മരിക്കാന്‍ വന്നവന് എങ്ങനെ ജീവിച്ചിരിക്കും? വിവാദ പ്രസ്താവനയുമായി യോഗി
ലഖ്നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൗരത്വ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ച് നിയമസഭയില്‍ നടത്തിയ പ്രസ്താവന വിവാദമാകുന്നു. മരിക്കുക എന്ന ലക്ഷ്യത്തോടെ വരുന്നവര്‍ എങ്ങനെയാണ് ജീവിച്ചിരിക്കുക എന്നാണ് യോഗി ആദിത്യനാഥ് ചോദിച്ചത്. യുപിയില്‍ പൗരത്വ പ്രക്ഷോഭത്തിനിടെ 20ലധികം പേരാണ് വെടിയേറ്റ് മരിച്ചത്. പോലീസുകാര്‍ വെടിവയ്ക്കുന്ന വീഡിയോകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
എന്നാല്‍ പോലീസ് വെടിയുണ്ടയേറ്റ് ഒരാളും മരിച്ചിട്ടില്ലെന്ന് ആദിത്യനാഥ് പറഞ്ഞു. കലാപകാരികളുടെ വെടിയേറ്റാണ് എല്ലാവരും മരിച്ചത്. മരിക്കുക എന്ന ലക്ഷ്യത്തോടെ ആരെങ്കിലും തെരുവിലേക്ക് വന്നാല്‍ അയാള്‍ മരിക്കും അല്ലെങ്കില്‍ പോലീസ് മരിക്കും- മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെയും മുഖ്യമന്ത്രി രംഗത്തുവന്നു. ലഖ്നൗ, കാണ്‍പൂര്‍, പ്രയാഗ്രാജ് എന്നിവിടങ്ങളിലാണ് വന്‍ പ്രതിഷേധം നടക്കുന്നത്. സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സമരക്കാര്‍ രംഗത്തുവരുന്നത്. ജിന്നയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാനാണോ അതോ ഗാന്ധിയുടെ സ്വപ്നം നടപ്പാക്കാനാണോ നാം പ്രവര്‍ത്തിക്കേണ്ടത്. ഡിസംബറിലെ അക്രമം അടിച്ചമര്‍ത്തിയ പോലീസിനെ അഭിനന്ദിക്കണം. സംസ്ഥാനത്ത് എവിടെയും കലാപം നടന്നില്ലെന്നും ആദിത്യനാഥ് പറഞ്ഞു.
സര്‍ക്കാര്‍ സമരക്കാര്‍ക്ക് എതിരല്ലെന്ന് ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ആദിത്യനാഥ് പറഞ്ഞു. എന്നാല്‍ അക്രമത്തില്‍ ഏര്‍പ്പെട്ടവരെ വെറുതെവിടില്ല. നിയമവാഴ്ച നശിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. ജനാധിപത്യ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ പ്രക്ഷോഭത്തിനിടെ 22 പേര് കൊല്ലപ്പെട്ടുവെന്നാണ് യുപി സര്‍ക്കാര്‍ അലഹാബാദ് ഹൈക്കോടതിയെ അറിയിച്ചത്. 883 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 561 പേര് ജാമ്യത്തിലിറങ്ങിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.