെപി നീക്കം, പ്രതിരോധിക്കാനുറച്ച് കോൺഗ്രസ്!
ജയ്പൂര്‍: നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് ശേഷം നിരവധി സംസ്ഥാനങ്ങളിലാണ് ബിജെപി എംഎല്‍എമാരെ ചാക്കിലാക്കി അധികാരം പിടിച്ചിട്ടുളളത്. കര്‍ണാടകത്തിലും മധ്യപ്രദേശിലും ഈ തന്ത്രം പയറ്റിയ ബിജെപിയുടെ അടുത്ത ലക്ഷ്യം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനാണെന്ന് റിപ്പോര്‍ട്ടുകള്‍.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തന്നെ ഇക്കാര്യം സൂചിപ്പിച്ച് കഴിഞ്ഞു. ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ വിലയ്‌ക്കെടുത്ത് രാജ്യസഭയില്‍ സീറ്റുണ്ടാക്കാന്‍ ശ്രമിക്കുന്ന ബിജെപി അതേ ശ്രമം രാജസ്ഥാനിലും നടത്തുകയാണ്.
ഭൂരിപക്ഷം പിടിക്കാനുളള കളികൾ
രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഒരാഴ്ചയ്ക്കിടെ മൂന്ന് എംഎല്‍എമാരാണ് ഗുജറാത്ത് കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചത്. ഇതോടെ രണ്ട് സീറ്റുകളില്‍ വിജയിക്കാമെന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യം പാളിയിരിക്കുകയാണ്. രാജ്യസഭയില്‍ ഏത് വിധേനെയും ഭൂരിപക്ഷം പിടിക്കാനുളള കളികളാണ് ബിജെപി കളിച്ച് കൊണ്ടിരിക്കുന്നത്.
ഗുജറാത്തില്‍ കുതിരക്കച്ചവടം
ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുളള ബിജെപിക്ക് രാജ്യസഭയില്‍ അതില്ലാത്തത് വിലങ്ങ് തടിയാണ്. ഈ തടസ്സം ഒഴിവാക്കാനാണ് ബിജെപിയുടെ ശ്രമം. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഗുജറാത്തില്‍ കുതിരക്കച്ചവടം നടത്തുകയാണ് എന്നും സീറ്റുകള്‍ക്ക് വേണ്ടി ബിജെപി എന്തും ചെയ്യുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറയുന്നു.
ബിജെപിയുടെ ഗെയിം പ്ലാന്‍
ബിജെപിയുടെ ഗെയിം പ്ലാന്‍ എന്നത് പ്രതിപക്ഷത്തെ എംപിമാരെ പല വിധത്തില്‍ സ്വാധീനിച്ച് സീറ്റും അധികാരവും സ്വന്തമാക്കുക എന്നതാണ്. തക്കസമയത്ത് കുതിരക്കച്ചവടം എന്ന തന്ത്രവുമായി ബിജെപി കളത്തില്‍ ഇറങ്ങിയിരിക്കുകയാണ്. രാജസ്ഥാനിലും എംഎല്‍എമാരെ ചാക്കിലാക്കി അട്ടിമറി നടത്താനാണ് ബിജെപി ശ്രമം എന്നും ഗെഹ്ലോട്ട് ആരോപിക്കുന്നു.
മൂന്ന് സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥി
രാജസ്ഥാനില്‍ നിന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രാജസ്ഥാനിലേക്ക് മത്സരിക്കുന്നത്. മൂന്ന് സീറ്റുകളിലേക്കാണ് രാജസ്ഥാനിലെ മത്സരം. വേണുഗോപാലിനെ കൂടാതെ നീരജ് ദാംഗി ആണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. അതേസമയം ബിജെപി രാജസ്ഥാനിലെ മൂന്ന് സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസിന് അനായാസം ജയിക്കാം
200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനുളളത് 107 അംഗങ്ങളാണ്. ബിജെപിക്കുളളത് 72 അംഗങ്ങളും. സ്വതന്ത്രരും മറ്റുമായി 21 പേര്‍ വേറെയുമുണ്ട്. ഒരു സീറ്റില്‍ ജയിക്കാന്‍ ഒരു പാര്‍ട്ടിക്ക് വേണ്ടത് 51 വോട്ടുകളാണ്. അങ്ങനെ വരുമ്പോള്‍ 107 വോട്ടുളള കോണ്‍ഗ്രസിന് രണ്ട് സീറ്റുകളിലേക്ക് അനായാസം ജയിക്കാവുന്നതാണ്.
ഗുജറാത്തിലേതിന് സമാനമായി
എന്നാല്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നതിന് മൂന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. ഗുജറാത്തിലേതിന് സമാനമായി രാജസ്ഥാനിലും കോണ്‍ഗ്രസ് എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നാണ് ആരോപണം. അങ്ങനെ വന്നാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല സംസ്ഥാന ഭരണത്തിലും കോണ്‍ഗ്രസിന് അടിപതറും.
സിന്ധ്യയുടെ വഴിയേ സച്ചിൻ പൈലറ്റും
മധ്യപ്രദേശില്‍ സിന്ധ്യയും കമല്‍നാഥും തമ്മിലുണ്ടായിരുന്നതിന് സമാനമായ പ്രശ്‌നം രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും ഗെഹ്ലോട്ടും തമ്മിലുണ്ട്. സിന്ധ്യയുടെ വഴിയേ സച്ചിൻ പൈലറ്റും ബിജെപിയിലേക്ക് പോകുമോ എന്ന ആശങ്ക കോണ്‍ഗ്രസിന് നേരത്തെ മുതല്‍ക്കേ തന്നെയുണ്ട്. സിന്ധ്യയുമായി സച്ചിന്‍ പൈലറ്റ് ഇപ്പോഴും അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്.
കോണ്‍ഗ്രസിനുളള മുന്നറിയിപ്പ്
മാത്രമല്ല സച്ചിന്‍ പൈലറ്റിന്റെ അടുത്ത ആളായ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗ് അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാടുകള്‍ പരസ്യമാക്കുന്നതും കോണ്‍ഗ്രസിനുളള മുന്നറിയിപ്പാണ്. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ പദ്ധതിക്ക് ഉള്‍പ്പെടെ വിശ്വേന്ദ്ര സിംഗ് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തിരുന്നു. ബിജെപി നേതാക്കളില്‍ നിന്ന് ഇതിന് പിന്തുണയും ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്.