കോൺഗ്രസിന് ഷോക്ക്! രാഹുൽ ഗാന്ധിയുടെ വലംകൈ ആയ നേതാവും ബിജെപിയിലേക്കെന്ന് സൂചന!
ദില്ലി: വിവിധ സംസ്ഥാന നേതാക്കളും ദേശീയ നേതാക്കളും ദിനംപ്രതിയെന്നോണം ബിജെപിയില്‍ ചേരുന്നത് കോണ്‍ഗ്രസിന്റെ അടിവേരിളക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. പ്രാദേശിക നേതാക്കള്‍ മുതല്‍ ദേശീയ രാഷ്ട്രീയത്തിലെ വമ്പന്മാര് വരെ എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടി വിടാം എന്ന അനിശ്ചിതാവസ്ഥ.
തിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കേ കോണ്‍ഗ്രസിന്റെ എല്ലാ ആത്മവിശ്വാസങ്ങളും തകര്‍ത്തെറിയുകയാണ് ഞെട്ടിക്കുന്ന ഈ കൊഴിഞ്ഞ് പോക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വലം കൈ ആയ നേതാവും ബിജെപിയിലേക്ക് പോകുന്നുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നു.
ബിജെപിയിലേക്ക് ഒഴുക്ക്
കോണ്‍ഗ്രസില്‍ നിന്നും എംപിമാരും എംഎല്‍എമാരും മുന്‍ മന്ത്രിമാരും മുഖ്യമന്ത്രിമാരും അടക്കം ബിജെപിയിലേക്ക് ഈയടുത്ത കാലത്ത് എത്തിയവരുടെ എണ്ണം നൂറ് കടക്കും. പേരെടുത്ത് പരിശോധിച്ചാല്‍ ഞെട്ടിപ്പോകും. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ മുഖമായിരുന്ന നേതാക്കള്‍ പോലും ബിജെപിയിലെത്തിയിട്ടുണ്ട്.
കോൺഗ്രസിന്റെ മുഖങ്ങൾ
മൂന്ന് തവണ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായ എന്‍ഡി തിവാരി, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ, മറ്റൊരു യുപി മുഖ്യമന്ത്രി ജഗദംബിക പാല്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആയിരുന്ന വിജയ് ബഹുഗുണ, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ആയിരുന്ന പ്രേമ ഖണ്ഡു, മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന നാരായണ്‍ റാണ തുടങ്ങി നിരവധി പേരാണ് ബിജെപിയിലെത്തിയത്.
രാഹുലിന്റെ വിശ്വസ്തൻ
ഈ പട്ടികയിലേക്ക് ഏത് നേരവും ഇനിയും പേരുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടാം എന്നതാണ് അവസ്ഥ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടേയും അടുത്ത അനുയായി ആയ ജിതിന് പ്രസാദ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഉത്തര്‍ പ്രദേശിലെ ധൗരാഹ്റ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി ജിതിന് മത്സരിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഉത്തർ പ്രദേശിലെ പ്രതീക്ഷ
ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന നാല് നേതാക്കളില്‍ പ്രധാനിയാണ് ജിതിന് പ്രസാദ. ഉത്തര്‍ പ്രദേശ് ഇത്തവണ കോണ്‍ഗ്രസ് പ്രതീക്ഷ പുലര്‍ത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ്. പ്രിയങ്ക ഗാന്ധിയെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നേട്ടമുണ്ടാക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കം
നിലവില്‍ സിനിമാ താരം കൂടിയായ രാജ് ബബ്ബര്‍ ആണ് ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍. ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാവ് ബിജെപിയിലെത്തുക എന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാവും. ഉത്തര്‍ പ്രദേശില്‍ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കമാണ് ജിതിനെ ചൊടിപ്പിച്ചത് എന്നാണ് സൂചന.
മുസ്ലീം സ്ഥാനാർത്ഥികൾ
ഉത്തര്‍ പ്രദേശിലെ ലാക്കിംപൂര്‍-ഖേരി, സീതാപൂര്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത് ജിതിനുമായി കൂടിയാലോചന നടത്താതെയാണ് എന്നാണ് ആരോപണം. സീതാപൂര്‍, ഖേരി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഇത്തവണ മുസ്ലീം സ്ഥാനാര്‍ത്ഥികളെ ആണ് മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
രണ്ട് തവണ കോൺഗ്രസ് എംപി
ഈ തീരുമാനത്തില്‍ ജിതിന് പ്രസാദ അസംതൃപ്തനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ബിജെപിയില്‍ ചേരാനുളള നീക്കം രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന് നടത്തുന്നത് എന്നാണ് സൂചന. രണ്ട് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് എംപിയായ നേതാവാണ് ജിതിന് പ്രസാദ.
കാത്തിരുന്ന് ബിജെപി
കോണ്‍ഗ്രസ് വിട്ട് ജിതിന് പ്രസാദ എത്തിയേക്കും എന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് ബിജെപി വാതിലുകള്‍ തുറന്നിട്ട് കാത്തിരിപ്പാണ്. ജിതിന് പ്രസാദയുടെ മണ്ഡലമായ ധൗരാഹ്റയില്‍ ബിജെപി ഇതുവരെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇത് ജിതിന് വേണ്ടി ഒഴിച്ചിട്ടിരിക്കുകയാണ്.
നിഷേധിച്ച് കോൺഗ്രസ്
ബിജെപി ഉത്തര്‍ പ്രദേശ് നേതൃത്വവുമായി ജിതിന് പ്രസാദ ചര്‍ച്ച നടത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ജിതേന്ദ്ര പ്രസാദയുടെ മകനാണ് ജിതിന് പ്രസാദ. അതേസമയം വാര്‍ത്ത തളളിക്കളഞ്ഞ് കോണ്‍ഗ്രസും ജിതിനും രംഗത്ത് എത്തിയിട്ടുണ്ട്. ബിജെപിയിലേക്ക് പോകുമോ എന്നത് വെറും സാങ്കല്പിക ചോദ്യമാണ് എന്നാണ് ജിതിന് പ്രതികരിച്ചിരിക്കുന്നത്.
ബിജെപിയും ചതിച്ചു, കോൺഗ്രസിൽ നിന്ന് ചാടിച്ച ശേഷം തേപ്പ്! വെറും കയ്യോടെ ടോം വടക്കൻ, സീറ്റില്ല