നടി തൃഷക്കെതിരായ വിവാദ പരാമർശം: ഉദയനിധി സ്റ്റാലിൻ കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ
ചെന്നൈ: തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. ചെന്നൈയിലെ വസതിയിൽ നിന്നാണ് നടനെ കസ്റ്റഡിയിൽ എടുത്തത്. കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട ഡിഎംകെ പ്രതിഷേധത്തിനിടെ
നടി തൃഷയ്ക്കെതിരെ നടത്തിയ ദ്വയാർത്ഥ പ്രയോഗത്തിലാണ് നടപടി.
പരാമർശത്തിനെതിരായ ടിവികെ പരാതിയിൽ ഇന്നലെ തന്നെ ഉദയനിധിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തഞ്ചാവൂർ പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 6 വകുപ്പുകളാണ് ഉദയനിധിക്കെതിരെ ചുമത്തിയത്. അതേസമയം അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെ ഉദയനിധി മുൻകൂർ ജാമ്യം തേടി ഹൈക്കോടതി സമീപിച്ചു. ഇന്ന് രാവിലെ ജസ്റ്റിസ് ജികെ ഇളന്തരിയൻ ഹർജി പരിഗണിക്കുകയും ഉച്ചയ്ക്ക് 12 വരെ ഉദയനിധിയെ കസ്റ്റഡിയിൽ എടുക്കരുതെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഉച്ചക്ക് ഹർജിയിൽ വിശദമായ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു. ഇതിനിടയിലാണ് പോലീസിൻ്റെ അപ്രതീക്ഷിത നടപടി.

അതേസമയം കസ്റ്റഡിയിലെടുക്കാൻ പോലീസ് എത്തിയതോടെ ഉദയനിധിയുടെ വസതിക്ക് മുൻപിൽ ഡിഎംകെ പ്രവർത്തകർ ഒത്തുകൂടി. വലിയ പ്രതിഷേധമാണ് പ്രവർത്തകർ ഉയർത്തിയത്. തടിച്ചുകൂടിയ പ്രവർത്തകരും പോലീസും തമ്മിൽ പ്രദേശത്ത് ഉന്തും തള്ളും ഉണ്ടായി.
കഴിഞ്ഞ ദിവസം തഞ്ചാവൂരിൽ കാവേരി വിഷയത്തിൽ ഡിഎംകെ നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് ഉദയനിധി വിവാദ പരാമർശം നടത്തിയത്. 'കാവേരിയിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും ലഭിച്ചിട്ടില്ല. എന്നാൽ അതിനെ കുറിച്ച് മിണ്ടാൻ വിജയ് തയ്യാറാകുന്നില്ല. പക്ഷെ ഡിഎംകെയ്ക്കെതിരെ തെറ്റായ കേസുകളെടുക്കുന്നു', എന്നിങ്ങനെയാണ് സ്റ്റാലിൻ പ്രസംഗിച്ചത്. ഇതിനിടയിൽ സദസിൽ നിന്നും ചിലർ തൃഷ, തൃഷ എന്ന് വിളിച്ച് പറഞ്ഞു. പിന്നാലെയായിരുന്നു ഉദയനിധിയുടെ ദ്വയാർത്ഥ പ്രയോഗം.
വീഡിയോ വൈറലായതിന് പിന്നാലെ ഉദയനിധിക്കെതിരെ ടിവികെയും ബി.ജെ.പിയും രംഗത്തെത്തി. അപമാനകരമായ പരാമർശമാണ് നടിക്കെതിരെ ഉണ്ടായതെന്നും ഒരു വ്യക്തിക്കെതിരായ ഇത്തരം പരാമർശങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും ടിവികെ എംഎൽഎ രേവന്ത് ചരണ്‍ പറഞ്ഞു. ബി.ജെ.പിയും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു.
ഉദയനിധി നടത്തിയ ദ്വയാർത്ഥ പ്രയോഗം അങ്ങേയറ്റം അറപ്പുളവാക്കുന്നതും അശ്ലീവുമാണെന്ന് ബിജെപി വക്താവ് നാരയണൻ തിരുപ്പതി തുറന്നടിച്ചു. ' പരാമർശം അറപ്പുളവാക്കുന്നതും അധമവും അശ്ലീലം നിറഞ്ഞതുമാണ്. തീർത്തും നാണംകെട്ട നടപടിയായി പോയി. ഭാര്യയും മകളും അമ്മയുമുള്ള ഒരു തെമ്മാടിയോ കള്ളനോ പോലും ഇത്രയും തരംതാണ പരാമർശങ്ങൾ നടത്തില്ല. ഏതൊരു അമ്മയ്ക്കും മകൾക്കും ഭാര്യയ്ക്കും ഇത്തരം പരാമർശങ്ങൾ പൊറുക്കാൻ സാധിക്കില്ല. സ്വന്തം മകൻ തന്നെ ഇത്തരത്തിലുള്ള പരാമർശം നടത്തുമ്പോൾ ദ്രാവിഡ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന മുൻമുഖ്യമന്ത്രി സ്റ്റാലിന് ഇക്കാര്യത്തിൽ ഒന്നും പ്രതികരിക്കാനില്ല. അദ്ദേഹം മിണ്ടാതെ കേട്ട് നിൽക്കുന്നത് നാണക്കേടാണ്', ബിജെപി നേതാവ് പറഞ്ഞു.


Click it and Unblock the Notifications