മേഘാലയയില്‍ ഭരണത്തിനായി പോരാട്ടം, സര്‍ക്കാരുണ്ടാകുമെന്ന് കോണ്‍ഗ്രസ്, ബിജെപിയും കളി തുടങ്ങി
മുതിര്‍ന്ന നേതാവ് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ഗവര്‍ണറെ കണ്ടത്
ഷില്ലോങ്: മേഘാലയയില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ അധികാരത്തിലെത്താന്‍ വേണ്ടി പാര്‍ട്ടികളുടെ പോരാട്ടം. കോണ്‍ഗ്രസും ബിജെപിയുമാണ് പ്രധാനമായും രംഗത്തുള്ളത്. 21 സീറ്റോടെ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയായതോടെ അവര്‍ക്കാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത കൂടുതല്‍. എന്നാല്‍ രണ്ടു സീറ്റ് മാത്രമുള്ള ബിജെപി കേന്ദ്രത്തില്‍ അധികാരം ഉള്ളതിന്റെ ബലത്തിലാണ് ഇവിടെ കരുക്കള്‍ നീക്കുന്നത്.
അതേസമയം സര്‍ക്കാര്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടിട്ടുണ്ട്. എന്നാല്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍പിപി)യെ കൂടെ കൂട്ടി കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നകറ്റുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
ഗവര്‍ണറെ കണ്ടു
മുതിര്‍ന്ന നേതാവ് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ഗവര്‍ണറെ കണ്ടത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി തങ്ങളാണെന്നും അതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും കോണ്‍ഗ്രസ് ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.
പിന്തുണ
സര്‍ക്കാര്‍ രൂപീകരണത്തിനായി മറ്റ് കക്ഷികളുടെ പിന്തുണ തേടിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. ഇതിനായി ചര്‍ച്ചകളും നടത്തുന്നുണ്ട്. എന്നാല്‍ എന്‍പിപി കോണ്‍ഗ്രസുമായി ചര്‍ച്ച നടത്താന്‍ തയ്യാറായിട്ടില്ല. അവര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമോയെന്ന കാര്യത്തിലും ഉറപ്പില്ല. പിന്തുണയുടെ കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ കോണ്‍ഗ്രസ് ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.
ബിജെപിയുടെ തന്ത്രം
കോണ്‍ഗ്രസിനെ ഒരുതരത്തിലും അധികാരത്തിലെത്തിക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്. അതിനായി അവര്‍ ശ്രമവും തുടങ്ങിയിട്ടുണ്ട്. പ്രാദേശിക പാര്‍ട്ടികളെയും എന്‍പിപിയുടെയും പിന്തുണയാണ് അവര്‍ പ്രധാനമായും ഉദ്ദേശിക്കുന്നത്. കേന്ദ്ര ഭരണത്തിന്റെ സ്വാധീനവും അവര്‍ ഇതിനായി ഉപയോഗിക്കുന്നുണ്ട്.
സ്വതന്ത്രരുടെ പിന്തുണ
ബിജെപി ലക്ഷ്യമിടുന്നത് മൂന്നു സീറ്റുകളില്‍ ജയിച്ച സ്വതന്ത്രരുടെ പിന്തുണയാണ്. ഇതോടൊപ്പം യുഡിപിയും എച്ച്എസ്പിഡിപിയും ബിജെപി സഖ്യത്തെ പിന്തുണയ്ക്കുമെന്നാണ് സൂചന. യുഡിപിക്ക് ആറു സീറ്റുണ്ട്. ഇത് നിര്‍ണായകമാകും. എന്നാല്‍ ഇവരാരും ഏത് പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
കോണ്‍ഗ്രസ് വേണ്ട
ചെറുകക്ഷികളെല്ലാം കോണ്‍ഗ്രസിനെ തഴഞ്ഞതായി ബിജെപി അവകാശപ്പെടുന്നുണ്ട്. മേഘാലയയിലെ ജനങ്ങള്‍ നേരത്തെ തന്നെ കോണ്‍ഗ്രസിനെ കൈവിട്ടതാണെന്ന് ബിജെപി മന്ത്രി ഹിമന്ത് ബിശ്വ ശര്‍മ പറഞ്ഞു. അതേസമയം ചെറുപാര്‍ട്ടികള്‍ക്കെല്ലാം മികച്ച വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട് ബിജെപി. അതുകൊണ്ട് ഇവരെ കൂട്ടെ കൂട്ടി ബിജെപി തന്നെ സര്‍ക്കാരുണ്ടാക്കുമെന്നാണ് സൂചന.
കോണ്‍ഗ്രസിന്റെ മാനം കാത്തത് കോട്ടയംപട; രാഹുല്‍ വിളിച്ചു, ഉമ്മന്‍ചാണ്ടി ഏറ്റു!! മൂക്ക് മുറിഞ്ഞിട്ടും
ആഹ്ലാദ പ്രകടനത്തിനിടയിൽ തെരുവ് വിളക്കുകൾ അണഞ്ഞു-ബിജെപി പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു
കാനത്തിനോട് ഏറ്റുമുട്ടല്‍ ഇല്ല പാര്‍ട്ടിയുടെ ഐക്യം പ്രധാനം, ഇസ്മായിലിനെ തള്ളി ദിവാകരന്