പ്രിയങ്കാ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്; ഒരു വിഭാഗത്തിന് അതൃപ്തി
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ കണ്ടെത്താൻ കോൺഗ്രസ് നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. പാർട്ടി വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഘട്ടത്തിൽ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾക്ക് പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്നാണ് പൊതുവികാരം. അതുകൊണ്ട് തന്നെ രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം എന്ന ചർച്ചകളും കോൺഗ്രസിൽ സജീമാവുകയാണ്.
ഉപതിരഞ്ഞെടുപ്പിനൊരുങ്ങി എൻഡിഎ, അഞ്ചിടത്ത് ബിജെപി മത്സരിക്കും, ഒരിടത്ത് ബിഡിജെഎസ്
ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ വേണം കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനെന്നാണ് രാഹുൽ ഗാന്ധി രാജി പ്രഖ്യാപനത്തിന് മുമ്പ് പറഞ്ഞത്. അതുകൊണ്ട് തന്നെ പ്രിയങ്കയുടെ പേര് പരസ്യമായി ഉന്നയിച്ചിരുന്നില്ല. എന്നാൽ രാഹുലിന്റെ അഭാവത്തിൽ പ്രിയങ്ക വേണം അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ എന്ന തരത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും അന്തിമ തീരുമാനം കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഉണ്ടായേക്കുമെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രിയങ്ക വരണം
ഗാന്ധി കുടുംത്തിന് പുറത്ത് നിന്നൊരാൾ നേതൃസ്ഥാനത്തേയ്ക്ക് എത്തണമെന്ന രാഹുൽ ഗാന്ധിയുടെ നിർദ്ദേശം മാനിച്ച് പ്രിയങ്കാ ഗാന്ധിയുടെ പേര് അധ്യക്ഷ പദവിയിലേക്ക് പരസ്യമായി നിർദ്ദേശിക്കാൻ കോൺഗ്രസ് നേതാക്കളാരും ഇതുവരെ തയാറായിരുന്നില്ല. എന്നാൽ രാഹുലിന്റെ പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകൾ വഴിമുട്ടിയതോടെയാണ് രാഹുൽ ഇല്ലെങ്കിൽ പ്രിയങ്ക വരണം എന്ന ആവശ്യം ശക്തമാകുന്നത്. ഒരുപാട് പേർ പറയുന്നുണ്ട് പ്രിയങ്കാ ഗാന്ധി വേണം കോൺഗ്രസ് പ്രസിഡന്റാകാനെന്ന്, എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നത്. ജനങ്ങളെ നയിക്കാൻ കഴിവും യോഗ്യതയുമുള്ള നേതാവാണ് പ്രിയങ്ക. മുൻ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജൈസ്വാൾ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ആവശ്യം ശക്തമാകുന്നു
അടിത്തട്ട് മുതലുള്ള ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പ്രിയങ്കാ ഗാന്ധി അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. രാഹുലിന്റെ അഭാവത്തിൽ പ്രിയങ്ക വരണം എന്ന വികാരം ശക്തമാവുകയാണെന്നും മുൻ എപി ഭക്തചരൺ ദാസും വ്യക്തമാക്കി. പ്രിയങ്ക വന്നാൽ മികച്ച ഒരു ടീമായിരിക്കും അത്. രാഹുൽ ഗാന്ധി രാജി തീരുമാനം പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഈ സാഹചര്യത്തിൽ പ്രിയങ്കയെ തന്നെ അധ്യക്ഷയായി തിരഞ്ഞെടുക്കാൻ പാർട്ടി നടപടികൾ സ്വീകരിക്കണമെന്നും ഭക്തചരൺ ദാസ് ആവശ്യപ്പെട്ടു.
മുതിർന്ന നേതാക്കൾക്ക് എതിർപ്പ്
അതേ സമയം രാഹുൽ ഗാന്ധിക്ക് ലഭിക്കുന്ന സ്വീകാര്യത പ്രിയങ്കയ്ക്ക് പാർട്ടിയിൽ ലഭിച്ചേക്കുമോയെന്ന സംശയം മുതിർന്ന നേതാക്കൾക്കിടയിലുണ്ട്. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനായ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പ്രിയങ്കാ ഗാന്ധി മുതിർന്ന നേതാക്കളോടടക്കം പൊട്ടിത്തെറിച്ചുവെന്നാണ് റിപ്പോർട്ട്. രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാൻ നേതാക്കൾ ശ്രമിച്ചപ്പോൾ തോൽവിയുടെ ഉത്തരവാദികളെല്ലാം ഈ റൂമിൽ തന്നെ ഇരുപ്പുണ്ടല്ലോ എന്ന് പറഞ്ഞാണ് പ്രിയങ്ക സംസാരം ആരംഭിച്ചത്. ഇതിൽ നേതാക്കൾക്കിടയിൽ അതൃപ്തിയുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെയാണ് പ്രിയങ്കാ വരണം, കോൺഗ്രസിനെ രക്ഷിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങൾ ഈ ഘട്ടത്തിൽ ഉയർന്നു കേൾക്കാത്തത് എന്നാണ് സൂചന.
കോൺഗ്രസ് പ്രവർത്തക സമിതി
കർണാടകയിലെ ഭരണ പ്രതിസന്ധിയെ തുടർന്നാണ് കോൺഗ്രസ് പ്രവർത്തക സമിതി യോഗം വൈകുന്നത്. രാഹുൽ ഗാന്ധിയുടെ രാജി അംഗീകരിച്ച് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്ന നടപടിയിലേക്ക് പ്രവർത്തക സമിതി യോഗം കടന്നേക്കും. ആഭ്യന്തര തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനെ തിരഞ്ഞെടുത്തേക്കും. ദേശീയ ജനൽ സെക്രട്ടറിമാർക്കും സംസ്ഥാന അധ്യക്ഷന്മാർക്കും പുതിയ അധ്യക്ഷൻ ചുമതലയേല്ഡക്കുന്നതുവരെ കൂടുതൽ അധികാരങ്ങൾ നൽകിയേക്കുമെന്നും സൂചനയുണ്ട്.
വൈകുന്നതിൽ അതൃപ്തി
പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാൻ വൈകുന്നതിൽ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്നുണ്ട്. നേതൃത്വത്തിന്റെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ച് പലരും രാജിക്കൊരുങ്ങുന്നതായും സൂചനയുണ്ട്. രാഹുൽ ഗാന്ധിയെപ്പോലെ ഊർജ്ജസ്വലനായ ഒരു യുവ നേതാവ് വേണം അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്താൻ എന്നതാണ് പൊതുവികാരം. പ്രായവും സ്വീകാര്യതയും മുഖ്യ ഘടകങ്ങളാണ്. പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ രാജ്യം മുഴുവനുള്ള കോൺഗ്രസ് പ്രവർത്തകർ ആവേശത്തോടെയാണ് പ്രതികരിച്ചത്. രാഹുൽ ഗാന്ധി ഇല്ലെങ്കിൽ പ്രിയങ്ക വരണം എന്നതാണ് പ്രവർത്തകരുടെ ആഗ്രഹമെന്നും ശ്രീപ്രകാശ് ജൈസ്വാൾ പറഞ്ഞു.