യുപിയില്‍ കോണ്‍ഗ്രസ് വോട്ട് ഭിന്നിക്കുന്നു.... 21 സീറ്റുകള്‍ ബിജെപിയെ കൈവിടും, നേട്ടം കോണ്‍ഗ്രസിന്!
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെതിരെയുള്ള സമീപനം ബിജെപി മാറ്റുന്നു. കോണ്‍ഗ്രസ് വന്‍ മുന്നേറ്റം യുപിയില്‍ നടത്തുന്നുണ്ടെന്ന് ബിജെപിയുടെ ഇന്റേണല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിജെപിയെ 2014ല്‍ വന്‍ നേട്ടത്തിലേക്ക് നയിച്ചത് മുന്നോക്ക വോട്ടുകളാണ്. അതില്‍ വലിയ വിള്ളല്‍ വീണെന്നാണ് ബിജെപി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.
ബിജെപി മഹാസഖ്യത്തിലേക്കാള്‍ ശക്തമായി കോണ്‍ഗ്രസിനെ ആക്രമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മഹാസഖ്യത്തിന് വന്‍ സഹായം കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. വോട്ടുഭിന്നിക്കല്‍ നീക്കം മഹാസഖ്യത്തിന് പ്രതീക്ഷിച്ചതിനേക്കാള്‍ സീറ്റ് നല്‍കുമെന്നാണ് ബിജെപി നേതാക്കള്‍ തകന്നെ സൂചിപ്പിക്കുന്നത്. യുപിയില്‍ ഒരു സീറ്റില്‍ പോലും ബിജെപിക്ക് മുന്‍തൂക്കമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
യുപിയില്‍ മുന്‍തൂക്കം
യുപിയില്‍ യാതൊരു സ്വാധീനവും ഇല്ലാതിരുന്ന കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവാണ് ഇത്തവണ നടത്തുക. ബിജെപിയുടെ പ്രാദേശിക നേതാക്കളും ഇത് അടിവരയിടുന്നു. തങ്ങള്‍ ഇതുവരെ ഇത്ര ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കണ്ടിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പ്രവര്‍ത്തന മികവ് യുപി കോണ്‍ഗ്രസിന്റെ ഘടന മാറ്റിയെന്നും, ഇത് ഏറ്റവും ഭീഷണിയായി മാറിയിരിക്കുന്നത് ബിജെപിക്കാണന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
73 സീറ്റുകള്‍
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത് 73 സീറ്റുകളിലാണ്. പക്ഷേ ഇതില്‍ ജാതി സമവാക്യം കൂട്ടിക്കലര്‍ത്തിയുള്ള രീതിയാണ് കോണ്‍ഗ്രസ് പരീക്ഷിച്ചത്. യുപിയില്‍ 22 ശതമാനം മുന്നോക്ക സമുദായ വോട്ടുണ്ട്. സവര്‍ണ വോട്ടുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഈ 22 ശതമാനം വോട്ടുകള്‍ ബിജെപിയെ കൈവിട്ടാല്‍ ഒരു സീറ്റ് പോലും യുപിയില്‍ നിന്ന് അവര്‍ക്ക് ലഭിക്കില്ല. 2014ല്‍ ബിജെപിക്ക് 42 ശതമാനം വോട്ട് ലഭിച്ചതും 71 സീറ്റിലേക്ക് നയിച്ചതും ഈ വോട്ടുബാങ്കാണ്.
കോണ്‍ഗ്രസ് കുതിക്കുന്നു
കോണ്‍ഗ്രസ് അല്ലെങ്കില്‍ ബിജെപി ഇതാണ് മുന്നോക്ക വിഭാഗം വോട്ടര്‍മാര്‍ക്ക് മുന്നിലുള്ള ഓപ്ഷന്‍. അവര്‍ മറ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യാറില്ല. ഇവിടെ കോണ്‍ഗ്രസ് കരുത്താര്‍ജിച്ചത് ഈ വോട്ടുബാങ്ക് എളുപ്പത്തില്‍ ഭിന്നിക്കും. അതേസമയം സമാജ് വാദി പാര്‍ട്ടിക്കും ബിഎസ്പിക്കും കൂടി ഇവിടെ 42 ശതമാനം വോട്ടുണ്ട്. ബിജെപിയുടെ വോട്ടുശതമാനത്തില്‍ ചെറിയ ഇടിവുണ്ടാക്കിയാല്‍ പോലും മഹാസഖ്യം 50 സീറ്റില്‍ അധികം നേടും. അതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. കോണ്‍ഗ്രസിനെതിരെ ആക്രമണം ശക്തമാക്കാനാണ് ബിജെപി എല്ലാ നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.
21 സീറ്റുകളില്‍ പോരാട്ടം
മുന്നോക്ക സമുദായത്തില്‍ രാഹുലിന്റെ ബ്രാഹ്മണ പ്രതിച്ഛായ ശക്തമായി പ്രതിഫലിക്കുന്നുണ്ട്. നല്ല ഹിന്ദു എന്ന പ്രതിച്ഛായയും ക്ഷേത്ര സന്ദര്‍ശനവും അയോധ്യയിലെ സമദൂര സിദ്ധാന്തവും രാഹുലിന്റെ ജനപ്രീതി മുന്നോക്ക വിഭാഗത്തില്‍ ശക്തമാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളുടെ റാലികളില്‍ ബിജെപി നേതാക്കള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്. 21 സീറ്റുകളില്‍ മുന്നോക്ക വോട്ടുകള്‍ കോണ്‍ഗ്രസിനെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. ബിജെപിയുടെ വോട്ടുബാങ്കില്‍ ഇത് വലിയ വിള്ളലാണ് ഉണ്ടാക്കുന്നത്.
കണക്കുകള്‍ ഇങ്ങനെ
ഗൗതം നഗറിലാണ് കോണ്‍ഗ്രസ് ആദ്യമായി ജാതി സമവാക്യം മാറ്റിയത്. യുവാക്കളിലെ തീപ്പൊരി നേതാവായ അരവിന്ദ് കുമാര്‍ സിംഗിനെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്. ബിജെപിയുടെ മഹേഷ് ശര്‍മയാണ് ഇവിടെ സ്ഥാനാര്‍ത്ഥി. ഇവിടെ താക്കൂറും ബ്രാഹ്മണനും തമ്മിലുള്ള പോരാട്ടമായി ഇതിനെ മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇവിടെ മുന്നോക്ക വോട്ടുകള്‍ ബിജെപിക്ക് നഷ്ടമാകുമെന്ന് ഉറപ്പാണ്. ഗാസിയാബാദിലും ബ്രാഹ്മണ സ്ഥാനാര്‍ത്ഥിയാണ് ഉള്ളത്. അപ്രതീക്ഷിതമായ ഈ നീക്കത്തില്‍ നരേന്ദ്ര മോദി തന്നെ അമ്പരന്നിരിക്കുകയാണെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു.
മീറ്ററില്‍ വോട്ടുമറിയും
മീററ്റില്‍ ബനിയ വിഭാഗങ്ങളുടെ പോരാട്ടമാണ് നടക്കുന്നത്. രാജേന്ദ്ര അഗര്‍വാളിനെ ബിജെപി ഇറക്കിയപ്പോള്‍ ഹരേന്ദ്ര അഗര്‍വാളിനെ കോണ്‍ഗ്രസും ഇറക്കി. ബനിയ വോട്ടുകള്‍ ഭിന്നിക്കുന്നതോടെ ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥി ഹാജി മുഹമ്മദ് യാക്കൂബ് ഇവിടെ വിജയിക്കും. കോണ്‍ഗ്രസ് ഈ നീക്കം മുന്‍തൂട്ടി മനസ്സിലാക്കിയിരുന്നു. മഥുരിയില്‍ തീര്‍ത്ഥ് പുരോഹിത് സംഘിന്റെ പ്രസിഡന്റ് മഹേഷ് പഥക്കിനെ കോണ്‍ഗ്രസ് ഇറക്കിയിട്ടുണ്ട്. മുന്നോക്ക വോട്ടുകളൊന്നും ബിജെപിക്ക് ഇവിടെ ലഭിക്കില്ലെന്ന് ഉറപ്പാണ്. ഇവിടെ ആര്‍എല്‍ഡി വിജയിക്കുമെന്ന് ഉറപ്പാണ്.
മഹാസഖ്യത്തിന് മുന്‍തൂക്കം
കോണ്‍ഗ്രസ് സംസ്ഥാനത്ത് 21 സീറ്റില്‍ മുന്നിലാണ്. മഹാസഖ്യത്തിന് 59 സീറ്റിലും ലീഡുണ്ട്. സലീംപൂര്‍, ജോന്‍പൂര്‍, ഗാസിപൂര്‍, ലഖ്‌നൗ, വാരണാസി, എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് മഹാസഖ്യത്തിനായി വോട്ടു മറിക്കും. യോഗി ആദിത്യനാഥിന് കീഴില്‍ ബ്രാഹ്മണര്‍ അവഗണിക്കപ്പെട്ടു എന്ന റിപ്പോര്‍ട്ട് ഉണ്ട്. രജപുത്ര വിഭാഗത്തിന് മുന്‍തൂക്കം നല്‍കുന്നുവെന്നാണ് ആരോപണം. ഇതെല്ലാം മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് പ്ലാന്‍ തയ്യാറാക്കിയത്. പ്രിയങ്ക ഗാന്ധിയാണ് ഇത് നടപ്പാക്കിയത്. കോണ്‍ഗ്രസിനോട് നേരിട്ട് ഏറ്റുമുട്ടുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് ബിജെപി മനസ്സിലാക്കിയിരിക്കുന്നത്. പക്ഷേ അത് വൈകിപ്പോയെന്ന് വ്യക്തമാണ്.
ഉത്തർ പ്രദേശ് ലോക്സഭ തിരഞ്ഞെടുപ്പ് 2019
സപ്‌ന ചൗധരി ബിജെപി വേദിയില്‍.... മനോജ് തിവാരിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥന, കോണ്‍ഗ്രസിന് തിരിച്ചടി!!