കർണാടകത്തിൽ വൻ കുതിപ്പിന് കോൺഗ്രസ്, യെഡ്ഡിയെ വെല്ലുന്ന ഡികെ മാജിക്! തുടരെ ഗോളടിച്ച് കോൺഗ്രസ്!
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എരിഞ്ഞടങ്ങിയപ്പോള്‍ കോണ്‍ഗ്രസിനെ ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് എഴുതിത്തളളിയിരുന്നു പലരും. എന്നാല്‍ ആ ചാരത്തില്‍ നിന്നും ഫീനിക്സ് പക്ഷിയെ പോലെ കുതിച്ചുയരുകയായിരുന്നു തൊട്ട് പിന്നാലെ നടന്ന മധ്യപ്രദേശിലെ അടക്കം നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്.
Recommended Video
ദക്ഷിണേന്ത്യയില്‍ കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ താഴെ വീണതിന് ശേഷം കോണ്‍ഗ്രസ് കോമയിലെന്ന മട്ടിലായിരുന്നു. എന്നാല്‍ ഡികെ ശിവകുമാര്‍ സംസ്ഥാന പ്രസിഡണ്ടായി ചുമതല ഏറ്റെടുത്തതോടെ വന്‍ കുതിപ്പിനൊരുങ്ങുകയാണ് പാര്‍ട്ടി. യെദിയൂരപ്പയെ വെട്ടി ഭരണം തിരിച്ച് പിടിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഡികെയുടെ നേതൃത്വത്തിൽ കോൺഗ്രസിന് കഴിഞ്ഞ രണ്ട് മാസങ്ങളായി വലിയ മാറ്റം കാണാനുണ്ട്.
താരപരിവേഷമുളള നേതാവ്
കര്‍ണാടകത്തിന് അകത്തും പുറത്തും താരപരിവേഷമുളള നേതാവാണ് ഡികെ ശിവകുമാര്‍. അടുത്ത തവണ കോണ്‍ഗ്രസിന് കര്‍ണാടക ഭരണം പിടിച്ച് കൊടുക്കാന്‍ തക്ക കെല്‍പ്പുളള നേതാവ്. അതറിഞ്ഞ് തന്നെയാണ് സിദ്ധരാമയ്യയ്ക്ക് പകരം സോണിയാ ഗാന്ധി പാര്‍ട്ടിയുടെ ക്രൈസിസ് മാനേജര്‍ എന്ന് വിളിപ്പേരുളള ഡികെ ശിവകുമാറിനെ ചുമതല ഏല്‍പ്പിച്ചത്.
തന്ത്രപരമായ നീക്കം
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് യെഡിയൂരപ്പ സര്‍ക്കാരിന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ അടക്കമുളളവര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിന് പിറകേ മറ്റൊരു തന്ത്രപരമായ നീക്കവും കോണ്‍ഗ്രസ് നടത്തി. പരമ്പരാഗത തൊഴിലാളികളേയും കര്‍ഷകരേയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളേയും ഒരുമിച്ച് ചേര്‍ത്ത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി.
കോണ്‍ഗ്രസിന്റെ നേട്ടം
കോണ്‍ഗ്രസിനെ ഗോളടിക്കാന്‍ സമ്മതിക്കാന്‍ മനസ്സില്ലാത്ത മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ 1610 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. ഇത് കോണ്‍ഗ്രസിന്റെ നേട്ടമായി. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നത്തിലും ഡികെ ശിവകുമാര്‍ ബിജെപിക്ക് ഒരു മുഴം മുന്നേ എറിഞ്ഞു. തൊഴിലാളികളുടെ യാത്രയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഒരു കോടി രൂപയുടെ ചെക്കാണ് പാര്‍ട്ടിക്ക് വേണ്ടി ഡികെ നല്‍കിയത്.
നൽകിയത് കോടികൾ
മാത്രമല്ല തൊഴിലാളികളുടെ തീവണ്ടി യാത്രയ്ക്കുളള ടിക്കറ്റ് ചാര്‍ജിനായി 2 കോടി രൂപയും ഡികെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നല്കുകയുണ്ടായി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും രണ്ടാം നിര നേതാക്കളും അടക്കമുളളവര്‍ ശിവകുമാറിന്റെ നേതൃത്വത്തിന് കീഴില്‍ അണി നിരക്കുകയാണ്. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കൊവിഡ് ദുരിതബാധിതര്‍ക്ക് കിറ്റുകള്‍ അടക്കമുളള സഹായം കോണ്‍ഗ്രസ് എത്തിക്കുന്നു.
ക്ഷയിച്ച് ജെഡിഎസ്
എംഎല്‍എമാരില്‍ നിന്നും മുന്‍ എംഎല്‍എമാരില്‍ നിന്നും അടക്കമാണ് കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായുളള ഫണ്ട് പിരിവ് കോണ്‍ഗ്രസ് നടത്തുന്നത്. കോണ്‍ഗ്രസിനെ ഈ ഘട്ടത്തില്‍ ശക്തമാക്കുന്നത് മറ്റൊരു പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ജെഡിഎസിന്റെ ക്ഷയമാണ്. പരമ്പരാഗത ശക്തി കേന്ദ്രങ്ങളില്‍ അടക്കം ജെഡിഎസിന് സ്വാധീനം നഷ്ടപ്പെടുകയാണ് എന്നത് കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടാവുകയാണ്.
സൂക്ഷിച്ച് ഇടപെടൽ
ബിജെപി അല്ലെങ്കില്‍ മറ്റൊരു സാധ്യത എന്നത് കോണ്‍ഗ്രസ് മാത്രമേ ഉളളൂ എന്നതാണ് പാര്‍ട്ടി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. എല്ലാ വിഷയത്തിലും സൂക്ഷിച്ച് മാത്രമാണ് കോണ്‍ഗ്രസ് ഇടപെടുന്നത്. പ്രത്യേകിച്ച തങ്ങളെ ഹിന്ദു വിരുദ്ധരായി ചിത്രീകരിക്കാന്‍ ബിജെപിക്ക് അവസരം ഉണ്ടാക്കി കൊടുക്കാതിരിക്കാന്‍ കൊവിഡ് കാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
അടിത്തട്ടിൽ നിന്ന് ഉയർത്താൻ
കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്ന തബ്ലീഗികളെ പിന്തുണയ്ക്കാതിരിക്കാനും റംസാന് നമസ്ക്കാരത്തിന് ഇളവ് നല്കാന് സമ്മര്‍ദ്ദം ഉയര്‍ത്താതിരിക്കാനും കോണ്‍ഗ്രസ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പാര്‍ട്ടിയെ അടിത്തട്ടില്‍ നിന്നും ശക്തിപ്പെടുത്തി ഉയര്‍ത്തി കൊണ്ട് വരാനാണ് ഡികെ ശിവകുമാര്‍ ലക്ഷ്യമിടുന്നത്. അതിനുളള നീക്കങ്ങളും ഡികെ സംസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞു.
കേഡർ പാർട്ടിയിലേക്ക്
കേഡര്‍ പാര്‍ട്ടി സംവിധാനത്തിലേക്ക് കോണ്‍ഗ്രസിനെ മാറ്റാണ് ഡികെ ശ്രമം നടത്തുന്നത്. എംഎല്‍എമാര്‍ക്ക് മറ്റൊരു നിയോജകമണ്ഡലത്തിന്റെ കൂടി ചുമതല നല്‍കിയിരിക്കുകയാണ്. എംഎല്‍സിമാര്‍ക്ക് കോണ്‍ഗ്രസ് വിജയിക്കാത്ത രണ്ട് മണ്ഡലങ്ങളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ബൂത്ത് ലെവല്‍ മുതലുളള പ്രവര്‍ത്തനമാണ് ഡികെ ലക്ഷ്യമിടുന്നത്.
സംസ്ഥാന വ്യാപക യാത്ര
ഇത് കൂടാതെ സംസ്ഥാന വ്യാപക യാത്രയ്ക്കും ഡികെ ശിവകുമാർ തയ്യാറെടുക്കുകയാണ്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ ഉടനീളം യാത്ര നടത്തുമെന്നാണ് ഡികെ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമായിരിക്കും ഡികെയുടെ സംസ്ഥാന വ്യാപക യാത്ര. കര്‍ണാടകത്തില്‍ ഉടനീളം ശിവകുമാറിന്റെ പ്രതിച്ഛായ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് വര്‍ധിപ്പിക്കുക എന്നതാണ് യാത്രയുടെ ഉദ്ദേശം.
ഉത്ര കൊലക്കേസിൽ പുതിയ ട്വിസ്റ്റ്! അലറിക്കരഞ്ഞ് സൂരജ്, 'ഉത്രയെ കൊന്നിട്ടില്ല, പോലീസ് സമ്മതിപ്പിച്ചു'
മഹാരാഷ്ട്ര പുകയുന്നു! വിളളൽ പുറത്തേക്ക്, രാഹുൽ ഗാന്ധി കൈ കഴുകിയതിന് പിറകെ വെടി പൊട്ടിച്ച് കോൺഗ്രസ്!