ദില്ലിയിലെ ഷോക്ക് യുപിയിലും.... കോണ്‍ഗ്രസ് കളി മാറ്റുന്നു, പ്രധാന എതിരാളി സമാജ് വാദി പാര്‍ട്ടി!!
ലഖ്നൗ: ദില്ലിയിലെ വമ്പന്‍ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസ് തന്ത്രങ്ങളും നിലപാടുകളും മാറ്റുന്നു. ഏതെങ്കിലും ഒരു പാര്‍ട്ടിയോട് പ്രത്യേക സോഫ്റ്റ് കോര്‍ണര്‍ സമീപനം വേണ്ടെന്നാണ് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിലെ തീരുമാനം. പ്രിയങ്ക ഗാന്ധി സമാജ് വാദി പാര്‍ട്ടി, ബിഎസ്പി എന്നീ പാര്‍ട്ടികളോടുള്ള സമീപനം മാറ്റാനാണ് ശ്രമിക്കുന്നത്. ഇവരില്‍ നിന്ന് അതേ തരത്തിലുള്ള സമീപനം ഉണ്ടാവുന്നില്ലെന്നും പ്രിയങ്ക പറയുന്നു.
അതേസമയം പ്രതിപക്ഷ സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നടത്തുന്ന ഏറ്റവും പുതിയ തന്ത്രമാണിത്. കോണ്‍ഗ്രസ് ഇനിയും ഒരുപാട് കഷ്ടപ്പെട്ടാല്‍ മാത്രമേ മുന്നോട്ട് പോകാനാവൂ എന്ന് ദില്ലി തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. ദില്ലിയില്‍ തോറ്റതോടെ കോണ്‍ഗ്രസിന് നിലനില്‍പ്പ് പലയിടത്തും ഭീഷണിയിലാണ്. അത് സ്വന്തം നിലയ്ക്ക് പരിഹരിക്കാനുള്ള ശ്രമമമാണ് പ്രിയങ്ക നടത്തുന്നത്.
ബിജെപി മാത്രമല്ല....
ബിജെപിയെ മാത്രം ടാര്‍ഗറ്റ് ചെയ്ത് കൊണ്ടുള്ള പ്രചാരണം ഗുണം ചെയ്യില്ലെന്ന് പ്രിയങ്ക നേതൃത്വത്തെ അറിയിച്ചു. ദില്ലിയില്‍ അരവിന്ദ്് കെജ്രിവാളിനെതിരെ കോണ്‍ഗ്രസും വലിയ പ്രചാരണം നടത്തിയിരുന്നില്ല. ബിജെപിയെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്. കെജ്രിവാള് ദില്ലിയില്‍ സുഖമായി ജയിക്കുകയും കോണ്‍ഗ്രസിന്റെ വോട്ടുബാങ്കും കൂടി ഒപ്പം കൊണ്ടുപോവുകയും ചെയ്തു. ഈ സമീപനം ഉത്തര്‍പ്രദേശില്‍ സ്വീകരിച്ചാല്‍ യുപിയിലും കോണ്‍ഗ്രസിന് ഇതേ ഗതി വരുമെന്നാണ് വിലയിരുത്തല്‍.
തുടക്കം മായാവതിക്കെതിരെ...
മായാവതി നിരന്തരം പ്രിയങ്കയെ വിമര്‍ശിച്ചിരുന്നു. കോട്ടയിലെ ശിശുമരണത്തില്‍ പ്രിയങ്കയെ വിമര്‍ശിച്ചതിന് പിന്നാലെയാണ് അവര്‍ മറുപടി നല്‍കിയത്. എന്തുകൊണ്ടാണ് മായാവതി കോട്ട സന്ദര്‍ശിക്കാത്തതെന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. ഇതോടെ പ്രിയങ്ക ബിജെപി ഒഴിച്ചുള്ള നേതാക്കള്‍ക്കെതിരെ മൗനം തുടരില്ല എന്ന് സൂചിപ്പിച്ചിരുന്നു. അഖിലേഷിനെതിരെ അസംഗഡിലെ പോലീസ് ക്രൂരതയാണ് പ്രിയങ്ക ആയുധമാക്കിയത്.
അഖിലേഷ് എവിടെ
സൗഹൃദ സ്വഭാവം കളഞ്ഞതോടെ കോണ്‍ഗ്രസ് വലിയ ആവേശത്തിലാണ്. അഖിലേഷിനെ കാണാനില്ല എന്ന പോസ്റ്ററാണ് കോണ്‍ഗ്രസ് അസംഖഡില് ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം ബിലാരിയഗഞ്ചില്‍ പരിക്കേറ്റവരെ പ്രിയങ്ക കാണാനെത്തുകയും ചെയ്തു. അഖിലേഷിന്റെ മണ്ഡലമാണ് അസംഖഡ്. ഇതുവരെ പരിക്കേറ്റവരെ കാണാന്‍ അഖിലേഷ് എത്തിയിട്ടില്ല. എസ്പിയുടെ വോട്ടുബാങ്കില്‍ തന്നെ കയറി കളിക്കുകയാണ് പ്രിയങ്ക. യാദവ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്ന സൂചനകളും ഈ സന്ദര്‍ശനം നല്‍കുന്നുണ്ട്.
എസ്പിയെ കടന്നാക്രമിക്കുക
രാഹുല്‍ ഗാന്ധിയും അഖിലേഷും തമ്മിലുള്ള തിരഞ്ഞെടുപ്പ് സഖ്യം തകര്‍ന്നതോടെ മാനസികമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്പിയുമായി അകന്നിരിക്കുകയാണ്. എസ്പിയെയും അഖിലേഷിനെയും കടന്നാക്രമിക്കാനാണ് പ്രിയങ്കയുടെ നിര്‍ദേശം. ബിജെപിയല്ല, എസ്പിയും ബിഎസ്പിയുമാണ് കോണ്‍ഗ്രസിനെ യുപിയില്‍ തകര്‍ത്തതെന്ന് പ്രിയങ്ക പറയുന്നു. ബിജെപി കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് വീണ്ടും ഇല്ലാതാക്കുകയാണ് ചെയ്തത്.
കണക്കുകള്‍ ഇങ്ങനെ
1991ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് യുപിയില്‍ 413 സീറ്റിലാണ് മത്സരിച്ചത്. യുപി വിഭജിക്കുന്നതിന് മുമ്പ് 425 സീറ്റുകള്‍ ഉണ്ടായിരുന്നു. 17.59 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചു. എന്നാല്‍ അന്ന് ജനതാദളിന് ലഭിച്ചത് 21 ശതമാനം വോട്ടാണ്. ഇതില്‍ നിന്ന് പിളര്‍ന്നാണ് എസ്പി ഉണ്ടാവുന്നത്. ബിഎസ്പിക്ക് 10.26 ശതമാനം വോട്ട് ലഭിച്ചു. എസ്പി പടി പടിയായി വളര്‍ന്ന് ശക്തരായതോടെ കോണ്‍ഗ്രസ് ദുര്‍ബലമായി. 1993ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ട് 15 ശതമാനത്തിലേക്ക് വീണു.
എസ്പി തന്നെ വില്ലന്‍
2002ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ടുശതമാനം 8.99 ശതമാനമായിരുന്നു. എസ്പിയുടേത് 26.77 ശതമാനമായി ഉയര്‍ന്നു. ഇതിന് ശേഷം കോണ്‍ഗ്രസിന് സ്ഥിരമായി പത്ത് ശതമാനത്തില്‍ താഴെയാണ് നേടാനായത്. ഉത്തരാഖണ്ഡിലേക്ക് അടക്കം വോട്ടുകള്‍ ഭിന്നിച്ച് പോയതും കോണ്‍ഗ്രസിന് തിരിച്ചടിയായി. നേരത്തെ കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കള്‍ എസ്പിക്കും ബിഎസ്പിക്കുമെതിരെ പോരാടണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിര്‍മല്‍ കത്രി, പിഎല്‍ പൂനിയ എന്നിവരായിരുന്നു ഇക്കാര്യം പറഞ്ഞത്. ഇത് പ്രിയങ്ക ഏറ്റെടുത്തിരിക്കുകയാണ്. 2022ഓടെ പ്രധാന പ്രതിപക്ഷമായി എസ്പിയെ തരിപ്പണമാക്കുകയാണ് പ്രധാന ലക്ഷ്യം.
ദില്ലിയിലെ അഡ്ജസ്റ്റ്മെന്റ് ഇനിയില്ല, കോണ്‍ഗ്രസ് സഖ്യ രാഷ്ട്രീയത്തിലേക്ക്, 3 ലക്ഷ്യങ്ങള്‍