കോണ്‍ഗ്രസിന് തുടരെ തിരിച്ചടികള്‍; പ്രാദേശിക കക്ഷികള്‍ രാജ്യസഭയില്‍ പ്രത്യേക ബ്ലോക്കായേക്കും
ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം പോലും ചോദ്യചിഹ്നമായിരിക്കെ പുതിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം, രാജ്യസഭയിലെ പ്രാദേശിക പാര്‍ട്ടികളെല്ലാം ഒറ്റ ബ്ലോക്കായി രാജ്യസഭയില്‍ മാറിയിരിക്കുന്നതിനായുള്ള ആലോചനകള്‍ നടക്കുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് ഇതര ബ്ലോക്ക് എന്നത് പരിഗണനയിലുണ്ടെന്ന് രണ്ട് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക് (എ എ പി) നിലവില്‍ മൂന്ന് എം പിമാര്‍ മാത്രമാണ് ഉള്ളത് എന്നതിനാല്‍ പദ്ധതിക്ക് കുറച്ച് സമയമെടുത്തേക്കാം. തൃണമൂല്‍ കോണ്‍ഗ്രസും (ടി എം സി) ആം ആദ്മിയും (എ എ പി) കോണ്‍ഗ്രസിതര മുന്നണിയുടെ സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനെതിരായ തങ്ങളുടെ നിലപാട് ആം ആദ്മി പരസ്യമായി വ്യക്തമാക്കിയപ്പോള്‍, പാര്‍ലമെന്റിന്റെ കഴിഞ്ഞ ശീതകാല സമ്മേളനം മുതല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഫ്‌ലോര്‍ സ്ട്രാറ്റജി മീറ്റിംഗുകളില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് നിന്നിരുന്നു.

''ഞങ്ങള്‍ ഒരു കോണ്‍ഗ്രസ് ഇതര ബ്ലോക്കിനെക്കുറിച്ച് ചിന്തിക്കുകയാണ്,''തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ നേതാവ് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ സംഖ്യാബലമാണ് ഈ പദ്ധതിക്ക് പിന്നിലെ പ്രധാന ഘടകമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂലിന് 13 എംപിമാരുണ്ട്. ആം ആദ്മിയ്ക്ക് 10 എം പിമാര്‍ ഉണ്ടാകും. യു പിയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം സമാജ്വാദി പാര്‍ട്ടിക്ക് നാല് എം പിമാരുണ്ടാകും. ഇത് 27 എന്ന അംഗ സഖ്യയിലേക്ക് എത്തിക്കും, പേര് വെളിപ്പെടുത്താത്ത നേതാവ് പറഞ്ഞു.

ഈ വര്‍ഷാവസാനം രാജ്യസഭയില്‍ നിലവിലുള്ള 34 എം പിമാരില്‍ നിന്ന് 27 അംഗങ്ങളായി കോണ്‍ഗ്രസും ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ലെ പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പ്രതിപക്ഷ നിരയില്‍ ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമീകരണം ഉണ്ടാകുമെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു നേതാവ് കൂട്ടിച്ചേര്‍ത്തു. പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയം പ്രാദേശിക പാര്‍ട്ടികളുടെ ശുഭാപ്തി വിശ്വാസം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി 2024-ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ നേരിടാന്‍ പ്രാദേശിക കക്ഷികളുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയ്ക്കായി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 2021 ഓഗസ്റ്റില്‍ നടന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ ആം ആദ്മിയേും തെലങ്കാന രാഷ്ട്ര സമിതിയെയും (ടി ആര്‍ എസ്) മറ്റ് പാര്‍ട്ടികളെയും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് പകരക്കാരനായി ആം ആദ്മി പാര്‍ട്ടി ഉയര്‍ന്നുവരുമ്പോള്‍, പാര്‍ലമെന്റിലെ പ്രാദേശിക ശക്തികളുടെ പുനഃക്രമീകരണം പ്രതിപക്ഷ നേതാക്കളുടെ തിരഞ്ഞെടുപ്പ് പദ്ധതിക്ക് അനുകൂലമാകും.

തമിഴ്‌നാട്ടില്‍ ഡി എം കെ, ബംഗാളില്‍ തൃണമൂല്‍, ദല്‍ഹിയിലും പഞ്ചാബിലും ആം ആദ്മി, തെലങ്കാനയില്‍ ടി ആര്‍ എസ്, കേരളത്തില്‍ ഇടതുപക്ഷം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ഇതര സര്‍ക്കാരാണ് ഭരിക്കുന്നത്. ഇതില്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ഡി എം കെ മുന്നണിയില്‍ ഭാഗമാണെങ്കിലും അടുത്തിടെയായി കോണ്‍ഗ്രസ് ഇതര മുന്നണിയ്ക്കായി അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ബീഹാറിലെ ആര്‍ ജെ ഡിയും ബി ജെ പി- കോണ്‍ഗ്രസ് ഇതര മുന്നണിയെ പിന്തുണയ്ക്കാനാണ് സാധ്യത.












Click it and Unblock the Notifications