കോടതിയലക്ഷ്യക്കേസ്: പ്രശാന്ത് ഭൂഷണ് ശിക്ഷ വിധിച്ച് സുപ്രീം കോടതി! ഒരു രൂപ പിഴ, ഇല്ലെങ്കിൽ തടവ്!
ദില്ലി: കോടതിയലക്ഷ്യക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് ശിക്ഷ വിധിച്ച് സുപ്രീം കോടതി. ഒരു രൂപ പിഴ അടക്കനാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ പ്രശാന്ത് ഭൂഷണ്‍ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കേണ്ടതായി വരും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കോടതിയലക്ഷ്യക്കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. സെപ്റ്റംബര്‍ 15ന് മുന്‍പ് പിഴ അടക്കം. പിഴ രജിസ്ട്രിയില്‍ കെട്ടി വെയ്ക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ തടവിന് പിറകെ മൂന്ന് വര്‍ഷത്തേക്ക് പ്രാക്ടീസ് വിലക്കുമെന്നും സുപ്രീം കോടതി വിധിച്ചു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അടക്കമുളളവരെ വിമര്‍ശിക്കുന്ന ട്വീറ്റുകളുടെ പേരിലാണ് പ്രശാന്ത് ഭൂഷണെതിരെ കോടതി കേസ് എടുത്തത്. പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ സുപ്രീം കോടതി തിരുത്താന്‍ രണ്ട് ദിവസത്തെ സമയം അദ്ദേഹത്തിന് അനുവദിച്ചു. എന്നാല്‍ പറഞ്ഞതെല്ലാം പൂര്‍ണ ബോധ്യത്തോടെ ആണെന്നും മാപ്പ് പറയുകയോ കോടതിയുടെ ദയയ്ക്ക് വേണ്ടി യാചിക്കുകയോ ചെയ്യില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ നിലപാട് എടുത്തു.
മാപ്പ് പറയാനുളള കോടതിയുടെ നിർദേശം പ്രശാന്ത് ഭൂഷൺ തളളിക്കളയുകയായിരുന്നു. ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മാപ്പ് പറയാന്‍ സാധിക്കില്ലെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. ബലം പ്രയോഗിച്ച് മാപ്പ് പറയിപ്പിക്കാനാണ് സുപ്രീം കോടതി ശ്രമിക്കുന്നത് എന്ന് പ്രശാന്ത് ഭൂഷണ് വേണ്ടി ഹാജരായ അഡ്വക്കേറ്റ് രാജീവ് ധവാന്‍ വാദിച്ചു. പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കുന്നതിനെതിയാണ് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്.
ജസ്റ്റിസുമായ അരുണ്‍ മിശ്ര, ബിആര്‍ ഗവായ്, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. രണ്ട് ട്വീറ്റുകളാണ് പ്രശാന്ത് ഭൂഷണെ കേസിൽ കുടുക്കിയത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ബിജെപി നേതാവിന്റെ 50 ലക്ഷം രൂപ വില വരുന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്‌ററ് ചെയ്താണ് പ്രശാന്ത് ഭൂഷണ്‍ ആദ്യ വിവാദ പരാമര്‍ശം നടത്തിയത്.
കഴിഞ്ഞ 6 വര്‍ഷം കൊണ്ട് അടിയന്തരാവസ്ഥ ഇല്ലാതെ തന്നെ ഇന്ത്യന്‍ ജനാധിപത്യം തകര്‍ക്കപ്പെട്ടത് എങ്ങനെ എന്ന് ചരിത്രകാരന്മാര്‍ പരിശോധിക്കുമ്പോള്‍ അതില്‍ സുപ്രീം കോടതിയിലെ അവസാനത്തെ നാല് ജഡ്ജിമാരുടെ പങ്ക് പ്രത്യേകം പറയും എന്നാണ് പ്രശാന്ത് ഭൂഷണ്‍ രണ്ടാമത്തെ ട്വീറ്റ് ചെയ്തത്. പ്രശാന്ത് ഭൂഷണെ കുറ്റക്കാരനായി കണ്ടെത്തിയതിന് പിറകെ പ്രതിഷേധം അറിയിച്ച് രാജ്യത്തെ 1500ലധികം അഭിഭാഷകർ സുപ്രീം കോടതിക്ക് കത്തയച്ചിരുന്നു. എന്നാൽ സുപ്രീം കോടതി തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു.