സുമലതയ്ക്ക് വേണ്ടി വോട്ടുപിടിക്കാൻ കോൺഗ്രസ് പ്രവർത്തകർ; മാണ്ഡ്യയിൽ കോൺഗ്രസിന് കുരുക്ക്
മാണ്ഡ്യ: കർണാടകയിലെ മാണ്ഡ്യ സീറ്റിൽ മത്സരിക്കണമെന്ന സുമലതയുടെ ആവശ്യം കോൺഗ്രസ് നേതൃത്വം മുഖവിലയ്ക്കെടുക്കാത്തതിനെ തുടർന്നാണ് മാണ്ഡ്യയിൽ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിക്കാൻ സുമലത തീരുമാനിച്ചത്. മാണ്ഡ്യ സീറ്റിനെച്ചൊല്ലി ജെഡിഎസുമായുള്ള സഖ്യം ഉലയുമെന്ന സ്ഥിതിയിലാണ് മാണ്ഡ്യ സീറ്റ് നൽകാനാവില്ലെന്ന് കോൺഗ്രസ് സുമലതയോട് വ്യക്തമാക്കിയത്.
പാർട്ടി ടിക്കറ്റിൽ മത്സരിച്ചില്ലെങ്കിലും മണ്ഡലത്തെ കോൺഗ്രസ് പ്രവർത്തകർ സുമലതയ്ക്കൊപ്പമാണ്. സ്വതന്ത്രസ്ഥാനാർത്ഥിയായ സുമലതയുടെ ബുധനാഴ്ച നാമ നിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. പത്രികാ സമർപ്പണത്തിനായി സുമലതയെ അനുഗമിച്ച കോൺഗ്രസ് പ്രവർത്തകരുടെ നീണ്ട നിര കണ്ട് ഞെട്ടിയിരിക്കുകയാണ് നേതൃത്വം.
പ്രിയങ്കാ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ നമോ ടീഷർട്ട് ധരിച്ച് പെൺകുട്ടി, ആക്രോശിച്ച് പ്രവർത്തകർ
സുമലതയ്ക്കൊപ്പം
സുമലതയുടെ ഭർത്താവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന അംബരീഷ് മൂന്ന് വട്ടം മാണ്ഡ്യയിലെ എംപിയായിരുന്നു. അംബരീഷിന്റെ മരണശേഷം സുമലതയ രാഷ്ട്രീയത്തിലേക്കിറങ്ങണമെന്ന ആുവശ്യമുമായി കോൺഗ്രസ് നേതാക്കൾ തന്നെയാണ് അവരെ സമീപിച്ചത്. അംബരീഷിന്റെ ഭാര്യ എന്ന നിലയിലും പ്രശസ്തയായ നടിയെന്ന നിലയിലും ജനവികാരം സുമലതയ്ക്കൊപ്പമാണെന്നാണ് പാർട്ടി നേതൃത്വം വിലയിരുത്തിയത്. താൻ മത്സരിക്കാൻ തയാറാണെന്നും എന്നാൽ മാണ്ഡ്യ സീറ്റ് തന്നെ വേണമെന്ന ഉപാധിയാണ് സുമലത നേതൃത്വത്തിന് മുമ്പിൽ വെച്ചത്.
ജെഡിഎസിന് വഴങ്ങി
സുമലതയുടെ ആവശ്യം അംഗീകരിക്കുന്നുവെന്നാണ് തുടക്കത്തിൽ കോൺഗ്രസ് നേതാക്കളും വ്യക്തമാക്കിയത്. എന്നാൽ ജെഡിഎസുമായി നടന്ന സീറ്റ് വിഭജന ചർച്ചയിൽ സിറ്റിംഗ് സീറ്റായ മാണ്ഡ്യ വിട്ടു നൽകാനാവില്ലെന്ന് ജെഡിഎസ് നിലപാടെടുത്തതോടെ കോൺഗ്രസവും പ്രതിസന്ധിയിലായി. ഒടുവിൽ ജെഡിഎസ് സമ്മർദ്ദത്തിന് കോൺഗ്രസിന് വഴങ്ങേണ്ടി വന്നു, കുമാരസ്വാമിയുടെ മകൻ നിഖിലാണ് മാണ്ഡ്യയിലെ ജെഡിഎസ് സ്ഥാനാർത്ഥി.
സ്വതന്ത്ര്യയായി സുമലത
കോൺഗ്രസ് നേതൃത്വം കയ്യൊഴിഞ്ഞതോടെയാണ് മാണ്ഡ്യയിൽ സ്വതന്ത്ര്യസ്ഥാനാർത്ഥിയായി മത്സരിക്കാൻ സുമലത തീരുമാനിച്ചത്. അംബരീഷിന്റെ ആരാധകരും, കർഷക സംഘടനാ നേതാക്കളും സിനിമാ താരങ്ങളായ യാഷ്, ദർശൻ തുടങ്ങിയവരും സുമലതയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.
പ്രവർത്തകരുടെ നീണ്ട നിര
കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ ആയിരക്കണക്കിന് അണികളുടെ അകമ്പടിയോടെയാണ് സുമലത പത്രികാ സമർപ്പണത്തിന് എത്തിയത്. അംബരീഷിന്റെ ചിത്രങ്ങൾ പതിപ്പിച്ച പോസ്റ്ററുകളുമായാണ് പ്രവർത്തകർ എത്തിയത്. അംബരീഷിന്റെ പാരമ്പര്യം നിലനിർത്താനാണ് താൻ ജനവിധി തേടുന്നതെന്ന് സുമലത പറഞ്ഞു.
എന്തുകൊണ്ട് സുമലത
കോൺഗ്രസും ജെഡിഎസും സഖ്യം രൂപികരിച്ചെങ്കിലും താഴെക്കിടയിലുള്ള പ്രവർത്തകർക്കിടയിൽ ഇപ്പോഴും അതൃപ്തിയുണ്ട്. മാണ്ഡ്യയിലെ മുഖ്യ എതിരാളികളായിരുന്ന ജെഡിഎസിന് വേണ്ടി തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കുന്നതിൽ കോൺഗ്രസ് പ്രവർത്തകർക്ക് അതൃപ്തിയുണ്ട്. ജെഡിഎസിന് വേണ്ടി സുമലതയെ തഴഞ്ഞതിൽ താഴെക്കിടയിലുള്ള പ്രവർത്തകർക്ക് അതൃപ്തിയുണ്ട്.
നിഖിലിനെതിരെയും പ്രതിഷേധം
മണ്ഡലത്തിലെ മുതിർന്ന നേതാക്കളെ തഴഞ്ഞ് സിറ്റിംഗ് സീറ്റിൽ കുമാരസ്വാമിയുടെ മകൻ നിഖിലിനെ സ്ഥാനാർത്ഥിയാക്കിയതിൽ ജെഡിഎസ് പ്രവർത്തകർക്കും അതൃപ്തിയുണ്ട്. കുടുംബവാഴ്ച അവസാനിപ്പിക്കാൻ ദേവഗൗഡ തയാറാകണമെന്നും നിഖിലിലെ തിരികെ വിളിക്കണം എന്നും ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്നിരുന്നു.
ബിജെപി പിന്തുണയ്ക്കുമോ?
അതേ സമയം ബിജെപി നേതാവ് എസ് എം കൃഷ്ണയുമായി സുമലത കൂടിക്കാഴ്ച നടത്തിയത് അഭ്യൂഹങ്ങൾക്ക് ഇടയാക്കി. ബിജെപിക്കൊപ്പം സുമലത ചേരുന്നായിരുന്നു പ്രചാരണം. എന്നാൽ മാണ്ഡ്യയിൽ ബിജെപിക്ക് സ്ഥാനാർത്ഥിയുണ്ടാകില്ലെന്നും സുമലതയെ പിന്തുണയ്ക്കാനാണ് പാർട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനമെന്നും സൂചനയുണ്ട്