അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം നവംബറിൽ ആരംഭിക്കും, വിവാദ പ്രഖ്യാപനവുമായി സുബ്രഹ്മണ്യന്‍ സ്വാമി
ദില്ലി: രാമക്ഷേത്ര നിര്‍മാണ വാദം വീണ്ടും സജീവമാക്കി ബിജെപി. നവംബറില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മാണം ആരംഭിക്കുമെന്ന് ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി. അയോധ്യ കേസ് നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതിയില്‍ നിന്ന് രാമക്ഷേത്രത്തിന് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് കരുതുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
''ആരാധനാ സ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണ്. അത് ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ല''. ശ്രീരാമന്റെ ജന്മസ്ഥലത്തുളള ക്ഷേത്രം ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു. അയോധ്യ സന്ദര്‍ശനത്തിനിടെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിവാദ പരാമര്‍ശം.
ബിജെപിയുടെ കാലങ്ങളായുളള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം. രണ്ടാം മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയതിന് പിന്നാലെ പല ബിജെപി നേതാക്കളും രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.ബിജെപി സഖ്യകക്ഷിയായ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കല്‍ നടന്നതോടെ ഇനി രാമക്ഷേത്ര നിര്‍മ്മാണത്തിലേക്ക് സര്‍ക്കാര്‍ കടക്കണമെന്നും താക്കറെ ആവശ്യപ്പെട്ടു. കശ്മീര്‍ പ്രശ്‌നം പരിഹരിക്കുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് തങ്ങളോട് ബിജെപി പറഞ്ഞിരുന്നു. എന്നാല്‍ അതിന് അനുവദിക്കില്ലെന്നാണ് പ്രതിപക്ഷം വെല്ലുവിളിച്ചത്. എന്നാല്‍ സര്‍ക്കാര്‍ അത് നടപ്പിലാക്കി. മോദിയെക്കുറിച്ച് അഭിമാനമുണ്ടെന്നും ഇനി രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.