ദില്ലി അക്രമങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചന: അക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്രമന്ത്രി
ദില്ലി: ദില്ലിയിലെ അക്രമസംഭവങ്ങളില്‍ ആരോപണവുമായി കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി. ദില്ലിയിലെ അക്രമങ്ങള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ലക്ഷ്യമാക്കി മനഃപ്പൂര്‍വ്വം ആസൂത്രണം ചെയ്തതാണെന്നാണ് മന്ത്രിയുടെ ആരോപണം. സംഭവത്തെ അപലപിച്ച കിഷന്‍ റെഡ്ഡി ഇത്തരം അക്രമങ്ങളെ കേന്ദ്രസര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര വകുപ്പ് സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ ഏഴ് പേരാണ് ദില്ലിയിലെ അക്രമ സംഭവങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത്. 76 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ദില്ലി അക്രമം; അരവിന്ദ് കെജ്രിവാൾ ഇടപെടുന്നു, അക്രമ ബാധിത പ്രദേശങ്ങളിലെ എംഎൽഎമാരുടെ യോഗം വിളിച്ചു!
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഇന്ത്യയെ അന്താരാഷ്ട്ര തലത്തില്‍ നാണം കെടുത്താനുള്ള ഗൂഡാലോചനയാണ് ഇതിന് പിന്നില്‍. ഒരു പോലീസ് ഉദ്യോഗസ്ഥനും അക്രമസംഭവങ്ങളില്‍ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെയുള്ള അക്രമത്തിന് പിന്നില്‍ ആരാണെന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വെളിപ്പെടുത്തണമെന്നും കിഷന്‍ റെഡ്ഡി ആവശ്യപ്പെട്ടിരുന്നു. ദില്ലിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. അക്രമത്തില്‍ പങ്കാളികളായ ഓരോരുത്തരേയും തിരിച്ചറിയും. കഴിഞ്ഞ രണ്ട് മാസമായി പ്രതിഷേധക്കാര്‍ ഷഹീന്‍ബാഗിലെ റോഡുകള്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്, കേന്ദ്രസര്‍ക്കാര്‍ ഇവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രതിഷേധക്കാര്‍ പരിധി വിടാത്തതുകൊണ്ട് അത് അംഗീകരിക്കാം. എന്നാല്‍ അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Recommended Video
പൗരത്വ നിയമത്തെ അനൂകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതിഷേധക്കാര്‍ തമ്മിലുണ്ടായ അക്രമത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനുള്‍പ്പെട ഏഴ് പേരാണ് ഇതിനകം മരിച്ചത്. ദില്ലി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാലാണ് കൊല്ലപ്പെട്ട പോലീസുകാരന്‍. ദില്ലിയിലെ ജാഫറാബാദ്, മൗജ്പൂര്‍, ചന്ദ്ബാഗ്, കര്‍ദാംപുരി, ദയാല്‍പൂര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ വീടുകള്‍ക്കും കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിടുകയായിരുന്നു.