ഗോവയ്ക്ക് പിന്നാലെ ഗുജറാത്തിലും ബിജെപി സർക്കാരിന് വെല്ലുവിളി, അവിശ്വാസ പ്രമേയ നീക്കം
അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് സജ്ജമാകുന്ന ബിജെപിക്ക് മുന്നില്‍ വന്‍ പ്രതിസന്ധി ആയിരിക്കുകയാണ് ഗോവ. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖബാധിതന്‍ ആയതോടെ സര്‍ക്കാരിന് കടിഞ്ഞാണില്ലാത്ത അവസ്ഥയാണെന്നും ഭരണസ്തംഭനം ആണെന്നും ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുകയാണ്. ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് നടത്തുന്നു.
അതിനിടെ കാവിക്കോട്ടയായ ഗുജറാത്തിലും ബിജെപിക്ക് കാര്യങ്ങള്‍ അത്ര സുഖകരമല്ല. ഗുജറാത്തിലെ വിജയ് രൂപാണി സര്‍ക്കാരിന് എതിരെ അവിശ്വാസ പ്രമേയ നീക്കത്തിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ്. സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിക്കഴിഞ്ഞു.
അടിത്തറ ഇളക്കാൻ
2019ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ അടിത്തറ ഇളക്കാനുള്ള നീക്കങ്ങളിലേക്ക് കോണ്‍ഗ്രസ് കടന്ന് കഴിഞ്ഞു. ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നിട്ടും ഭരണം പിടിക്കാനാവാതെ പോയ കോണ്‍ഗ്രസ് ഗോവയില്‍ തിരിച്ച് വരാനുള്ള ശ്രമത്തിലാണ്. ആന്ധ്ര പ്രദേശും ബിഹാറും അടക്കം ഒറ്റയ്ക്ക് നിന്നാല്‍ ശക്തര്‍ അല്ലാത്ത ഇടങ്ങളിലൊക്കെ പ്രാദേശിക കക്ഷികളെ കൂടെ നിര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നു.
അവിശ്വാസ പ്രമേയ നീക്കം
ബിജെപിയെ പൂട്ടാന്‍ അതേ ഹിന്ദുത്വ കാര്‍ഡിറക്കുക എന്ന അറ്റകൈ പ്രയോഗമാണ് മധ്യപ്രദേശിലടക്കം കോണ്‍ഗ്രസ് പ്രയോഗിക്കുന്നത്. അതിനിടെയാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരിന് എതിരെ അവിശ്വാസ പ്രമേയ നീക്കം നടത്തുന്നത്. ഈ മാസം 18, ചൊവ്വാഴ്ച തുടങ്ങാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിലാണ് കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയ നീക്കം.
സർക്കാർ പരാജയം
വിജയ് രൂപാണി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് സ്പീക്കര്‍ക്ക് നല്‍കിയതായി കോണ്‍ഗ്രസ് എംഎല്‍എ ശൈലേഷ് പാര്‍മര്‍ വ്യക്തമാക്കി. ബിജെപി സര്‍ക്കാര്‍ എല്ലാ മേഖലകളിലും പൂര്‍ണപരാജയമാണ് എന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസ് ലഭിച്ചതായി നിയമസഭാ സെക്രട്ടറി ഡിഎം പാട്ടീല്‍ സ്ഥിരീകരിച്ചു.
20 വർഷത്തിന് ശേഷം
അവിശ്വാസ പ്രമേയ നീക്കത്തില്‍ ഇനി സ്പീക്കറാണ് തീരുമാനമെടുക്കേണ്ടത്. സ്പീക്കര്‍ അനുമതി നല്‍കിയാല്‍ അത് ഗുജറാത്ത് നിയമസഭയിലെ ഒരു ചരിത്രം കൂടിയാവും. കാരണം 20 വര്‍ഷത്തിന് ശേഷമാണ് ഗുജറാത്തില്‍ ഒരു ബിജെപി സര്‍ക്കാരിന് അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കേണ്ട സാഹചര്യമുണ്ടാകുന്നത്.
സർക്കാരിൽ വിശ്വാസമില്ല
സംസ്ഥാനത്തെ അഴിമതി തടയുന്നതിലും കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കര്‍ഷകരുടെ വായ്പ എഴുതിത്തളളും എന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ല. ജനങ്ങള്‍ക്ക് രൂപാണി സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നു.
താഴെ വീഴില്ല
എന്നാല്‍ അവിശ്വാസ പ്രമേയം ബിജെപി സര്‍ക്കാരിന് വെല്ലുവിളിയല്ല. ഗുജറാത്ത് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപി തന്നെയാണ്. 99 എംഎല്‍എമാര്‍ ബിജെപിക്ക് ഉണ്ട്. കോണ്‍ഗ്രസിന് 76 എംഎല്‍എമാരും എന്‍സിപിക്ക് ഒരു എംഎല്‍എയും ബിടിപിക്ക് രണ്ട് എംഎല്‍എമാരും മൂന്ന് സ്വതന്ത്ര എംഎല്‍എമാരുമാണുള്ളത്. അതുകൊണ്ട് തന്നെ ബിജെപി സര്‍ക്കാരിനെ താഴെ വീഴ്ത്താന്‍ കോണ്‍ഗ്രസിനാവില്ല.
നീക്കം രണ്ടാ തവണ
ഇത് രണ്ടാം തവണയാണ് ബിജെപി സര്‍ക്കാരിന് എതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയ നീക്കം നടത്തുന്നത്. നേരത്തെ ഇക്കഴിഞ്ഞ ബജറ്റ് സെഷനില്‍ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിക്കെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയ നീക്കം നടത്തിയിരുന്നു. സ്പീക്കര്‍ പക്ഷപാതിത്വം കാണിക്കുന്നു എന്നാരോപിച്ചായിരുന്നു. എന്നാല്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ സസ്‌പെന്‍ഷന്‍ കാലാവധി കുറയ്ക്കാമെന്ന തീരുമാനത്തിന്റെ പുറത്ത് അവിശ്വാസ പ്രമേയ നീക്കത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
മാധ്യപ്രവർത്തകരെ പരിഹസിച്ച് മമ്മൂട്ടി, മെഗാസ്റ്റാറിന്റെ വാ അടപ്പിച്ച് ചുട്ട മറുപടി, കുറിപ്പ് വൈറൽ