രാജസ്ഥാനിൽ ബിജെപിയെ കുടഞ്ഞെറിഞ്ഞ് കോൺഗ്രസ്! തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഉജ്ജ്വല ജയം!
Recommended Video
ജയ്പൂര്‍: ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് ബിജെപി ഭരണം അവസാനിപ്പിച്ച് രാജസ്ഥാന് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ആറ് മാസങ്ങള്‍ക്കിപ്പുറം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലാകട്ടെ ഒരു സീറ്റ് പോലും നേടാന്‍ സാധിക്കാതെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ബിജെപി തിരഞ്ഞെടുപ്പ് തൂത്തുവാരിയൈടുത്തു.
പിന്നാലെ സംസ്ഥാന സര്‍ക്കാരിലും കോണ്‍ഗ്രസിലും അസ്വാരസ്യങ്ങള്‍ പുകഞ്ഞ് കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ രക്തത്തിന് വേണ്ടിയാണ് മുറവിളി കൂടുതലും. അതിനിടെ കോണ്‍ഗ്രസിന് സംസ്ഥാനത്ത് നിന്നും ആശ്വാസ വാര്‍ത്തകളുമുണ്ട്. കഴിഞ്ഞ ദിവസം നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ച വെച്ചിരിക്കുന്നത്.
തമ്മിലടിക്കുന്ന കോൺഗ്രസ്
രാജസ്ഥാനില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ ഒട്ടും തന്നെ ശുഭകരമല്ല. തോല്‍വിയുടെ ഉത്തരവാദിത്തം ആരോപിച്ച് പാര്‍ട്ടിക്കുളളില്‍ തമ്മിലടി തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് നേര്‍ക്കാണ് ആക്രമണങ്ങളുടെ കുന്തമുനകളെല്ലാം ഒരു പോലെ നീളുന്നത്.
കുറ്റപ്പെടുത്തി രാഹുൽ പോലും
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ ഗെഹ്ലോട്ടിനെ കുറ്റപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. മകന്റെ വിജയത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത് എന്നും മറ്റ് മണ്ഡലങ്ങളെ ശ്രദ്ധിച്ചില്ല എന്നുമാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. പിന്നാലെ ഗെഹ്ലോട്ട് മന്ത്രിസഭയിലെ മന്ത്രിമാര്‍ അടക്കമുളളവര്‍ മുഖ്യമന്ത്രിക്കെതിരെ വാളെടുത്ത് രംഗത്ത് വന്നു.
സച്ചിൻ പൈലറ്റ് മതി
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗെഹ്ലോട്ട് രാജി വെക്കണം എന്ന ആവശ്യം ശക്തമാണ്. പകരം രാഹുല്‍ ഗാന്ധിയുടെ വലം കൈയ്യും ഉപമുഖ്യമന്ത്രിയുമായ സച്ചിന് പൈലറ്റ് മുഖ്യമന്ത്രിയാകണം എന്നാണ് ആവശ്യം ഉയരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിച്ചത് സച്ചിന് പൈലറ്റ് ആയിരുന്നു.
വിശ്വാസം നഷ്ടപ്പെട്ടു
200ല്‍ 100 സീറ്റുകളും സ്വന്തമാക്കിയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കണം എന്ന് അന്നും ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും മുതിര്‍ന്ന നേതാവ് എന്ന പരിഗണന നല്കി കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഗെഹ്ലോട്ടിനെ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ ഗെഹ്ലോട്ടിലുളള വിശ്വാസം രാഹുലിന് നഷ്ടപ്പെട്ടിരിക്കുന്നു.
ആശ്വാസമായി തിരഞ്ഞെടുപ്പ് ഫലം
ഈ അവസ്ഥയില്‍ ഗെഹ്ലോട്ട് സര്‍ക്കാരിന് വലിയ ആശ്വാസമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചു എന്നത്. ജൂണ്‍ പത്തിന് നടന്ന തിരഞ്ഞെടുപ്പ് ഫലം ബുധനാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്ത് വിട്ടത്. സംസ്ഥാനത്തെ 11 ജില്ലകളിലാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്നത്.
ബിജെപിക്ക് തിരിച്ചടി
15 തദ്ദേശ സ്ഥാപനങ്ങളിലെ 16 വാര്‍ഡുകളിലാണ് മത്സരം നടന്നത്. കോണ്‍ഗ്രസ് എട്ട് വാര്‍ഡുകളില്‍ വിജയം കരസ്ഥമാക്കി.. കോണ്‍ഗ്രസ് പിന്തുണയുളള സ്വതന്ത്രര്‍ മൂന്ന് വാര്‍ഡുകളിലും വിജയിച്ചു. അതേസമയം ബിജെപിക്ക് 5 വാര്‍ഡുകളിലേ വിജയിക്കാന്‍ സാധിച്ചുളളൂ. ആള്‍വാര്‍, ഭരത്പൂര്‍, ബില്‍വാര, ബുണ്ടി, ചുരു, ധോല്‍പൂര്‍, ഹനുമാന്‍ഘട്ട്, ജയ്പൂര്‍, കരൗലി, ശ്രീഗംഗാനഗര്‍ ജില്ലകളിലായിരുന്നു തിരഞ്ഞെടുപ്പ്.
വിജയിച്ച സ്ഥലങ്ങളിവ
ഖൈര്‍ത്താള്‍, ബെഹ്രോര്‍, ജഹജ്പൂര്, ഇന്ദര്‍ഘട്ട്, സുജന്‍ഘട്ട്, നൊഹാര്‍, ഷാപുര, ഹിന്ദ്വാന്‍ എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ഛപ്പര്‍, ബരി, ദൊഡാഭീം, ഹിന്ദ്വാന്‍, ഖൈര്‍ത്താള്‍ എന്നിവിടങ്ങളിലാണ് ബിജെപി വിജയം. റാവട്സര്‍, ഗജ്സിംഗ്പൂര്‍ എന്നിവിടങ്ങളിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.
രാഹുൽ ഗാന്ധിക്ക് പകരക്കാരനായി ഈ നേതാവ്? കേരളത്തിന്റെ ചുമതലയുളള പ്രമുഖൻ, പ്രഖ്യാപനം ഉടനെന്ന് സൂചന
അമിത് ഷാ നൽകിയ വാക്ക് മറന്ന് ബിജെപി! അന്നുണ്ടാക്കിയ രഹസ്യ ധാരണ, ബിജെപിയും ശിവസേനയും ഇടയുന്നു!