ഉത്തർപ്രദേശിൽ കോൺഗ്രസിലും ചിലത് ചെയ്യാനുണ്ട്; വിലകുറച്ച് കാണേണ്ട, യുപിയിൽ ഇനി പ്ലാൻ ബി
Recommended Video
ലക്നൗ: രാജ്യം ഉറ്റു നോക്കുന്ന രാഷ്ട്രീയ നീക്കങ്ങളാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. 80 ലോക്സഭാ സീറ്റുകളുള്ള ഉത്തർ പ്രദേശിലെ ജനവിധി ഭരണം പിടിക്കാൻ നിർണായകമാണ്. എസ്പി-ബിഎസ്പി സഖ്യം കോൺഗ്രസിനെതിരെ ഉയർത്തുന്ന വെല്ലുവിളികൾ നേട്ടമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. 2014ൽ 80ൽ 71 സീറ്റുകളിലും നേട്ടം കൊയ്ത ബിജെപി ഇക്കുറിയും തികഞ്ഞ പ്രതീക്ഷയിലാണ്.
പ്രതിപക്ഷ വിശാല ഐക്യത്തിൽ നിന്നും തുടക്കം മുതൽ വിട്ടുനിൽക്കുന്ന നയമാണ് എസ്പിയും ബിഎസ്പിയും സ്വീകരിച്ചത്. ഉത്തർ പ്രദേശിൽ എസിപി-ബിഎസ്പി സഖ്യത്തിനൊപ്പം ചേർന്ന് വൻ മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്. കോൺഗ്രസ് സ്വപ്നങ്ങൾക്ക് തിരിച്ചടി നൽകി വെറും രണ്ടു സീറ്റുകൾ മാത്രം കോൺഗ്രസിന് നൽകാനായിരുന്നു സഖ്യത്തിന്റെ തീരുമാനം. മായാവതിയുടെയും അഖിലേഷിന്റെയും മനംമാറ്റം കോൺഗ്രസിനെ ഭയപ്പെടുത്തുന്നില്ലെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കുന്നത്. ഉത്തർപ്രദേശിൽ കോൺഗ്രസ് ചില ''സർപ്രൈസുകൾ" ഒരുക്കുന്നുണ്ടെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്.
കോൺഗ്രസിന് രണ്ട് സീറ്റ് മാത്രം
ബിജെപി വിരുദ്ധ ചേരികളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന വിശാല സഖ്യത്തിന്റെ ചുവടുപിടിപ്പിച്ച് ഉത്തർപ്രദേശിൽ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയർത്താമെന്ന കോൺഗ്രസിന്റെ പ്രതീക്ഷകൾക്കാണ് എസ്പി-ബിഎസ്പി സഖ്യം തിരിച്ചടി നൽകിയത്. 80 സീറ്റുകളിൽ വെറും രണ്ട് സീറ്റുകൾ മാത്രമാണ് കോൺഗ്രസിനായി നീക്കി വെച്ചത് രാഹുല് ഗാന്ധിയുടെ മണ്ഡലമായ അമേഠിയും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും മാത്രം കോണ്ഗ്രസിന് നൽകാം എന്നായിരുന്നു തീരുമാനം.
അത്ഭുതപ്പെടുത്തും
ഉത്തർപ്രദേശിൽ വെറും രണ്ട് സീറ്റുകളിലേക്ക് മാത്രം ഒതുങ്ങാൻ കോൺഗ്രസ് തയാറല്ല. ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനയാണ് രാഹുൽ ഗാന്ധി നൽകുന്നത്. ഉത്തർ പ്രദേശിൽ മികച്ച പ്രകടനമല്ല എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കുന്നത്. യുഎഇ സന്ദർശനത്തിന് മുന്നോടിയായി ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ തന്റെ പ്രതീക്ഷകൾ പങ്കുവെച്ചത്.
യു പി കോൺഗ്രസ് മാജിക്
ഉത്തർപ്രദേശിൽ കോൺഗ്രസിനെ വിലകുറച്ച് കാണരുത്. കോൺഗ്രസ് ആശയങ്ങൾ ഉത്തർപ്രദേശിൽ ശക്തമാണ്. സംസ്ഥാനത്തെ സ്വാധീനത്തെക്കുറിച്ച് കോൺഗ്രസിന് സംശയമില്ല. എല്ലാവരെയും അമ്പരിപ്പിക്കുന്നതാകും തിരഞ്ഞെടുപ്പ് ഫലമെന്ന് രാഹുൽ ഗാന്ധി പറയുന്നു.
ബിജെപിയെ തോൽപ്പിക്കാൻ
ബിജെപിയെ പരാജയപ്പെടുത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഇതിനായി ആരുമായും സഖ്യത്തിലേർപ്പെടും. പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ച് നിർത്താനുള്ള ശ്രമങ്ങൾ തുടരും. വിശാല സഖ്യം ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ഉറപ്പാണ്. ഉത്തർപ്രദേശിൽ കോൺഗ്രസിനെ ആരും വിലകുറച്ച് കാണേണ്ടതില്ലെന്നും രാഹുൽ ഗാന്ധി ഓർമിപ്പിച്ചു. കോൺഗ്രസ് സഖ്യത്തിൽ ചേരുമോയെന്ന് കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നാണ് സമാജ്വാദി നേതാവ് അഖിലേഷ് യാദവ് വ്യക്തമാക്കിയത്.
കോൺഗ്രസ് വേണ്ട
ഉത്തർപ്രദേശിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിന്റെ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം സമാജ് വാദി പാർട്ടി വൈസ് പ്രസിഡന്റ് കിരൺമയി നന്ദ പറഞ്ഞിരുന്നു. എസ്പി-ബിഎസ്പി സഖ്യത്തിന് മുമ്പിൽ ബിജെപിക്ക് അടിപതറും, കോൺഗ്രസിനെ പോലെ അപ്രധാനമായ പാർട്ടിയുടെ ആവശ്യം ഉത്തർപ്രദേശിൽ ഇല്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
2014ൽ ബിജെപി തരംഗം
2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ 80 സീറ്റിൽ 71ലും ബിജെപി സ്ഥാനാർത്ഥികളാണ് വിജയിച്ചത്. സമാജ് വാദി പാർട്ടിക്ക് അഞ്ചും ബിഎസ്പിക്ക് ഒരു സീറ്റും മാത്രമാണ് നേടാനായത്. കോൺഗ്രസ് രണ്ട് സീറ്റുകളിലും വിജയിച്ചു. എന്നാൽ കഴിഞ്ഞ വർഷം നടന്ന 3 ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി സ്ഥാനാർത്ഥികൾ പരാജയപ്പെടുകയായിരുന്നു.
കോൺഗ്രസിന്റെ പ്രതീക്ഷ
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഹിന്ദി ഹൃദയഭൂമിയിലുണ്ടായ നേട്ടം കോൺഗ്രസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്. ബിഎസ്പി-എസ് സഖ്യത്തോടൊപ്പം ഇല്ലെന്ന് പ്രഖ്യാപിച്ച ശിവ്പാൽ യാദവ് വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശിവ്പാൽ യാദവിന്റെ സ്വാധീനം കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇത് സുവർണാവസരം തന്നെ, ഇരുമുന്നണികളേയും കേരളത്തിന് മടുത്തുവെന്ന് ശ്രീധരൻ പിളള