സാക്കിർ നായിക്കിനെ മലേഷ്യയും ഓടിക്കുന്നു... വിവാദ മത പ്രഭാഷകൻ ഇന്ത്യയിലേക്ക്? തിരിച്ചെത്തിയാൽ...
ദില്ലി: വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായിക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് സൂചന. മലേഷ്യന്‍ സര്‍ക്കാര്‍ സാക്കിര്‍ നായിക്കിനെ നാടുകടത്താന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം എന്നും റിപ്പോര്‍ട്ടുകളുണ്ട്.
സാക്കിര്‍ നായിക്ക് ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ കയറും എന്ന് മലേഷ്യയിലെ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങള്‍ എല്ലാം ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം ഒരു വാര്‍ത്തയെ നായിക് നിഷേധിച്ചിരിക്കുകയാണ്.
ഇന്ത്യയില്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് സാക്കിര്‍ നായിക്. ധാക്ക ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ മൊഴിയെ തുടര്‍ന്നാണ് സാക്കിര്‍ നായിക്കിന് മേല്‍ കുരുക്ക് വീഴുന്നത്. ഐസിസില്‍ ചേരാന്‍ പ്രചോദനം കിട്ടിയത് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ ആയിരുന്നു എന്നാണ് അവരുടെ മൊഴി. ഭീകരവാദം, മതപരിവര്‍ത്തനം തുടങ്ങിയ കേസുകളില്‍ ആണ് ദേശീയ അന്വേഷണ ഏജന്‍സി സാക്കിര്‍ നായിക്കിനെ പ്രതി ചേര്‍ത്തിട്ടുള്ളത്.
2016 മുതല്‍
ധാക്ക ഭീകരാക്രണ കേസിലെ പ്രതികളുടെ മൊഴി പുറത്ത് വന്നതിന് പിറകെ ആയിരുന്നു സാക്കിര്‍ നായിക്ക് ഇന്ത്യ വിട്ടത്. അറസ്റ്റ് ഉണ്ടാകും എന്ന് ഉറപ്പായ സാഹചര്യത്തില്‍ ആയിരുന്നു ഇത്. തുടര്‍ന്ന് മലേഷ്യയില്‍ അഭയം തേടുകയായിരുന്നു.
പെര്‍മനന്റ് റെസിഡന്‍സ്
ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട് പോയ സാക്കിര്‍ നായിക്കിന് മലേഷ്യന്‍ സര്‍ക്കാര്‍ അഭയം നല്‍കുകയും ചെയ്തു. പെര്‍മനന്റ് റെസിഡന്‍സ് നല്‍കി അവിടെ താമസിക്കാന്‍ അനുവദിക്കുകയായിരുന്നു. നായിക്കിനെ വിട്ടുതരണം എന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
റെഡ്‌കോര്‍ണര്‍ നോട്ടീസ്
റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ സാക്കിര്‍ നായിക്കിനെ കൈമാറാം എന്നായിരുന്നു മലേഷ്യയുടെ നിലപാട്. എന്നാല്‍ സാക്കിര്‍ നായിക്കിനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോള്‍ തയ്യാറാകാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി.
തിരിച്ച് ഇന്ത്യയിലേക്ക്
സാക്കിര്‍ നായിക്കിനെ മലേഷ്യന്‍ സര്‍ക്കാര്‍ നാടുകടത്തുന്നു എന്ന രീതിയില്‍ ആണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും പുറത്ത് വന്നിട്ടില്ല. ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ വരുന്നത്.
നിഷേധിച്ച് സാക്കിര്‍ നായിക്ക്
എന്നാല്‍ ഇത്തരം ഒരു വാര്‍ത്തയെ സാക്കിര്‍ നായിക്ക് പൂര്‍ണമായും നിഷേധിക്കുകയാണ്. സുരക്ഷിതവും നീതിയുക്തവും ആയ ഒരു വിചാരണ ലഭ്യമാകും എന്ന് ഉറപ്പാകും വരെ ഇന്ത്യയിലേക്ക് താന്‍ തിരിച്ചുവരികയില്ലെന്നാണ് സാക്കിര്‍ നായിക് പറയുന്നത്. അത്തരം ഒരു സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ രാജ്യത്ത് തിരിച്ചെത്തും എന്നും സാക്കിര്‍ നായിക് വ്യക്തമാക്കുന്നുണ്ട്.
ഡോക്ടര്‍ ആണ്
ഡോക്ടര്‍ ആണ് സക്കീര്‍ നായിക്. 52 വയസ്സാണ് പ്രായം. പീസ് ടിവി എന്ന പേരില്‍ ഉള്ള ഒരു ചാനല്‍ വഴി ആയിരുന്നു സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. ധാക്ക ഭീകരാക്രമണത്തിന് ശേഷം ബംഗ്ലാദേശ് ഈ ചാനല്‍ നിരോധിച്ചിരുന്നു.
പാസ്‌പോര്‍ട്ട് റദ്ദാക്കി
സാക്കിര്‍ നായിക്കിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ വിമാനമിറങ്ങിയാല്‍ ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടാകും എന്ന് ഉറപ്പാണ്. തീവ്രവാദ കേസുകളില്‍ പ്രതിയായതിനാല്‍ അടുത്തിടെയൊന്നും നായിക്കിന് പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് ഉറപ്പാണ്.