ഉത്തർ പ്രദേശ് മുഖ്യമന്ത്രിയാകാൻ കച്ചകെട്ടി പ്രിയങ്ക ഗാന്ധി, മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കോൺഗ്രസ്
Recommended Video
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതത്തില്‍ നിന്നും കോണ്‍ഗ്രസ് കരകയറി വരുന്നതേ ഉളളൂ. രാഹുല്‍ ഗാന്ധിയും ഒപ്പം പ്രിയങ്ക ഗാന്ധിയും മുന്നില്‍ നിന്ന് നയിച്ച തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിഞ്ഞു. തിരിച്ച് വരവിന് രാഹുല്‍ ഗാന്ധിയുടെ ഭാരത യാത്ര അടക്കമുളള പദ്ധതികള്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
പ്രിയങ്ക ഗാന്ധിക്ക് മുന്നിലും വലിയ ഉത്തരവാദിത്തങ്ങളുണ്ട്. ഉത്തര്‍ പ്രദേശില്‍ 2022ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് രാഹുല്‍ ഗാന്ധി സഹോദരിയെ അങ്ങോട്ട് അയച്ചത്. എന്നാല്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുളളത് ഒന്നായി കുറയ്ക്കാനായി എന്നതാണ് പ്രിയങ്കയുടെ നേട്ടം. പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് യുപിയില്‍ കോണ്‍ഗ്രസിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനുളള നീക്കത്തിലാണ് നേതൃത്വം.
പ്രിയങ്കയുടെ പ്രതിസന്ധി
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയും റായ്ബറേലിയുമാണ് കോണ്‍ഗ്രസിന് ആകെ ലഭിച്ച രണ്ട് സീറ്റുകള്‍. പ്രിയങ്ക ഗാന്ധിയേയും തന്റെ വലംകൈ ആയ ജ്യോതിരാദിത്യ സിന്ധ്യയേയും രാഹുല്‍ ഗാന്ധി വിശ്വസിച്ച് ഏല്‍പ്പിച്ച ഉത്തര്‍ പ്രദേശില്‍ ഇക്കുറി അമേഠി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വവും രാഷ്ട്രീയ ഭാവിയും ചോദ്യം ചെയ്യപ്പെട്ട തിരഞ്ഞെടുപ്പ് ഫലമാണ് യുപിയിലേത്.
തിരുത്തല്‍ നടപടികള്‍
പ്രിയങ്ക ഗാന്ധി തിരുത്തല്‍ നടപടികള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞു. 12 നിയമസഭാ സീറ്റുകളിലേക്കുളള ഉപതിരഞ്ഞെടുപ്പുകള്‍ക്കും 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കും കോണ്‍ഗ്രസിനെ സജ്ജമാക്കേണ്ട ചുമതല പ്രിയങ്ക ഗാന്ധിക്കുണ്ട്. തോല്‍വി വിലയിരുത്തുന്നതിന് പ്രിയങ്ക നേതാക്കളുടെ യോഗം വിളിച്ചിരിക്കുകയാണ്.
പ്രിയങ്ക ഗാന്ധിയുടെ വീട്ടില്‍ യോഗം
ജൂണ്‍ നാലാം തിയ്യതി പ്രിയങ്ക ഗാന്ധിയുടെ വീട്ടില്‍ നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍, പശ്ചിമ യുപിയുടെ ചുമതലയുളള ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ ഭാവി തിരഞ്ഞെടുപ്പുകള്‍ക്ക് വേണ്ട പദ്ധതികള്‍ നേതാക്കള്‍ തയ്യാറാക്കും.
വരുന്ന തിരഞ്ഞെടുപ്പുകൾ
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച എംഎല്‍എമാര്‍ ഒഴിഞ്ഞ 12 സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സീറ്റുകളില്‍ 9 എണ്ണം ബിജെപിയുടേയും 2 എണ്ണം ബിഎസ്പിയുടേയും ആണ്. ഇവ പിടിച്ചെടുക്കണമെങ്കില്‍ കോണ്‍ഗ്രസ് നന്നായി വിയര്‍പ്പ് ഒഴുക്കേണ്ടതായി വരും. മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
2022ലേക്ക് മാസ്റ്റർ പ്ലാൻ
പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിനോട് കൂടി ആലോചിച്ച ശേഷമായിരിക്കും വിജയ സാധ്യതയുളള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. മാത്രമല്ല 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുളള മാസ്റ്റര്‍ പ്ലാനും കോണ്‍ഗ്രസിന് തയ്യാറാക്കേണ്ടതുണ്ട്. 2022ല്‍ പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മു്ന്നില്‍ നിര്‍ത്തിയാവും കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിന് അഭിമുഖീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
യുപിയില്‍ സര്‍ക്കാരുണ്ടാക്കുക
പ്രിയങ്കയ്ക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും രാഹുല്‍ ഗാന്ധി നല്‍കിയ ഉത്തരവാദിത്തം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തേക്കാള്‍ 2022ല്‍ യുപിയില്‍ സര്‍ക്കാരുണ്ടാക്കുക എന്നതാണ്. പ്രിയങ്കയുടെ വരവ് വന്‍ തരംഗമുണ്ടാക്കിയെങ്കിലും അതൊന്നും യുപിയില്‍ വോട്ടായിട്ടില്ല. 2022ല്‍ അത് വോട്ടാക്കി തങ്ങളുടെ പെട്ടിയില്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിന് മുന്നിലുളളത്.