'കർണാടക കോൺഗ്രസ് എടുക്കും, ലഭിക്കുക 140 വരെ സീറ്റുകൾ, ബിജെപിക്ക് 57 സീറ്റുകൾ'; സർവ്വേ
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിൽ ആത്മവിശ്വാസം ഉയർന്ന നിലയിലാണ് കോൺഗ്രസ്. പുറത്ത് വന്ന പത്തോളം അഭിപ്രായ സർവ്വേകളിൽ സംസ്ഥാനത്ത് ഇക്കുറി കോൺഗ്രസിനാണ് സാധ്യത പ്രവചിക്കുന്നത്. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി വന്ന ഈഡിന സർവ്വേയിലും കർണാടക കോൺഗ്രസ് ഭരിക്കുമെന്നാണ് പ്രവചനം. എന്നാൽ മറ്റ് സർവ്വേകളിൽ നിന്നും വ്യത്യസ്തമായി വൻ ഭൂരിപക്ഷമാണ് കോൺഗ്രസിന് സർവ്വേ പ്രവചിക്കുന്നത്.
224 സീറ്റുകളിൽ 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. കോൺഗ്രസ് 130- മുതൽ 140 വരെ സീറ്റുകൾക്ക് സാധ്യത ഉണ്ടെന്നാണ് സർവ്വേ പറയുന്നത്. ബിജെപിക്ക് 57 മുതൽ 65 വരെ സീറ്റുകൾ ലഭിച്ചേക്കുമെന്നും സർവ്വേ പറയുന്നു. അതേസമയം ജെഡിഎസിന്റെ നില കൂടുതൽ പരുങ്ങലിലാകുമെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. 19-25 സീറ്റുകളാണ് പ്രവചനം. കോൺഗ്രസിന് 43 ശതമാനവും ബിജെപിക്ക് 33 ശതമാനവും ജെഡിഎസിന് 16 ശതമാനവുമാണ് വോട്ട് വിഹിതം പ്രവചിക്കുന്നത്.

സർവ്വേയിൽ പങ്കെടുത്ത 50 ശതമാനം കർഷകരും ദിവസക്കൂലിക്കാരും കോൺഗസിനെയാണ് പിന്തുണയ്ക്കുന്നത്. ഇതേ വിഭാഗത്തിൽ നിന്ന് ബിജെപിക്ക് ലഭിച്ച പിന്തുണ വെറും 29 ശതമാനം മാത്രമാണ്. ഇതേസമയം ബിസിനസ്, പ്രൊഫഷണൽ വിഭാഗതിൽ നിന്ന് ബിജെപിക്കാണ് പിന്തുണ കൂടുതൽ, 43 ശതമാനം. കോൺഗ്രസിന് 30 ശതമാനവും.
ഉയർന്ന ക്ലാസിലുള്ള 41 ശതമാനം പേരും ബിജെപിയെ പിന്തുണയ്ക്കുമ്പോൾ 29 ശതമാനം മാത്രമാണ് ഈ വിഭാഗത്തിൽ നിന്നും കോൺഗ്രസിനെ അനുകൂലിക്കുന്നത്. മധ്യവർഗ വിഭാഗത്തിലെ 37 ശതമാനം പേർ കോൺഗ്രസിനേയും 38 ശതമാനം പേർ ബിജെപിയേയും പിന്തുണയ്ക്കുന്നു. ലോവർ മിഡിൽ ക്ലാസിലേക്ക് പോകുമ്പോൾ ബിജെപിയെക്കാൾ മുൻതൂക്കം കോൺഗ്രസിനാണ്, 39 ശതമാനം. ബിജെപിക്ക് ഇവിടെ 36 ആണ്. അതേസമയം അതേസമയം സാധാരണക്കാരിൽ 46 ശതാനവും കോൺഗ്രസിനെയാണ് പിന്തുണയക്കുന്നത്.
അതേസമയം ജാതി തിരിച്ചുള്ള പിന്തുണ പരിഗണിച്ചാൽ ഉയർന്ന ജാതി വിഭാഗങ്ങളിൽ പെട്ടവരും (58 ശതമാനം മുതൽ 25 ശതമാനം വരെ), ലിംഗായത്തുകളും (53 ശതമാനം മുതൽ 28 ശതമാനം വരെ)ബിജെപിയെ ആണ് പിന്തുണയ്ക്കുന്നത്. സംസ്ഥാനത്തെ രണ്ടാമത്തെ പ്രബല വിഭാഗമായ വൊക്കാലിഗ വിഭാഗത്തിന്റെ പിന്തുണ ജെഡിഎസിന് തന്നെയാണ്, 38 ശതമാനം, പട്ടികജാതി, പട്ടികവർഗ, കുറുബ വിഭാഗങ്ങളിൽ 50 ശതമാനത്തിലധികം വോട്ട് വിഹിതവും മുസ്ലീങ്ങൾക്കിടയിൽ 70 ശതമാനവും കോൺഗ്രസിനെ പിന്തുണയ്ക്കുന്നുവെന്നും സർവ്വേ പറയുന്നു.
അതേസമയം ഇത്തവണ സംസ്ഥാനത്തെ പ്രബല വിഭാഗമായ 17 ശതമാനത്തോളം വരുന്ന ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ ബിജെപിക്ക് ലഭിക്കുമോയെന്നാണ് ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്നത്. ബിജെപിയെ പരമ്പരാഗതമായി വോട്ട് ചെയ്തിരുന്നവരായിരുന്നു ലിംഗായത്ത് വിഭാഗം. എന്നാൽ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ പ്രമുഖരായ ലിംഗായത്ത് വിഭാഗം നേതാക്കളെയെല്ലാം വെട്ടി നിരത്തിയാണ് ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ഇതോടെ മുതിർന്ന നേതാക്കൾ അടക്കം പാർട്ടി വിടുന്ന സാഹചര്യം ഉണ്ടായി. സമുദായ നേതാക്കളെ ബിജെപി മനപ്പൂർവ്വം തഴയുകയാണെന്നാണ് പാർട്ടി വിട്ടവർ ആരോപിക്കുന്നത്.
രാജിവെച്ചവരിൽ പലരും നിലവിൽ കോൺഗ്രസിൽ ചേരുകയും കോൺഗ്രസ് സ്ഥാനാർത്ഥികളായി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്നുണ്ട്. സമുദായ വോട്ടുകൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക് പോയാൽ അത് ബിജെപിക്ക് കനത്ത തിരിച്ചടിയാകും. പല മണ്ഡലങ്ങളിലും സമുദായ പിന്തുണ കോൺഗ്രസിനാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. അട്ടിമറി ഉണ്ടാകുമോ ഇല്ലയോ എന്ന് അറിയാൻ മെയ് 13 വരെ കാത്തിരിക്കേണ്ടി വരും.












Click it and Unblock the Notifications