മഹാരാഷ്ട്രയിൽ ശിവസേന- ബിജെപി സഖ്യം പൊളിക്കാൻ കോൺഗ്രസിന്റെ പുതിയ തന്ത്രം; വീഡിയോ പ്രദർശനം
മുംബൈ: മാസങ്ങൾ നീണ്ട അനുനയ ശ്രമങ്ങൾക്കൊടുവിലാണ് മഹാരാഷ്ട്രയിൽ ശിവസേനയും ബിജെപിയും സഖ്യത്തിലാകുന്നത്. പ്രതിപക്ഷത്തേക്കാൾ രൂക്ഷമായ ഭാഷയിൽ ബിജെപിയേയും കേന്ദ്ര സർക്കാരിനേയും വിമർശിച്ച ശിവസേന ഒരു ഘട്ടത്തിൽ സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ശിവസേനയെ പലകുറി ബിജെപിയും വെല്ലുവിളിച്ചു.
സംസ്ഥാനത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മഹാസഖ്യം ശക്തമായതോടു കൂടിയാണ് അപകടം മണത്ത ശിവസേന വീണ്ടും വിട്ടുവീഴ്ചയ്ക്ക് തയാറായത്. തങ്ങളുടെ ആശയങ്ങൾ ഒന്നാണെന്നും രാജ്യത്തിന് വേണ്ടി അടുത്ത തിരഞ്ഞെടുപ്പിലും ഒന്നിച്ച് നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും ബിജെപി-ശിവസേന നേതാക്കൾ വ്യക്തമാക്കി. ഇതോടെ സഖ്യം പൊളിക്കനുള്ള നീക്കങ്ങൾ കോൺഗ്രസും ആരംഭിച്ചു. ഇരുവരും പരസ്പരം പോരടിച്ചതിന്റെ തെളിവുകൾ നിരത്തി സഖ്യം തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള അഡ്ജസ്റ്റ്മെന്റ് നാടകമാണെന്ന് ബോധ്യപ്പെടുത്താനാണ് കോൺഗ്രസിന്റെ ശ്രമം.
ശിവസേന-ബിജെപി സഖ്യം
80 സീറ്റുകളുള്ള ഉത്തർപ്രദേശ് കഴിഞ്ഞാൽ 48 സീറ്റുകളുള്ള മഹാരാഷ്ട്രയാണ് തിരഞ്ഞെടുപ്പിൽ നിർണായകമാവുക. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും ശിവസേന നേതാവ് ഉദ്ധവ് താക്കറേയുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ സംസ്ഥാനത്തെ 23 സീറ്റിൽ ശിവസേനയും 25 സീറ്റിൽ ബിജെപിയും മത്സരിക്കാൻ ധാരണയായി.
വീഡിയോ പ്രചാരണം
സഖ്യം പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പ് വരെ ശിവസേന, ബിജെപി നേതാക്കൾ പരസ്പരം പോരടിച്ചതിന്റയും ആരോപണങ്ങൾ ഉന്നയിച്ചതിന്റെയും ദൃശ്യങ്ങൾ ഉപയോഗിച്ചാണ് കോൺഗ്രസിന്റെ മറുതന്ത്രം. ഇവർ നടത്തിയ വെല്ലുവിളി പ്രസംഗത്തിന്റെ വീഡിയോകളും ആരോപണങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും ജനങ്ങളെ ഓർമിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.
പ്രചാരണ റാലികൾ
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലികളിലും പൊതുസമ്മേളനങ്ങളിലുമെല്ലാം ഈ വീഡിയോ പ്രദർശിപ്പിക്കുമെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവ് പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. റാഫേൽ ഇടപാടിൽ ഉൾപ്പെടെ കേന്ദ്രത്തെ പ്രതിരോധത്തിലാക്കിയ പല വിഷയങ്ങളിലും പ്രതിപക്ഷത്തിന്റെ സ്വരമായിരുന്നു ശിവസേനയ്ക്ക്.
കോൺഗ്രസ്-എൻസിപി സഖ്യം
കോൺഗ്രസും എൻസിപിയും തമ്മിലുള്ള സഖ്യ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. സീറ്റ് വിഭജനം അന്തിമ ഘട്ടത്തിലാണ്. സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം വോട്ടാക്കി മാറ്റാമെന്നാണ് സഖ്യത്തിന്റെ പ്രതീക്ഷ. ശിവസേനയുടെയും ബിജെപിയുടേയും സഖ്യം വെറും അവസരവാദമാണ്, നേതാക്കൾ സഖ്യം പ്രഖ്യാപിച്ചെങ്കിലും ഇരു പാർട്ടിയിലേയും പ്രവർത്തകർക്ക് അതൃപ്തിയുണ്ട്. ഇത് കോൺഗ്രസ്-എൻസിപി സഖ്യത്തിന് ഗുണം ചെയ്യുമെന്നാണ് കരുതുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അനന്ത് ഗാഡ്ഗിൽ പറയുന്നു.
ജനങ്ങളോട് എന്ത് പറയും
സംസ്ഥാനത്തെ ശിവസേന- ബിജെപി പ്രവർത്തകർ തമ്മിൽ രൂക്ഷമായ ഭിന്നത നിലനിൽക്കുന്നതായി മുതിർന്ന ബിജെപി നേതാവ് അമിത് ഷെട്ടി സമ്മതിക്കുന്നു. വർഷങ്ങളായി ഇരുകൂട്ടരും പരസ്പരം കടന്നാക്രമിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോഴുണ്ടായ ഈ കൂടിച്ചേരൽ ജനങ്ങളോട് എങ്ങനെ വിശദീകരിക്കും. എങ്കിലും സഖ്യം രൂപികരിച്ചത് വോട്ട് ഭിന്നിച്ച് നേട്ടമുണ്ടാക്കാമെന്ന കോൺഗ്രസിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയാണെന്ന് അദ്ദേഹം പറയുന്നു.
അവിശുദ്ധ കൂട്ടുകെട്ട്
ബിജെപിയും ശിവസേനയും തമ്മിലുള്ളത് അവിശുദ്ധ കൂട്ടുകെട്ടാണെന്നാണ് മുംബൈ കോൺഗ്രസ് അധ്യക്ഷൻ സജ്ഞയ് നിരുപം പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളനാണെന്ന് പൊതുവേദിയിൽ പ്രഖ്യാപിച്ചയാളാണ് ഉദ്ധവ് താക്കറെ. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെതിരെയും രൂക്ഷ വിമർശനമാണ് ഉയർത്തിയിട്ടുള്ളത്. ബിജെപിയും ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു.
ലക്ഷ്യം ഇതാണ്
സർക്കാരിന്റെ പരാജയവും ഇരു പാർട്ടികളും തമ്മിലുള്ള ഉൾപ്പോരുകളും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലായിരിക്കും തങ്ങളുടെ പ്രചാരണമെന്ന് കോൺഗ്രസ് സജ്ഞയ് നിരുപം വ്യക്തമാക്കി. അവർ എങ്ങനെയാണ് പരസ്പരം പോരടിച്ചതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. ഇനിയും ജനങ്ങളെ വഞ്ചിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതീക്ഷയോടെ കോൺഗ്രസ്
മഹാരാഷ്ട്രയിൽ ശക്തമായ തിരിച്ച് വരവ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. 1999ലാണ് ആദ്യമായി കോൺഗ്രസും ബിജെപിയും സഖ്യം രൂപികരിക്കുന്നത്. 99ലും 2004ലും കൂടുതൽ സീറ്റുകൾ നേടിയത് എൻസിപിയാമെങ്കിലും മുഖ്യമന്ത്രി പദം കോൺഗ്രസിന് നൽകുകയായിരുന്നു. പകരം കൂടുതൽ മന്ത്രിസ്ഥാനങ്ങൾ എൻസിപിക്ക് ലഭിച്ചു. 2009ലും ഇരുവരും സഖ്യത്തിലായിരുന്നു. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം വഴി പിരിയുകയായിരുന്നു.