കോണ്‍ഗ്രസിന് അഭിമാനമായി രാജസ്ഥാന്‍; ബിജെപിയുടെ തന്ത്രം പൊളിഞ്ഞു, കെസിയിലൂടെ കേരളത്തിനും നേട്ടം
ജയ്പൂര്‍: എട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്‍റെ ഫലങ്ങള്‍ പുറത്ത് വന്നു തുടങ്ങി. 14 സീറ്റുകളിലെ തിരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതില്‍ 5 സീറ്റില്‍ ബിജെപിയും 3 സീറ്റില്‍ കോണ്‍ഗ്രസസും 6 സീറ്റില്‍ മറ്റുള്ളവരും വിജയിച്ചു. ആന്ധ്രാപ്രദേശില്‍ ആകെയുള്ള നാലില്‍ നാല് സീറ്റിലും ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. മേഘാലയിലെ ഒരു സീറ്റില്‍ എന്‍പിപിയും കര്‍ണാടകയിലെ ഒരു സീറ്റില്‍ ജെഡിഎസും ജയിച്ചു.
വിജയിച്ച സീറ്റുകള്‍
കര്‍ണാടക-2, മധ്യപ്രദേശ്-2, രാജസ്ഥാന്‍ 1 എന്നിങ്ങനെയാണ് ഇതുവരെ ഫലം ഫുറത്തു വന്നതില്‍ ബിജെപി വിജയിച്ച സീറ്റുകള്‍. കര്‍ണാടകയിലെ ഒരു സീറ്റിലും രാജസ്ഥാനിലെ 2 സീറ്റിലുമാണ് കോണ്‍ഗ്രസ് വിജയിച്ചത്. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖയാണ് കര്‍ണാടകയില്‍ നിന്നും വിജയിച്ച് രാജ്യസഭയിലെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
അഭിമാനകരം
അഭിമാനകരമായ വിജയമാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞിരിക്കുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ രാഷ്ട്രീയ നാടകങ്ങള്‍ക്കായിരുന്നു രാജസ്ഥാന്‍ സാക്ഷ്യം വഹിച്ചത്. അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ വീഴ്ത്തി സംസ്ഥാന ഭരണം പിടിച്ചെടുക്കാന്‍ ബിജെപി നീക്കം നടത്തുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആരോപണം.
റിസോര്‍ട്ടിലേക്ക്
രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയാണ് ബിജെപി ഇത്തരമൊരു നീക്കം നടത്തുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇതെ തുടര്‍ന്ന് തങ്ങളുടേയും സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രര്‍ അടക്കമുള്ള മറ്റ് എംഎല്‍എമാരേയും കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. തങ്ങള്‍ പ്രഖ്യാപിച്ച രണ്ട് സ്ഥാനാര്‍ത്ഥികളുടേയും വിജയം ഉറപ്പാക്കാനായിരുന്നു കോണ്‍ഗ്രസിന്‍റെ ശ്രമം.
Recommended Video
മികച്ച ഭൂരിപക്ഷത്തില്‍
കോണ്‍ഗ്രസിന്‍റെ ആ ശ്രമങ്ങള്‍ പൂര്‍ണ്ണമായി വിജയം കണ്ടുവെന്ന് വ്യക്തമാക്കുന്നതാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം. തങ്ങള്‍ നിര്‍ത്തിയ രണ്ട് സ്ഥാനാര്‍ത്ഥികളേയും കോണ്‍ഗ്രസിന് മികച്ച ഭൂരിപക്ഷത്തില്‍ തന്നെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ദലിത് നേതാവ് നീരജ് ഡാങ്കിയുമാണ് രാജസ്ഥാനില്‍ നിന്നും വിജയിച്ച് രാജ്യസഭയിലേക്ക് എത്തുന്നത്.
200 അംഗനിയമസഭയില്‍
200 അംഗനിയമസഭയില്‍ 107 അംഗങ്ങളാണ് കോണ്‍ഗ്രസിന് ഉള്ളത്. 12 സ്വതന്തരുടേയും മറ്റ് കക്ഷികളുടേയും പിന്തുണ കോണ്‍ഗ്രസിനുണ്ട്. സിപിഎം-2, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി-2, ആര്‍എല്‍ഡി-1, എന്നിവരും ബിജെപിക്കെതിരായ നിലപാട് സ്വീകരിച്ച് സര്‍ക്കാറിനൊപ്പം നിലകൊണ്ടുവെന്നാണ് സൂചന. വോട്ട് നില സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ വരാനിരിക്കുന്നതേയുള്ളു.
ഒരാള്‍ പരാജയപ്പെട്ടു
ബിജെപിയും രണ്ട് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയിരുന്നെങ്കിലും ഒരാള്‍ പരാജയപ്പെട്ടു. രാജേന്ദ്ര ഗെലോട്ടിനെയും ഓംകാർ സിങ് ലെഖാവത്തിനെയുമായിരുന്നു ബിജെപി നിര്‍ത്തിയത്. എന്നാല്‍ രണ്ടമാത്തെ സീറ്റില്‍ വിജയിക്കാന്‍ 27 വോട്ടുകള്‍ അധികമായി വേണ്ടിയിരുന്ന ബിജെപിക്ക് അത് സാധ്യമാവാതെ വരികയായിരുന്നു.
കെസി വേണുഗോപാല്‍
അതേസമയം, ഇത് മൂന്നാം തവണയാണ് കെസി വേണുഗോപാല്‍ പാര്‍ലമെന്‍റില്‍ എത്തുന്നത്. 2009, 2014 വര്‍ഷങ്ങളിലെ ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ആലപ്പുഴയില്‍ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് കെസി വേണുഗോപാല്‍. രണ്ടാം യുപിഎ മന്ത്രിസഭയില്‍ 2011 ജനുവരി 19 മുതല്‍ ഊർജ്ജ സഹമന്ത്രിയും 2012 ഒക്ടോബർ 28 മുതൽ വ്യോമയാന സഹമന്ത്രിയുമായിരുന്നു.
പദ്ധതി
നിലവില്‍ പാര്‍ട്ടി അധ്യക്ഷ കഴിഞ്ഞാല്‍ പിന്നെ കോണ്‍ഗ്രസില്‍ ഏറ്റവും സുപ്രധാനമായ പദവി വഹിക്കുന്ന സംഘടനാ ജനറല്‍ സെക്രട്ടറിയാണ് കെസി വേണുഗോപാല്‍. വ്യക്തമായ ചില പദ്ധതികളുടെ അടിസ്ഥാനത്തിലായിരുന്നു രാജസ്ഥാനില്‍ നിന്നും കെസി വേണുഗോപാലിനെ രാജ്യസഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
കേരള ഘടകത്തിനുള്ള അംഗീകാരം
തെരഞ്ഞെടുപ്പുകളിലേക്ക് ഇല്ലെന്നായിരുന്നു കോണ്‍ഗ്രസിലെ ട്രബിള്‍ ഷൂട്ടറായാണ് അറിയപ്പെടുന്ന കെസി വേണുഗോപാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് വേണുഗോപാലിന്റെ പേര് രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചത്. തീരുമാനം കോണ്‍ഗ്രസ് കേരള ഘടകത്തിനുള്ള അംഗീകാരം കൂടിയായി കണക്കാക്കുന്നു.
വിലക്ക് ലംഘിച്ച് കോൺഗ്രസ് വിമതർ വോട്ട് ചെയ്തു; മണിപ്പൂരിലെ ഏക രാജ്യസഭാ സീറ്റില്‍ ബിജെപിക്ക് വിജയം