ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ്; ജില്ലാ പഞ്ചായത്തില്‍ എതിരില്ലാതെ ജയം
മുംബൈ: ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ ആധിപത്യം ഉറപ്പിച്ച് കോണ്‍ഗ്രസ്. നാഗ്പൂര്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്‍റ് , വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലാ പഞ്ചായത്തുകളില്‍ ബിജെപി കനത്ത തിരിച്ചടിയായിരുന്നു നേരിട്ടത്.
തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; മുന്‍ മന്ത്രി ആംആദ്മിയില്‍ ചേര്‍ന്നു,
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി തട്ടകങ്ങളില്‍ ഉള്‍പ്പെടെ ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. വാഷിം ജില്ലാ പഞ്ചായത്തിലെ 13 പഞ്ചായത്ത് സമിതിയിലും കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. വിശദാംശങ്ങളിലേക്ക്
ആധിപത്യം ഉറപ്പിച്ച് കോണ്‍ഗ്രസ്
നാഗ്പൂര്‍ ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്‍റായി രശ്മി ശ്യാംകുമാര്‍ ബാര്‍വേ, വൈസ് പ്രസിഡന്‍റായി മനോഹര്‍ ശങ്കരറാവൂ എന്നിവരാണ് വിജയിച്ചത്. കോണ്‍ഗ്രസും എന്‍സിപിയും സഖ്യത്തിലാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. നാഗ്പൂരില്‍ ആകെയുള്ള 58 സീറ്റില്‍ 31 സീറ്റിലും കോണ്‍ഗ്രസായിരുന്നു വിജയിച്ചത്.
വെറും 15 സീറ്റ്
നാഗ്പൂരില്‍ മഹാവികാസ് അഘാഡി സഖ്യം 42 സീറ്റുകളില്‍ വിജയിയച്ചപ്പോള്‍ ബിജെപി വെറും 15 സീറ്റുകളില്‍ ബിജെപി ഒതുങ്ങിയിരുന്നു. നാഗ്പൂരില്‍ 10 സീറ്റായിരുന്നു എന്‍സിപി നേടിയത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തിനായി എന്‍സിപി ദേശ്മുഖ് ആവശ്യമുന്നയിച്ചിരുന്നു. മകന്‍ സലീലിനെ വൈസ് പ്രസിഡന്‍റ് ആക്കാനായിരുന്നു ദേശ്മുഖിന്‍റെ നീക്കം. എന്നാല്‍ കോണ്‍ഗ്രസ് അതിന് തടയിട്ടു.
എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം എസ്സി സ്ത്രീകള്‍ക്ക് സംവരണം ചെയ്ത സീറ്റാണ്. രശ്മി ബാര്‍വേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ചന്ദ്രശേഖർ കോൾഹെ, ദിനേശ് ബാംഗ്, മനോഹർ കുംഭാരെ എന്നിവർ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും കോൾഹെ, ദിനേശ് ബാംഗും പിന്നീട് പത്രിക പിന്‍വലിച്ചു.
തടയിട്ട് ബിജെപി
അകോലെ ജില്ലാ പഞ്ചായത്തില്‍ ബിജെപിയുടെ പിന്തുണയോടെ വഞ്ചിത് ബഹുജന്‍ അഘാഡി പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങള്‍ നിലനിര്‍ത്തി. 53 അംഗ ജില്ലാ പഞ്ചായത്തില്‍ 22 സീറ്റുകള്‍ വിബിഎ നേടിയിരുന്നു. അഞ്ച് പേരുടെ കൂടി പിന്തുണയായിരുന്നു വിബിഎയ്ക്ക് വേണ്ടിയിരുന്നത്.
സ്വതന്ത്രരുടെ പിന്തുണ
മൂന്ന് സ്വതന്ത്രര്‍ വിബിഎയ്ക്ക് ആദ്യമേ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2 പേരുടെ പിന്തുണ കൂടി വിബിഎയ്ക്ക് ആവശ്യമായി. അതിനിടെ സീറ്റുകള്‍ ലക്ഷ്യം വെച്ച് മഹാ വികാസ് അഘാഡിയുടെ നേതൃത്വത്തില്‍ സ്വതന്ത്രരെ ചാക്കിടാനുള്ള നീക്കം ശക്തമായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
നിര്‍ണായകമായി ബിജെപി
അതേസയം മഹാ വികാസ് അഘാടി സഖ്യത്തിനും സംഖ്യ തികയ്ക്കാനായില്ല. ഇതോടെ ബിജെപിയുടെ തിരുമാനം നിര്‍ണായകമായി. എംവിഎ സഖ്യത്തെ ഏത് വിധേനയും അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ഇതോടെ ബിജെപിയുടെ ഏഴ് അംഗങ്ങള്‍ തിരഞ്ഞെടുപ്പ് വേളയില്‍ സഭയില്‍ നിന്ന് ഇറങ്ങി പോയി.
ഇറങ്ങി പോയി
ഇതോടെ സഭയുടെ അംഗ ബലം 53 ല്‍ നിന്ന് 46 ആയി. 25 അംഗങ്ങളുടെ പിന്തുണ നേടി വിബിഎ സ്ഥാനങ്ങള്‍ നിലനിര്‍ത്തി. പ്രതിഭ ഭോജനെ പ്രസിഡന്‍റ് ആയും സാവിത്രി റാത്തോഡ് വൈസ് പ്രസിഡന്‍റായും തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്‍റ് സ്ഥാനം കോണ്‍ഗ്രസിന്
വാഷിം ജില്ലാ പഞ്ചായത്തില്‍ എന്‍സിപിയുടെ ചന്ദ്രകാന്ത് കാക്കറെ പ്രസിന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിന്‍റെ അരവിന്ദ് പട്ടേല്‍ ഇംഗോളെയാണ് വൈസ് പ്രസിഡന്‍റ്.വെള്ളിയാഴ്ച നടന്ന പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനും എന്‍സിപിക്കുമായിരുന്നു മേല്‍ക്കൈ.
പഞ്ചായത്ത് സമിതികളിലും
ജില്ലയില്‍ 13 പഞ്ചായത്ത് സമിതികളാണ് ഉള്ളത്. ഇതില്‍ 8 ഇടങ്ങളില്‍ കോണ്‍ഗ്രസും രണ്ടിടങ്ങളില്‍ എന്‍സിപിയുമാണ് ജയിച്ചത്. എന്‍സിപി സഖ്യകക്ഷി ഷേട്കാരി കാംഗാര്‍ പക്ഷിന് ഒരു സീറ്റ് ലഭിച്ചു. ബിജെപിക്ക് രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.
നിയമസഭ തിരഞ്ഞെടുപ്പില്‍
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിച്ച ബിജെപിക്ക് കനത്ത പ്രഹരമാണ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 105 സീറ്റുകളാണ് 288 അംഗ നിയമസഭയില്‍ ലഭിച്ചത്.