യുപിഎ സര്‍ക്കാരിന്റെ കാലത്തും സര്‍ജിക്കല്‍ സ്‌ട്രൈക്കുണ്ടായി.... വെളിപ്പെടുത്തലുമായി രാഹുല്‍
ജയ്പൂര്‍: രാജസ്ഥാന്‍ പ്രചാരണത്തെ ദേശീയ വിഷയങ്ങളുമായി ബന്ധിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മന്‍മോഹന്‍ സിംഗിന്റെ കാലത്ത് കോണ്‍ഗ്രസും സര്‍ജിക്കല്‍ സട്രൈക്ക് നടത്തിയെന്നാണ് രാഹുല്‍ അവകാശപ്പെടുന്നത്. ഇതിന്റെ എല്ലാ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു. മോദിയെ പോലെ തങ്ങള്‍ ഇത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചില്ലെന്നും രാഹുല്‍ പറയുന്നു. വൈകാരിക വിഷയങ്ങളെ കോണ്‍ഗ്രസുമായി ബന്ധിപ്പിച്ചുള്ള പുതിയ പ്രചാരണ രീതിയാണ് രാഹുല്‍ രാജസ്ഥാനില്‍ പരീക്ഷിച്ചത്.
അതേസമയം വന്‍ ജനക്കൂട്ടം കൈയ്യടികളോടെയാണ് അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തലുകളെ സ്വീകരിച്ചത്. ഇതോടെ ബിജെപി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് സൈന്യത്തിന്റെ സഹായം തേടുകയും, എന്നാല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ അതേ സൈന്യത്തെ സംശയിക്കുകയാണെന്നും ആരോപിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് രാഹുല്‍ പുതിയ പ്രചാരണം തന്ത്രം പുറത്തെടുത്തിരിക്കുന്നത്.
സര്‍ജിക്കല്‍ സ്‌ട്രെക്ക്
ബിജെപി സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ കാര്യത്തില്‍ വലിയ മുതലെടുപ്പാണ് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടത്തിയത്. ഇതിനെ വെല്ലുന്ന കാര്യങ്ങളാണ് രാഹുല്‍ ഉയര്‍ത്തിയിരിക്കുന്നത്. മന്‍മോഹന്‍ സിംഗിന്റെ കാലത്ത് ഒന്നല്ല, മൂന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് കോണ്‍ഗ്രസ് നടത്തിയതെന്ന് രാഹുല്‍ പറഞ്ഞു. ഉദയ്പൂരിലെ റാലിയില്‍ വച്ചായിരുന്നു രാഹുലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മോദി മാത്രമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതെന്ന വാദം തെറ്റാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
എല്ലാം രഹസ്യമായി
അന്ന് സൈന്യം ഈ ആവശ്യവുമായി മന്‍മോഹന്‍ സിംഗിനെ കണ്ടിരുന്നു. അദ്ദേഹം ഇക്കാര്യങ്ങള്‍ ഞങ്ങളുമായി ചര്‍ച്ച ചെയ്തിരുന്നു. പാകിസ്താനില്‍ ആക്രമണം നടത്തേണ്ടതുണ്ടെന്ന് ഞങ്ങളും ഉറച്ച് വിശ്വസിച്ചിരുന്നു. ഇത് രഹസ്യമായി സൂക്ഷിക്കണമെന്ന് സൈന്യം ആവശ്യപ്പെട്ടിരുന്നു. ഞങ്ങള്‍ക്കും അത് തന്നെയായിരുന്നു വേണ്ടത്. പക്ഷേ ബിജെപി ഇത് നോട്ടീസ് അടിച്ച് വിതരണം ചെയ്യുമ്പോലെയാണ് അവകാശപ്പെട്ടത്.
സൈന്യത്തിന്റെ നേട്ടം തട്ടിയെടുത്തു
പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന്റെ നേട്ടങ്ങളെ തട്ടിയെടുത്തിരിക്കുകയാണ്. അദ്ദേഹം തിരഞ്ഞെടുപ്പുകള്‍ ജയിക്കാനാണ് ഇതിനെ ഉപയോഗിക്കുന്നത്. തങ്ങളോട് ചോദിച്ചത് കൊണ്ടാണ് അതെല്ലാം രഹസ്യമായി ചെയ്തത്. യുപിയില്‍ തോറ്റ് കൊണ്ടിരിക്കുകയായിരുന്നു ബിജെപി. പക്ഷേ അവര്‍ രാജ്യസ്‌നേഹത്തെ ഇത്തരം കാര്യങ്ങള്‍ അവതരിപ്പിച്ചാണ് മുതലെടുത്തത്. അതിന് സൈന്യത്തെ വരെ മോദി ഉപയോഗിച്ചെന്നും അത് ജനങ്ങളെ ഒന്നടങ്കം അപമാനിക്കുന്നത് പോലെയാണെന്നും രാഹുല്‍ തുറന്നടിച്ചു.
മോദിക്ക് പ്രശസ്തനാവണം
യുപിഎ സര്‍ക്കാരിന്റെ കാലത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ സൈന്യം നടത്തിയതാണ്. അതിന്റെ എല്ലാ ക്രെഡിറ്റും അവര്‍ക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ ബിജെപി സൈന്യത്തെ അവഗണിക്കുകയാണ്. മോദിക്ക് പ്രശസ്തനാവുന്നതിന് വേണ്ടിയാണ് ഇത്. പാകിസ്താനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താനുള്ള സൈന്യത്തിന്റെ തീരുമാനം, തന്റെ തീരുമാനം എന്ന രീതിയിലാണ് മോദി അവതരിപ്പിച്ചത്. ഇത് കല്ലുവച്ച നുണകളാണ്. പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ല ഇതെന്നും രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി ഹിന്ദുവാണോ
ഹിന്ദൂയിസത്തിന്റെ അടിസ്ഥാന തത്വം എന്താണെന്ന് മോദിക്ക് അറിയില്ല. എന്താണ് ഗീതയില്‍ പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹത്തിന് അറിയില്ല. മോദി പറയുന്നത് അദ്ദേഹം ഹിന്ദുവാണെന്ന്. ഏത് വിഭാഗത്തില്‍പ്പെടുന്ന ഹിന്ദുവാണ് അദ്ദേഹം. എന്നാല്‍ മതത്തെ കുറിച്ചോ അതിലെ വിഭാഗങ്ങളെ കുറിച്ചോ യാതൊരു ധാരണയും അദ്ദേഹത്തിനില്ല. മറ്റുള്ളവര്‍ക്ക് നേരെ വിദ്വേഷം പരത്തുന്നവരല്ല ഹിന്ദു. അത് പ്രധാനമന്ത്രി ഇതുവരെ മനസ്സിലാക്കിയിട്ടില്ലെന്നും രാഹുല്‍ ആരോപിച്ചു.
ബിജെപിയെ വലിച്ചുകീറി
ബിജെപിയെ കടുത്ത രീതിയിലാണ് രാഹുല്‍ വിമര്‍ശിച്ചത്. സംസ്ഥാനത്തെ ഇത്രയധികം പിന്നോട്ട് നയിച്ചത് ബിജെപിയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് രണ്ട് ലക്ഷം കോടിയായിരുന്നു ഇന്ത്യയുടെ നിഷ്‌ക്രിയ ആസ്തി. എന്നാല്‍ മോദി വന്ന ശേഷം ഇത് 12 കോടിയായിട്ടാണ് ഉയര്‍ന്നത്. 20 വന്‍കിട മുതലാളിമാരുടെ വായ്പകളാണ് മോദി സര്‍ക്കാര്‍ എഴുതി തള്ളിയത്. രാജ്യത്തെ കര്‍ഷകര്‍ വായ്പ അടയ്ക്കാനാവാതെ ആത്മഹത്യ ചെയ്യുമ്പോഴാണ് ബിജെപിയുടെ ജനദ്രോഹം.
ജിഎസ്ടിയും നോട്ടുനിരോധനവും
ജിഎസ്ടിയും നോട്ടുനിരോധനവും രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ്. വന്‍കിട കോര്‍പ്പറേറ്റുകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് ഇതിന് പിന്നിലുണ്ടായിരുന്നത്. അതുവഴി കൂടുതല്‍ ചൂഷണമാണ് ഇന്ത്യ നേരിട്ടത്. തൊഴിലവസരങ്ങള്‍ വല്ലാതെ കുറഞ്ഞു. ഗ്രാമീണ സാമ്പത്തിക മേഖലയെ മോദി തകര്‍ത്തു. സമ്പദ് മേഖല ഒന്നാകെ ഇല്ലാതായി. മോദി സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് പോലുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും അത് നടപ്പിലാക്കാന്‍ മികച്ച ആശുപത്രികള്‍ ഇവിടെ ഇല്ലെന്നും രാഹുല്‍ ആരോപിച്ചു.
ഗുജറാത്തില്‍ മുതിര്‍ന്ന എംഎല്‍എ കോണ്‍ഗ്രസ് വിട്ടു, 48 മണിക്കൂറിനുള്ളില്‍ ബിജെപിയില്‍ തിരിച്ചെത്തി
ശ്രീചിത്രനെ ട്രോളി ബൽറാം.. ഇന്ത്യയെ കണ്ടെത്തൽ തന്നോളൂ.. അല്ലെങ്കിൽ അതും അടിച്ച് മാറ്റും!