സ്പീക്കർ പദവിയിലിടഞ്ഞ് കോൺഗ്രസും എൻസിപിയും: പൃഥ്വിരാജ് ചവാനെ സ്പീക്കറാക്കുന്നതിൽ എതിർപ്പ്?
മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കാമെന്ന് മൂന്ന് പാർട്ടികളും ഏകകണ്ഠേന തീരുമാനിച്ചിരുന്നു. എന്നാൽ സ്പീക്കർ പദവിയെക്കുറിച്ചാണ് അനിശ്ചിതത്വം തുടരുന്നത്. കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായികുന്ന പൃഥ്വിരാജ് ചവാനെ സ്പീക്കറാക്കാനാണ് കോൺഗ്രസിന് താൽപ്പര്യം. എന്നാൽ എൻസിപിയാണ് ഇക്കാര്യത്തിൽ എതിർപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും.... സഖ്യത്തില്‍ ധാരണ, ദില്ലി യാത്ര റദ്ദാക്കി കോഷിയാരി
എൻസിപി മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ സ്ഥാനം ആവശ്യപ്പെട്ടുവെന്നും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം കോൺഗ്രസിന് നൽകാമെന്ന നിർദേശം മുന്നോട്ടുവെച്ചെന്നുമാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം മുഖ്യമന്ത്രി ശിവസേനക്ക് നൽകിയതോടെ ഉപമുഖ്യമന്ത്രി സ്ഥാനം രണ്ട് പാർട്ടികളും ഉറപ്പാക്കുമെന്നും സൂചനകളുണ്ട്. ഇതിനിടെ മഹാരാഷ്ട്ര കോൺഗ്രസ് നേതാക്കൾ വഡേട്ടിവാർ ബംഗ്ലാവിൽ യോഗം ചേർന്നിരുന്നു. പിന്നീട് ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ശനിയാഴ്ച കോൺഗ്രസ്- എൻസിപി നേതാക്കളും യോഗം ചേരും. ശിവസേനയും പ്രത്യേക യോഗം ചേരും.
ശിവസേന തലവൻ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാവുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാറാണ് മാധ്യമങ്ങളെ അറിയിച്ചത്. മൂന്നാഴ്ചയോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ സർക്കാർ രൂപീകരണം നടക്കുമെന്നാണ് സൂചന. അതേസമയം ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി നേതാക്കള്‍ ചേര്‍ന്ന് ശനിയാഴ്ച സംയുക്ത വാര്‍ത്താസമ്മേളനം നടത്തും. അതില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തും. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായി അവരോധിക്കണമെന്നായിരുന്നു ശിവസേന ആദ്യം മുതൽ തന്നെ സ്വീകരിച്ച നിലപാട്. ഇതിനെ കോൺഗ്രസും എൻസിപിയും ഒരു പോലെ പിന്തുണയ്ക്കുകയും ചെയ്തു. ഇതാണ് ശിവസേന-കോൺഗ്രസ്- എൻസിപി സർക്കാർ അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് എളുപ്പത്തിൽ ഉത്തരം നൽകിയത്.
ഉദ്ധവ് താക്കറെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം പുറത്തുവന്നതിന് പിന്നാലെ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി നടത്തായിരുന്ന ദില്ലി യാത്ര റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച തന്നെ മൂന്ന് പാർട്ടികളും ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശമുന്നയിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ പ്രഖ്യാപനം ശനിയാഴ്ച മാത്രമേ ഉണ്ടാകൂ എന്ന് പാർട്ടികൾ തന്നെ വ്യക്തമാക്കുകയും ചെയ്തുു.