രാഹുല്‍ ഗാന്ധിയിലൂന്നി കോണ്‍ഗ്രസില്‍ ചൂടൻ ചര്‍ച്ച! പിടി തരാതെ ആർജി, യുവനേതാവ് മതിയെന്ന് ക്യാപ്റ്റൻ!
ദില്ലി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മറന്ന് ദേശീയ രാഷ്ട്രീയത്തില്‍ തിരിച്ച് വരവിന് ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. കൊവിഡും ചൈനയുമായുളള അതിര്‍ത്തി തര്‍ക്കവുമെല്ലാം കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ കോണ്‍ഗ്രസ് ഉപയോഗിക്കുന്നു.
എന്നാല്‍ നേതൃത്വത്തില്‍ ഒരു മുഴുവന്‍ സമയ നേതാവില്ല എന്നുളളത് നിർണായക ഘട്ടങ്ങളിൽ തീരുമാനമെടുക്കലിനെയടക്കം കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് പാര്‍ട്ടിക്കുളളില്‍ തന്നെയുളള വിലയിരുത്തല്‍. ഇടക്കാല അധ്യക്ഷയായ സോണിയാ ഗാന്ധിയുടെ കാലാവധി അവസാനിക്കാന്‍ പോവുകയാണ്. ആരാകണം ഇനി കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്നുളള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ ചൂട് പിടിക്കുന്നു. ക്യാപ്റ്റൻ അമരീന്ദർ സിംഗും സന്ദീപ് ദീക്ഷിതും അടക്കമുളളവർ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. ഇനി പന്ത് കോൺഗ്രസ് പ്രവർത്തക സമിതിയുടെ കോർട്ടിലാണ്.
ഞെട്ടിച്ച പടിയിറക്കം
കോണ്‍ഗ്രസിനെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിക്കുക എന്ന വലിയ പ്രതീക്ഷയുടെ ഭാരവും ചുമലിലേറ്റിയാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. എന്നാല്‍ 2019ല്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടതോടെ രാഹുല്‍ പടിയിറങ്ങുക എന്ന നിര്‍ണായക തീരുമാനത്തിലേക്ക് എത്തി. പകരം ഒരു വര്‍ഷത്തേക്കാണ് ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി ചുമതല ഏറ്റെടുത്തത്.
കാലാവധി ആഗസ്റ്റ് 10ന് അവസാനിക്കും
സോണിയാ ഗാന്ധിയുടെ ഒരു വർഷത്തെ ഇടക്കാല അധ്യക്ഷ കാലാവധി ആഗസ്റ്റ് 10ന് അവസാനിക്കുകയാണ്. കോണ്‍ഗ്രസിനെ ആര് നയിക്കണം എന്നത് അടുത്ത പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമുണ്ടാകും. ആര് നേതൃസ്ഥാനത്തേക്ക് വരണം എന്നുളള ചര്‍ച്ചകള്‍ വളരെ മുന്‍പ് തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളില്‍ തുടക്കമിട്ട് കഴിഞ്ഞിട്ടുളളതാണ്.
പച്ചക്കൊടി കാട്ടാതെ രാഹുൽ
രാഹുല്‍ ഗാന്ധി നേതൃസ്ഥാനത്തേക്ക് തിരിച്ചെത്തും എന്നുറപ്പാക്കാന്‍ ടീം രാഹുല്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. എന്നാല്‍ രാഹുല്‍ ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. പാര്‍ട്ടിയിലെ മറു വിഭാഗം ആഗ്രഹിക്കുന്നത് സോണിയാ ഗാന്ധി മുഴുവന്‍ സമയ അധ്യക്ഷയായി ചുമതല ഏറ്റെടുത്ത് ടീം രാഹുലിന്റെ സ്വാധീനം ഇല്ലാതെ കോണ്‍ഗ്രസിനെ നയിക്കണം എന്നാണ്.
തിരഞ്ഞെടുപ്പ് നടത്തണം
കോണ്‍ഗ്രസിലെ മറ്റൊരു വിഭാഗം ആഗ്രഹിക്കുന്നത് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തണം എന്നാണ്. ഇതോടെ കുടുംബ വാഴ്ച എന്നുളള ആക്ഷേപം അവസാനിക്കണമെന്നും നേതാക്കള്‍ കണക്ക് കൂട്ടുന്നു. കേന്ദ്രത്തില്‍ ശക്തമായ നേതൃത്വമില്ല എന്നതും നിരവധി അധികാര കേന്ദ്രങ്ങളുണ്ട് എന്നുളളതും പാര്‍ട്ടിയെ തീരുമാനമെടുക്കുന്നതില്‍ ദോഷകരമായി ബാധിക്കുന്നുവെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
ടീം രാഹുല്‍ ഗാന്ധിയും ടീം സോണിയാ ഗാന്ധിയും
ടീം രാഹുല്‍ ഗാന്ധിയും ടീം സോണിയാ ഗാന്ധിയും തമ്മിലുളള ചക്കളത്തിപ്പോര് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്. മധ്യപ്രദേശില്‍ സിന്ധ്യ-കമല്‍നാഥ് പോര് കാരണം കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ താഴെ വീണു. രാജസ്ഥാനില്‍ ടീം രാഹുലിനെ പ്രധാനി ആയിരുന്ന സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലാണ് വിമത നീക്കം. അവിടെ സര്‍ക്കാരിന്റെ ഭാവി തുലാസിലാടുന്നു.
മുഴുവന്‍ സമയ നേതാവ് തന്നെ വേണം
ഈ സാഹചര്യത്തിലാണ് കേന്ദ്രത്തില്‍ ഒരു മുഴുവന്‍ സമയ നേതാവ് തന്നെ വേണം എന്ന ആവശ്യം പാര്‍ട്ടിക്കുളളില്‍ ശക്തമാകുന്നത്. രാഹുല്‍ ഗാന്ധി തയ്യാറാവുകയാണെങ്കില്‍ അദ്ദേഹം തന്നെ ഏറ്റെടുക്കട്ടെ എന്നതില്‍ പല നേതാക്കള്‍ക്കും അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ രാഹുല്‍ തയ്യാറല്ലെങ്കില്‍ മറ്റൊരു നേതാവ് ചുമതല ഏറ്റെടുത്ത് പ്രവര്‍ത്തിക്കണം.
നിലപാട് പറഞ്ഞ് നേതാക്കൾ
നിലവില്‍ സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷ ആയിരിക്കുകയും രാഹുല്‍ ഗാന്ധിക്ക് ചുറ്റുമുളള 'ഉപഗ്രഹങ്ങള്‍' കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യുന്ന അവസ്ഥയാണ് എന്നാണ് കോണ്‍ഗ്രസിനുളളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയരുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും, ഷീല ദീക്ഷിതിന്റെ മകന്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതും അടക്കമുളള നേതാക്കള്‍ അഭിപ്രായം പരസ്യമാക്കി രംഗത്ത് എത്തിക്കഴിഞ്ഞു.
കോണ്‍ഗ്രസിനെ നയിക്കാന്‍ അനുയോജ്യൻ
യുവ നേതാവിനെ ആണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വേണ്ടതെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. രാഹുല്‍ ഗാന്ധി തിരികെ വരണം എന്ന ആവശ്യം ശക്തമാണെന്നും എന്നാല്‍ അദ്ദേഹം അതിന് തയ്യാറാകുന്നില്ലെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനെ നയിക്കാന്‍ അനുയോജ്യനാണ്. അക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനമെടുക്കുമെന്നും അമരീന്ദര്‍ സിംഗ് പ്രതികരിച്ചു.
എത്രയും പെട്ടെന്ന് തിരഞ്ഞെടുക്കണം
തെരഞ്ഞെടുപ്പിലൂടെ ആയാലും അല്ലാതെ ആയാലും എത്രയും പെട്ടെന്ന് ഒരു മുഴുവന്‍ സമയ അധ്യക്ഷനെ നിയോഗിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത് എന്നാണ് സന്ദീപ് ദീക്ഷിത് പ്രതികരിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി അല്ല മറ്റാരായാലും പ്രധാനം പാര്‍ട്ടിക്ക് ഒരു മുഴുവന്‍ സമയ നേതാവിനെ ആണ് ആവശ്യമുളളത് എന്നതാണ് എന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ സന്ദീപ് ദീക്ഷിത് പറഞ്ഞു.
സോണിയ മികച്ച നേതാവ് തന്നെ
അധ്യക്ഷ സ്ഥാനത്ത് സോണിയാ ഗാന്ധി മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. നേരത്തെ അവര്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത് തനിക്ക് ചെയ്യാനുളളത് അണിയറയിലാണ് എന്ന് തീരുമാനിച്ചാണ്. തുടര്‍ന്ന് രാഹുല്‍ ഗാന്ധി പദവി ഏറ്റെടുത്തു. ഇടക്കാല നേതാവിന് പാര്‍ട്ടിക്ക് വേണ്ടി ദീര്‍ഘകാല തീരുമാനങ്ങളെടുക്കാനാവില്ല. അതിന് വേണ്ടത് ഒരു മുഴുവന്‍ സമയ അധ്യക്ഷനാണെന്നും സന്ദീപ് ദീക്ഷിത് അഭിപ്രായപ്പെട്ടു.