കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി വിജയം; അമ്പരന്ന് ബിജെപി, അസമിലും സിപിഎം സഖ്യം, കൂടെ അജ്മലും
ദില്ലി: കേരളത്തിനും ബംഗാളിനും തമിഴ്നാടിനുമൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ് അസമില്‍. ബിജെപി ഭരണം എന്തുവില കൊടുത്തും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അസമില്‍ ഇത്തവണ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ വേറിട്ട് മല്‍സരിച്ചാല്‍ വോട്ടുകള്‍ ഭിന്നിക്കുകയും വീണ്ടും ബിജെപിക്ക് വഴിയൊരുങ്ങുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ് മനസിലാക്കുന്നു. തുടര്‍ന്നാണ് പ്ലാന്‍ ബി ഹൈക്കമാന്റ് നിര്‍ദേശിച്ചത്.
ശശി തരൂര്‍ കെപിസിസി അധ്യക്ഷനാകണം; പുതിയ ആവശ്യം ഉയരുന്നു, കെ സുധാകരന് തയ്യാറെടുക്കവെ...
ബിഹാറിലും തമിഴ്നാട്ടിലും ബംഗാളിലും പോലെ അസമിലും ഇടതുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. കൂടെ ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫുമുണ്ട്. ഇങ്ങനെ ഒരു സഖ്യം പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ രൂപപ്പെടുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...
കോണ്‍ഗ്രസിനൊപ്പം അഞ്ച് പാര്‍ട്ടികള്‍
കോണ്‍ഗ്രസിനൊപ്പം അഞ്ച് പാര്‍ട്ടികള്‍ കൂടി ചേര്‍ന്നതാണ് അസമിലെ പ്രതിപക്ഷ സഖ്യം. ഏപ്രിലാലിയിരിക്കും ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ് എന്ന് കരുതുന്നു. എഐയുഡിഎഫുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നില്ല. അസമിലെ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള കക്ഷിയാണിത്.
ആരാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി
കോണ്‍ഗ്രസ്, സിപിഐ, സിപിഎം, സിപിഐ എംഎല്, എഐയുഡിഎഫ്, അഞ്ചലിക് ഗണ മോര്‍ച്ച (എജിഎം) എന്നിവരാണ് പ്രതിപക്ഷത്തെ വിശാല സഖ്യത്തിലുള്ളത്. ഗുവാഹത്തിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സഖ്യം പ്രഖ്യാപിച്ചു. സമാന മനസ്കരുമായി ഐക്യപ്പെടുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ലെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രിപുണ്‍ ബോറ പറഞ്ഞു.
തന്ത്രം മെനഞ്ഞ് ഭൂപേഷ് ബാഗേല്‍
ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഗേലിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചകളിലാണ് സഖ്യത്തിന് അന്തിമരൂപമായത്. ഹൈക്കമാന്റ് പ്രതിനിധികളായ മുകുള്‍ വാസ്നിക്, ജിതേന്ദ്ര സിങ് എന്നിവരും ചര്‍ച്ചകളില്‍ പങ്കാളികളായി. ബിജെപി ഭരണം സംസ്ഥാനത്ത് അവസാനിപ്പിക്കുമെന്നും വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യമെന്നും രിപുണ്‍ ബോറ പറഞ്ഞു.
ഒറ്റദിവസം കൊണ്ടു ഉത്തരമില്ല
വിശാല സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണ് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഇക്കാര്യത്തില്‍ നേതാക്കളാരും മിണ്ടിയില്ല. എല്ലാ ചോദ്യങ്ങള്‍ക്കും ഒറ്റദിവസം കൊണ്ട് ഉത്തരം ലഭിക്കില്ലെന്ന് മുകുള്‍ വാസ്നിക്ക് മറുപടി നല്കി. കൂടുതല്‍ പ്രാദേശിക കക്ഷികളെ സഖ്യത്തിലെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നുണ്ട്.
രണ്ടു കക്ഷികള്‍ കൂടി വന്നേക്കും
അസമിലെ പ്രാദേശിക പാര്‍ട്ടികളായ അസം ജാതീയ പരിഷത്ത് (എജെപി), റയ്ജോര്‍ ദള്‍ എന്നീ കക്ഷികള്‍ വിശാല സഖ്യത്തിന്റെ ഭാഗമായേക്കും. ഇവരുമായി ചര്‍ച്ച നടക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് രൂപപ്പെട്ടതാണ് ഈ പാര്‍ട്ടികള്‍. ബിജെപി അസമിനെ വഞ്ചിച്ചു എന്നാണ് ഇവരുടെ നിലപാട്.
തിരിച്ചടിയില്‍ പാഠം പഠിച്ച് കോണ്‍ഗ്രസ്
ഒരുകാലത്ത് അസം ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സമീപകാല തിരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസിന് തിരിച്ചടിയാണ് നേരിട്ടത്. കോണ്‍ഗ്രസിന്റെ രണ്ട് എംഎല്‍എമാര്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നു. ബിടിസി, ടിഎസി തദ്ദേശ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് തോല്‍വി ആയിരുന്നു ഫലം. ശേഷമാണ് വിശാല സഖ്യത്തിന് കോണ്‍ഗ്രസ് നീക്കം നടത്തിയത്. അത് വിജയം കണ്ടിരിക്കുകയാണിപ്പോള്‍.
ഇന്ത്യയിലിരുന്ന് 1 ബില്യൺ ഡോളർ ജയിക്കാം; അമേരിക്കൻ ലോട്ടറികൾ കളിക്കേണ്ടതെങ്ങനെ?
Recommended Video