ഒടുവിൽ ഒരുമിച്ച് നിൽക്കാൻ തീരുമാനം, മൈസൂരിൽ കോൺഗ്രസിന് കൈകൊടുത്ത് ജെഡിഎസ്
ബെംഗളൂരു: മൈസൂരു കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് നിൽക്കാൻ കോൺഗ്രസ്-ജെഡിഎസ് തീരുമാനം. ബുധനാഴ്ച ഇരു പാർട്ടി നേതാക്കളും തമ്മിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് കോർപ്പറേഷനിൽ ഒന്നിച്ച് മുന്നോട്ട് പോകാൻ തീരുമാനമായത്. കർണാടകയിലെ സഖ്യ സർക്കാർ താഴെ വീണതിന് പിന്നാലെ കോൺഗ്രസ്-ജെഡിഎസ് സഖ്യം പിരിഞ്ഞിരുന്നു. പരസ്പരം രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഇരു പാർട്ടി നേതാക്കളും സഖ്യം അവസാനിപ്പിച്ചത്.
സഖ്യം അവസാനിപ്പിക്കാൻ നേതാക്കൾ തീരുമാനിച്ചതോടെയാണ് മൈസൂർ കോർപ്പറേഷൻ ഭരണത്തിൽ ആശങ്ക വീണത്. ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിർത്താൻ ഒരുമിച്ച് പോകാൻ തീരുമാനിച്ചതായി കോൺഗ്രസ്-ജെഡിഎസ് നേതാക്കൾ വ്യക്തമാക്കി.

മേയർ തിരഞ്ഞെടുപ്പ്
കോൺഗ്രസിനും, ബിജെപിക്കും ജെഡിഎസിനും ശക്തമായ സ്വാധീനമുള്ള മേഖലയാണ് മൈസൂർ. തദ്ദേശ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മൈസൂർ നഗരസഭയിൽ ഒരു പാർട്ടിയും ഭൂരിപക്ഷം നേടിയിരുന്നില്ല. ബിജെപി അധികാരത്തിൽ എത്തുന്നത് തടയാനായി കോൺഗ്രസും ജെഡിഎസും സഖ്യം രൂപീകരിക്കുകയായിരുന്നു. പദവികൾ തുല്യമായി പങ്കിടാമെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു സഖ്യം.

പദവികൾ പങ്കിടണം
മേയർ സ്ഥാനവും ഡെപ്യൂട്ടി മേയർ സ്ഥാനവും പങ്കിടണമെന്നാണ് ഇരുപാർട്ടികളും തമ്മിലുള്ള ധാരണ. ആദ്യ മേയർ കോൺഗ്രസിന്റെ പുഷ്പലത ജഗന്നാഥ് ആയിരുന്നു. 15 വർഷങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ തവണ കോൺഗ്രസിന് മേയർ സ്ഥാനം ലഭിക്കുന്നത്. ധാരണ പ്രകാരം ഇനി ജെഡിഎസിനാണ് മേയർ പദവിക്ക് അവകാശമുള്ളത്. കോൺഗ്രസിന ഡെപ്യൂട്ടി മേയർ പദവിയും ലഭിക്കും.

ധാരണയായി
മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യുടെ നിർദ്ദേശ പ്രകാരം മൈസൂരിലെ കോൺഗ്രസ് നേതാക്കൾ ജെഡിഎസ് നേതാക്കളുമായി ചർച്ച നടത്തുകയായിരുന്നു. കോൺഗ്രസ് മൈസൂർ അധ്യക്ഷൻ ആർ മൂർത്തി, മുൻ മേയർമാരായ അയൂബ് ഖാൻ, ആരിഫ് ഹപസൈൻ എന്നിവർ ജെഡിഎസ് നേതാവ് ചെലുവഗൗഡ ഉൾപ്പെടെയുള്ളവരോട് ചർച്ച നടത്തി. ജെഡിഎസിന് പൂർണ പിന്തുണ നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി കോൺഗ്രസ്, ജെഡിഎസ് കോർപ്പറേറ്റർമാരുടെ യോഗവും വിളിച്ചിരുന്നു.

മേയറെ തീരുമാനിക്കും
ജെഡിഎസ് നേതാവായ സാ രാ മഹേഷ് മുൻ മുഖ്യമന്ത്രി കുമാരസ്വാമിയായും പ്രാദേശിക ജെഡിഎസ് നേതാക്കളോടും ചർച്ച നടത്തിയ ശേഷം മേയർ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.ജനുവരി 18നാണ് മൈസൂർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ മേയറായ പുഷ്പലത ജഗന്നാഥന്റെയും ഡെപ്യൂട്ടി മേയർ ഷാഫി അഹമ്മദിന്റെയും കാലാവധി നവംബർ 16ന് അവസാനിച്ചതാണ്. ഉപതിരഞ്ഞെടുപ്പുകൾ മൂലമാണ് മേയർ തിരഞ്ഞെടുപ്പ് നീണ്ടുപോയത്.












Click it and Unblock the Notifications