കര്‍ണാടക ബിജെപിക്കൊപ്പം നില്‍ക്കും! കോണ്‍ഗ്രസ്-ജെഡിഎസ് വിയര്‍ക്കും! കാരണങ്ങള്‍ ഇവയാണ്
ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ സംസ്ഥാനത്ത് ബിജെപി ഇപ്പോഴും പ്രതീക്ഷയിലാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും അധികാരം നഷ്ടപ്പെട്ടത് അവസാന നിമിഷം കോണ്‍ഗ്രസ് ജെഡിഎസിനെ ഒപ്പം ചേര്‍ത്ത് കളിച്ച തന്ത്രങ്ങളാണ്. എന്നാല്‍ മറ്റൊരു ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവെ ബിജെപിയുടെ പ്രതീക്ഷ വാനോളമാണ്.
ഇത്തവണയും 17 ലോക്സഭാ സീറ്റുകള്‍ സംസ്ഥാനത്ത് നേടാന്‍ കഴിയുമെന്ന് പാര്‍ട്ടി ഉറച്ച് വിശ്വസിക്കുന്നുണ്ട്. കര്‍ണാടകം ബിജെപിക്കൊപ്പം തന്നെ നിന്നേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. അതിനുള്ള കാരണങ്ങള്‍ ഇവയൊക്കെയാണ്.
മോദി പ്രഭാവം
ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള സംസ്ഥാനമാണ് കര്‍ണാടക. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി പ്രഭാവം ആഞ്ഞടിച്ചപ്പോള്‍ ബിജെപി നേടിയത് 17 സീറ്റുകളാണ്. 2009 ല്‍ ലഭിച്ചതിനെക്കാള്‍ 2 സീറ്റുകള്‍ കുവ്. അതേ സ്ഥാനത്ത് കോണ്‍ഗ്രസിന് ലഭിച്ചത് 9 സീറ്റുകളായിരുന്നു. ജനതാദളിന് ലഭിച്ചത് 2 സീറ്റുകളും.
അത്ര എളുപ്പമല്ല
ഇത്തവണ ആറ് സീറ്റ് അധികം നേടുമെന്നാണ് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ പ്രതികരിച്ചത്. അതേസമയം 10 സീറ്റുകള്‍ കൂടുതല്‍ നേടുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍ അത് അത്ര എളുപ്പമല്ലെന്ന് രാഷ്ട്രീയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
സമാന സ്ഥിതി
കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളായ സ്ഥലങ്ങളില്‍ പോലും നിലവില്‍ പാര്‍ട്ടിക്ക് ശക്തരായ സ്ഥാനാര്‍ത്ഥികള്‍ ഇല്ല. തുംകൂര്‍, ബെംഗളൂരു നോര്‍ത്ത്, ബെംഗളൂരു സൗത്ത്, മാംഗ്ലൂര്‍, ബഗല്‍കോട്ടെ തുടങ്ങി ഏഴോളം മണ്ഡലത്തിലും സമാനമായ സ്ഥിതിയാണ്.
സമ്മര്‍ദ്ദവുമായി ജെഡിഎസ്
ഇതുകൂടാതെ സഖ്യകക്ഷിയായ ജെഡിഎസ് ഉയര്‍ത്തുന്ന വെല്ലുവിളി മറുഭാഗത്തും. തങ്ങളുടെ ശക്തികേന്ദ്രങ്ങളിലെ സീറ്റുകള്‍ നല്‍കാന്‍ ജെഡിഎസ് കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. എന്നാല്‍ ജെഡിഎസ് ആവശ്യപ്പെട്ട മണ്ഡലങ്ങള്‍ നല്‍കാനാവില്ലെന്ന കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്.
10-12 സീറ്റുകള്‍
മാണ്ഡ്യ, തുംകുരു, ഹസന്‍, ഷിവമോഗ, മൈസൂര്‍,റെയ്ച്ചൂര്‍. വിജയപുര, ബെംഗളൂരു നോര്‍ത്ത് എന്നീ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 10-12 സീറ്റുകളാണ് ജെഡിഎസ് ആവശ്യപ്പെടുന്നത്. ഇെചെല്ലാം ജെഡിഎസിന്‍റെ ശക്തി കേന്ദ്രങ്ങളാണ്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടുത്തെ പല സീറ്റുകളും ജെഡിഎസിന് നഷ്ടപ്പെട്ടിട്ടുണ്ട്.
അംഗീകരിക്കില്ലെന്ന് ജെഡിഎസ്
എന്നാല്‍ മൈസൂരു മേഖലയില്‍ കോണ്‍ഗ്രസ് പതറിയപ്പോള്‍ ജെഡിഎസിന് തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് നടനത്താന്‍ സാധിച്ചിരുന്നു. ഇതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്‍റെ വല്യേട്ടന്‍ മനോഭാവത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ജെഡിഎസ് വ്യക്തമാക്കുന്നത്.
ധാരണയില്‍
സഖ്യം രൂപീകരിച്ചാല്‍ പോലും സീറ്റുകള്‍ പരസ്പരം ലഭിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. കര്‍ണാടകത്തില്‍ ഇരുകക്ഷികളും സഖ്യത്തില്‍ എത്തിയതിന് പിന്നാലെ മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നു. ഇതില്‍ മൂന്നിലും ധാരണയിലാണ് മത്സരിച്ചതും.
ബിജെപിക്ക് രണ്ട് ലക്ഷം
എന്നാല്‍ മാണ്ഡ്യയില്‍ കോണ്‍ഗ്രസ് ജെഡിഎസിന്‍റെ കാലുവാരി എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇവിടെ സഖ്യത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിക്ക് വോട്ട് കുത്തിയെന്നാണ് കണക്കാക്കപ്പെടുന്നത്. കാരണം ഇവിടെ 2014 ല്‍ ബിജെപിക്ക് ഒരു ലക്ഷം വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ അത് രണ്ട് ലക്ഷത്തിന് മേല്‍ കടന്നു.
പുല്‍വാമ ആക്രമണം
ഇതെല്ലാം കൂടാതെ പുല്‍വാമ ആക്രമണം ഉള്‍പ്പെടെയുള്ളവ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയാവുമെന്ന് രാഷ്ട്രീയ നീരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ബിജെപി അനുകൂല തരംഗങ്ങളാണ് കര്‍ണാടകത്തില്‍ ഉരുത്തിരിയുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ മഹാദേവ് പ്രകാശ് പറയുന്നു.
ജനഹിതത്തിന് എതിര്
ലോക്സഭയിലേക്ക് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഇപ്പോഴും ഉറപ്പല്ല, സഖ്യത്തിലെത്തിയാല്‍ തന്നെ നോര്‍ത്ത് കര്‍ണാടകയില്‍ കാര്യപ്പെട്ട സ്വാധീനം സൃഷ്ടിക്കാന്‍ സഖ്യത്തിന് സാധിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പരസ്പരം പോരടിച്ച് നടന്ന പാര്‍ട്ടികള്‍ ജനഹിതത്തിന് എതിരായി സഖ്യത്തില്‍ എത്തിയതിനും ജനങ്ങള്‍ മറുപടി നല്‍കിയേക്കുമെന്നും മഹാദേവ് പറയുന്നു.
കാര്‍ഷിക കടാശ്വാസം
മാത്രമല്ല പല തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നതും പ്രതിസന്ധി രൂക്ഷമാക്കും. കാര്‍ഷിക കടാശ്വാസം പ്രഖ്യാപിച്ചെങ്കിലും 60,000 കര്‍ഷകര്‍ക്ക് മാത്രമാണ് അതിന്‍റെ ആശ്വാസം ലഭിച്ചത്. 12 ലക്ഷം കര്‍ഷകരാണ് സംസ്ഥാനത്തുലള്ളത്.