ഇടപെട്ട് കോൺഗ്രസ്;വൻ പ്രഖ്യാപനവുമായി സോണിയ ഗാന്ധി!അതിഥി തൊഴിലാളികളുടെ ട്രെയിൻ യാത്രാചെലവ് വഹിക്കും
ദില്ലി; കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് കുടിയേറ്റ തൊഴിലാളികൾ പ്രതിസന്ധിയിലായത്. ജോലിയും കൂലിയും ഭക്ഷണവും ഇല്ലാതായതോടെ ജൻമനാട്ടിലേക്ക് മടങ്ങാനാവാതെ ദുരിതത്തിലായിരുന്നു ഇവർ. അതേസമയം കഴിഞ്ഞ ദിവസം ഇവർക്ക് സ്വദേശത്തേക്ക് മടങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകി. പ്രത്യേക ട്രെയിനുകളിലാണ് ഇവർക്ക് മടങ്ങാൻ അവസരം ഒരുക്കിയിരിക്കുന്നത്.
Recommended Video
അർണബിന്റെ റിപബ്ലിക് ചാനലിനെ 'പൂട്ടാൻ' ഉറച്ച് കോൺഗ്രസ്? ചാനലിനെ കുറിച്ച് അടിമുടി അന്വേഷണം!
എന്നാല്‍ ഓരോ തൊഴിലാളികളില്‍ നിന്നും നിശ്ചിത ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് ഇവരെ ഭരണകൂടം കഴിഞ്ഞ ദിവസങ്ങളില്‍ യാത്രയാക്കിയത്. ടിക്കറ്റ് നിരക്ക് കണ്ടെത്താനാവാതെ ദുരിതത്തിലായതിനാൽ പലരും നാട്ടിലെത്താൻ ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഇവുരുടെ മുഴുവൻ ചിലവും ഏറ്റെടുക്കാമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സോണിയ ഗാന്ധി.
സ്പെഷ്യൽ ട്രെയിനുകൾ
വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ യാത്രക്കാരെ തിരികെ കൊണ്ട് പോകാൻ ബസുകളായിരുന്നു കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഇവർക്കായി സ്പെഷ്യൽ ട്രെയിനുകൾ സർക്കാർ ഏർപ്പെടുത്തിയത്.
വൻ തുക ഈടാക്കി സർക്കാർ
എന്നാൽ നാട്ടിലേക്ക് മടങ്ങാൻ ഇവരിൽ നിന്ന് വൻ തുകയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് വരുമാനം നിലച്ച തൊഴിലാളികള്‍ക്ക് ട്രെയിന്‍ ടിക്കറ്റ് കൂടി നല്‍കേണ്ടി വന്നത് ഇരുട്ടടിയായിരിക്കുകയാണ്. സ്ലീപ്പര്‍ ടിക്കറ്റ് ചാര്‍ജാണ് ഇവരില്‍ നിന്ന് ഈടാക്കുന്നത്. ഇത് വലിയ വിമർശനത്തിനാണ് വഴിവെച്ചത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ
ഈ സാഹചര്യത്തിലാണ് കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രയ്ക്കുള്ള ചെലവ് വഹിക്കാമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്. മുന്നൊരുക്കങ്ങൾ ഇല്ലാതെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് തൊഴിലാളികൾ ദുരിതത്തിലായതെന്ന് സോണിയ പറഞ്ഞു.
ഇത്രയും വലിയ ദുരന്തം
1947 ലെ വിഭജനത്തിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഇത്രയും വലിയ ഒരു ദുരന്തത്തിന് സാക്ഷ്യം വഹിച്ചത്. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് തങ്ങളുടെ സ്വദേശത്തേക്ക് കാൽനടയായി നൂറുകണക്കിന് കിലോമീറ്റർ നടക്കാൻ നിർബന്ധിതരായത്. ഭക്ഷണമില്ലാതെ, മരുന്നുകളില്ല, പണമില്ലാതെ, ഗതാഗതമില്ലാതെ , അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങണമെന്ന ആഗ്രഹം മാത്രമായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്.
സർക്കാർ അവഗണിച്ചു
നിരവധി തവണ കുടിയേറ്റ തൊഴിലാളികൾക്ക് സുരക്ഷിത യാത്ര ഒരുക്കണമെന്ന ആവശ്യം കോൺഗ്രസ് മുന്നോട്ട് വെച്ചിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ഇക്കാര്യം അവഗണിക്കുകയാണെന്ന് ചെയ്തതെന്ന് സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. പ്രതിസന്ധിയുടെ ഈ ഘട്ടത്തിലും അവരിൽ നിന്ന് മടക്കയാത്രയ്ക്ക് കൂടുതൽ തുക ഈടാക്കുന്നത് കടുത്ത ദ്രോഹമാണെന്നും സോണിയ പറഞ്ഞു.
പാർട്ടിയുടെ സംഭാവന
അതുകൊണ്ട് കൂടിയാണ് കുടിയേറ്റ തൊഴിലാളികളുടെ യാത്ര ചെലവുകൾ വഹിക്കാൻ കോൺഗ്രസ് തിരുമാനിച്ചിരിക്കുന്നത് .അതത് സംസ്ഥാന കോൺഗ്രസ് പ്രദേശ് കമ്മിറ്റികൾ ചെലവുകൾ വഹിക്കുമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി.കുടിയേറ്റ തൊഴിലാളികളുടെ സേവനങ്ങൾക്ക് പാർട്ടിയുടെ "എളിയ സംഭാവന" ആയിരിക്കും ഇത്. അവരുമായി ഐക്യദാർഢ്യപെടുകയാണെന്നും സോണിയ വ്യക്തമാക്കി.
പണമോ ഗതാഗത സൗകര്യമോ ഇല്ല
കേന്ദ്രസർക്കാരിനെതിരെ അവർ ആഞ്ഞടിച്ചു. നമ്മുടെ സർക്കാരിന്റെ ഉത്തരവാദിത്തം എന്താണ്? ഇന്നും, ലക്ഷക്കണക്കിന് തൊഴിലാളികളും കുടിയേറ്റ തൊഴിലാളികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുകയാണ്, അവരുടെ വീടുകളിലേക്കും കുടുംബങ്ങളിലേക്കും മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിലും മതിയായ പണമോ സൗജന്യ ഗതാഗതത്തിന് സംവിധാനമോ ഇല്ല.
ഇവരോട് മര്യാദ കാണിച്ചൂടെ
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പൗരന്മാർക്ക് സൗജന്യ വിമാന യാത്ര ക്രമീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുമ്പോൾ ഗുജറാത്തിലെ ഒരു പൊതുപരിപാടിക്ക് 100 കോടി മുടക്കുമ്പോൾ പിഎം കൊറോണ ഫണ്ടിലേക്ക് 150 കോടി നൽകാൻ റെയിൽവേ തയ്യാറാകുമ്പോൾ അതേ മര്യാദയും ഉത്തരവാദിത്തവും എന്തേ കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ സ്വീകരിക്കാത്തത്, സോണിയ ചോദിച്ചു.
രാഹുൽ ഗാന്ധിയും രംഗത്ത്
അതേസമയം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും റെയിൽവേയുടെ നടപടിക്കെതിരെ രംഗത്തെത്തി. ഒരു വശത്ത്, വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിൽ നിന്ന് റെയിൽവേ ടിക്കറ്റ് നിരക്ക് ഈടാക്കുന്നു, മറുവശത്ത്, റെയിൽവേ മന്ത്രാലയം പിഎം കെയർ ഫണ്ടിലേക്ക് 151 കോടി രൂപ നൽകുന്നു, രാഹുൽ ട്വീറ്റ് ചെയ്തു.
ശ്രമിക് ട്രെയിൻ
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടങ്ങള്‍ കുടിയേറ്റ തൊഴിലാളികളെ അറിയിച്ചിരിക്കുന്നത് ശ്രമിക് ട്രെയിനുകളില്‍ നാട്ടിലേയ്ക്ക് പോകണമെങ്കില്‍ ടിക്കറ്റിന് പണം മുടക്കണമെന്നാണ്. സംസ്ഥാനങ്ങളാണ് ഇവരുടെ യാത്ര ചെലവ് വഹിക്കേണ്ടതെന്നാണ് റെയിൽവേ മന്ത്രാലയം പറയുന്നത്.
സംസ്ഥാന സർക്കാരുകൾ രംഗത്ത്
അതേസമയം ഇതിനെതിരെ സംസ്ഥാന സർക്കാരുകൾ രംഗത്തെത്തി. മാനുഷിക പരിഗണന നൽകി കേന്ദ്രസർക്കാരും റെയിൽവേയും അതിഥി തൊഴിലാളികളുടെ റെയിൽവേ ടിക്കറ്റ് ചാർജ്ജ് വഹിക്കണമെന്ന് സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടു. അതേസമയം ബോധപൂർവ്വമാണ് ടിക്കറ്റ് ചാർജ്ജ് തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നതെന്നാണ് റെയിൽവേ ബോർഡ് ചെയർമാന്റ വിശദീകരണം.
ആവശ്യക്കാർ അല്ലാത്തവരും
തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് ചാർജ്ജ് ഈടാക്കിയില്ലേങ്കിൽ ആവശ്യക്കാരല്ലാത്തവർ പോകും ഇപ്പോൾ തിടുക്കപ്പെട്ട് മടങ്ങും. നിലവിലെ സാഹചര്യത്തിൽ അത് പ്രതിസന്ധി സൃഷ്ടിക്കും. ഇപ്പോഴത്തെ സേവനം മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി പോയവർക്ക് മാത്രമാണെന്നും റെയിൽവേ അധികൃതർ പറഞ്ഞു.