ഗുജറാത്തിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസ്! സീറ്റുകൾ തൂത്തുവാരി, അമൂൽ ഭരണം പിടിച്ചെടുത്തു!
അഹമ്മദാബാദ്: കോണ്‍ഗ്രസിന് തൊടാന്‍ പറ്റാത്ത ഇന്ത്യയിലെ ബിജെപിയുടെ കോട്ടയാണ് ഗുജറാത്ത്. വര്‍ഷങ്ങളായി ബിജെപി തന്നെ ഭരിച്ച് പോരുന്ന സംസ്ഥാനം. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം അടുത്തിടെ ബിജെപിയെ ചെറുതായിട്ടെങ്കിലും ഞെട്ടിക്കാന്‍ കോണ്‍ഗ്രസിനാകുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഏറ്റവും ഒടുവില്‍ അമൂല്‍ പിടിച്ചെടുത്ത് ഗുജറാത്തില്‍ കരുത്ത് കാട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഭരണകക്ഷിയായ ബിജെപിക്ക് വന്‍ നാണക്കേടായിരിക്കുകയാണ് ഈ തോല്‍വി. വിശദാംശങ്ങള്‍ ഇങ്ങനെ..
ബിജെപിയെ തറപറ്റിച്ച് കോൺഗ്രസ്
അമുല്‍ ഡയറി എന്ന് അറിയപ്പെടുന്ന കൈറ ഡിസ്ട്രിക്ട് കോ ഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് ബിജെപിയെ തറപറ്റിച്ചിരിക്കുന്നത്. ഗുജറാത്തിലെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് തൂത്തുവാരി. ഞനിയാഴ്ച ആണ് തിരഞ്ഞെടുപ്പ് നടന്നത്.
11 സീറ്റുകളിലേക്ക് മത്സരം
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമുല്‍ ഡയറി തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ 99.71 ശതമാനം ആണ് പോളിംഗ് രേഖപ്പെടുത്തിയത്. അമുല്‍ ഡയറി സൊസൈറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ക്യാംപസ്സില്‍ തിങ്കളാഴ്ച ആയിരുന്നു വോട്ടെണ്ണല്‍ നടന്നത്. 11 സീറ്റുകളിലേക്ക് ആയിരുന്നു മത്സരം.
8 സീറ്റുകളും വിജയിച്ചു
പതിനൊന്ന് ഡയറക്ടര്‍ പോസ്റ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 8 സീറ്റുകളും വിജയിച്ചാണ് കോണ്‍ഗ്രസ് ബിജെപിയെ ഞെട്ടിച്ചിരിക്കുന്നത്. ബിജെപി പക്ഷത്ത് തോറ്റവരുടെ കൂട്ടത്തില്‍ രണ്ട് എംഎല്‍എമാരും ഉണ്ട്. മതാറില്‍ നിന്നുളള ബിജെപി എംഎല്‍എ ആയ കേസരി സിംഗ് സോളങ്കി കോണ്‍ഗ്രസിന്റെ സജഞയ് പട്ടേലിനോട് തോറ്റു.
Recommended Video
ഇതേ സോളങ്കിയോട് തോറ്റു
2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടേല്‍ ബിജെപിയുടെ ഇതേ സോളങ്കിയോട് തോറ്റിരുന്നു. മറ്റൊരു ബിജെപി എംഎല്‍എ ആയ ഗോവിന്ദ് പര്‍മാര്‍ ആനന്ദ് ബ്ലോക്കില്‍ നിന്ന് കോണ്‍ഗ്രസിന്റെ കാന്തി ശോഭ പര്‍മാറിനോട് തോറ്റു. ആനന്ദില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ ആയ കാന്തി ശോഭ പര്‍മാര്‍ 41 വോട്ടുകള്‍ നേടിയാണ് ജയിച്ചത്.
കോൺഗ്രസിലെ വിജയികൾ
അമൂല്‍ വൈസ് ചെയര്‍മാന്‍ കൂടിയായ കോണ്‍ഗ്രസിന്റെ ബൊര്‍സാദ് എംഎല്‍എ രാജേന്ദ്ര സിംഗ് പര്‍മാര്‍ ബോര്‍സാദ്-അങ്ക്‌ലവ് സീറ്റില്‍ നിന്ന് വിജയിച്ചു. കംബഡില്‍ നിന്നും സീത പര്‍മാര്‍, പേട്‌ലാഡില്‍ നിന്നും വിപുല്‍ പട്ടേല്‍, കത്താളില്‍ നിന്നും ഖേല സാല, ബാലസിനോറില്‍ നിന്നും രാജേഷ് പതക്, മഹേംദാവദില്‍ നിന്നും ഗൗതം ചൗഹാന്‍ എന്നിവരാണ് കോണ്‍ഗ്രസിലെ മറ്റ് വിജയികള്‍.
എതിരില്ലാതെ തിരഞ്ഞെടുത്തു
ആനന്ദ്, ഖേദ, മഹിസാഗര്‍ എന്നിവിടങ്ങളിലുളള പാല്‍ സൊസൈറ്റികളില്‍ നിന്നുളള 1049 പ്രതിനിധികളില്‍ 1046 പേരാണ് 11 സീറ്റുകളിലേക്കുളള തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. ബിജെപി അംഗമായ രാം സിംഗ് പര്‍മാറിനെ അമൂല്‍ ബോര്‍ഡ് ചെയര്‍മാന്‍ ആയി നേരത്തെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവാണ് രാം സിംഗ് പര്‍മാര്‍.
ഇപ്പോഴും കോണ്‍ഗ്രസിലാണെന്ന്
7 തവണ എംഎല്‍എ ആയിരുന്ന വ്യക്തി കൂടിയാണ് രാം സിംഗ് പര്‍മാര്‍. ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം 2017ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പര്‍മാര്‍ താസ്ര മണ്ഡലത്തില്‍ നിന്നും പരാജയപ്പെട്ടു. 1978 മുതല്‍ പര്‍മാര്‍ അമൂല്‍ യൂണിയനിലുണ്ട്. 2002 മുതല്‍ അമൂല്‍ ബോര്‍ഡ് ചെയര്‍മാനാണ്. അതേസമയം രാം സിംഗ് പര്‍മാര്‍ ഇപ്പോഴും കോണ്‍ഗ്രസിലാണ് എന്നാണ് രാജേന്ദ്ര സിംഗ് പര്‍മാര്‍ അവകാശപ്പെടുന്നത്.
കളം മാറ്റി പിസി ജോർജ്, പൂഞ്ഞാറിൽ മത്സരിക്കില്ല! നിയമസഭാ തിരഞ്ഞെടുപ്പിലെ 'പ്ലാൻ' വെളിപ്പെടുത്തി പിസി!