പരപ്പന ജയിലിലെ കള്ളക്കളി തുറന്നു കാട്ടി, വനിതാ ഡിഐജിയ്ക്ക് സ്ഥലം മാറ്റം, സര്‍ക്കാര്‍ പകതീര്‍ത്തു!!
ഡിഐജി ഡി രൂപയെയാണ് സര്‍ക്കാര്‍ സ്ഥലം മാറ്റിയിട്ടുള്ളത്
ബെംഗളൂരു: ബെംഗളൂരുവില്‍ എഡിഎംകെ നേതാവ് വികെ ശശികല തടവില്‍ കഴിയുന്ന പരപ്പന അഗ്രഹാര ജയിലിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്ന ഡിഐജിയ്ക്ക് സ്ഥലംമാറ്റം. ഡിഐജി ഡി രൂപയെയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ സ്ഥലം മാറ്റിയിട്ടുള്ളത്. ബെംഗളൂരു സെന്‍ട്രല്‍ ജയിലിലേയ്ക്കാണ് സ്ഥലം മാറ്റിയിട്ടുള്ളത്. അനധിതകൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന അണ്ണാഡിഎംകെ നേതാവ് ശശികല ബന്ധു ഇളവരശി എന്നിവര്‍ക്ക് ജയില്‍ പ്രത്യേകം അടുക്കള ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഇതിനായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് രണ്ട് കോടി രൂപ നല്‍കിയെന്നുമാണ് ജയില്‍ സന്ദര്‍ശിച്ച ശേഷം ഡിഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. എഡിജിപി എച്ച് എന്‍ സത്യനാരായണ റാവു ഉള്‍പ്പെടെയുള്ളവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതായിരുന്നു ഡിഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ട്.
അനധിതകൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന എഐഎഡിഎംകെ നേതാവ് വികെ ശശികലയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ സര്‍വ്വീസ് ചട്ടം ലംഘിച്ചുവെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. തന്നെ ലക്ഷ്യം ലക്ഷ്യം വച്ചുള്ള നീക്കങ്ങള്‍ അധാര്‍മികമാണെന്നും നടപടി സ്വീകരിക്കുന്നുവെങ്കില്‍ എല്ലാവര്‍ക്കുമെതിരെ ആയിരിക്കണമെന്നും തനിക്കെതിരെ മാത്രമായിരിക്കരുതെന്നും രൂപയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ച് ജയില്‍ ഡിഐജി മാധ്യമങ്ങളോട് സംസാരിച്ചതിനെ കുറ്റപ്പെടുത്തിയ സര്‍ക്കാര്‍ അവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ആരോപണം തള്ളിക്കളഞ്ഞ രൂപയാണ് താന്‍ സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും സത്യസന്ധമായ അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും വ്യക്തമാക്കുകയും ചെയ്തു.
കാരണം കാണിക്കല്‍ നോട്ടീസ്
പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് വികെ ശശികലയ്ക്ക് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന ആരോപണം മാധ്യമങ്ങളോട് ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് വെള്ളിയാഴ്ചയാണ് ഡിഐജി ഡി രൂപയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. വെള്ളിയാഴ്ച കര്‍ണ്ണാടക മുഖ്യ മന്ത്രി സിദ്ധരാമയ്യയാണ് നോട്ടീസ് അയച്ചത്. ശശികലയ്ക്ക് ജയിലില്‍ പ്രത്യേക പരിഗണന നല്‍കുന്നതിനായി ജയില്‍ അധികൃതര്‍ കൈക്കൂലി സ്വീകരിച്ചുവെന്ന് ഡിഐജി മാധ്യമങ്ങളോട് പങ്കുവെച്ചത് ശരിയായില്ലെന്നും ഇത് ചട്ടവിരുദ്ധമാണെന്നും സിദ്ധരാമയ്യ മൈസുരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശശികലയ്ക്ക് പ്രത്യേക പരിഗണ
ശശികലയെയും ഇളവരശിയെയും പാർപ്പിച്ചിരിക്കുന്ന ബംഗളൂരു പരപ്പന അഗ്രഹാര ജയിൽ ഇവർക്കു മാത്രമായി പ്രത്യേക അടുക്കളയും ആഹാരം പാകം ചെയ്യുന്നതിന് പ്രത്യേകം ആളുകളും ഉള്ളതായാണ് ജയില്‍ ഡിഐജി ഡി രൂപ നൽകിയ റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യങ്ങൾ. ഗുരുതര ചട്ട ലംഘനങ്ങൾ ജയിലിൽ നടക്കുന്നതായി ജയിലില്‍ സന്ദര്‍ശനം നടത്തിയ ശേഷം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേക പരിഗണന ലഭിക്കുന്നതിനായി രണ്ട് കോടി രൂപ ജയിൽ അധികൃതർക്ക് ശശികല കൈക്കൂലി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ ഡിഐജിയുടെ ആരോപണങ്ങള്‍ ജയിൽ മേധാവി എച്ച് എൻ സത്യനാരായണ റാവു തളളിക്കളഞ്ഞു.
ഡിജിപി പ്രതിസ്ഥാനത്ത്
പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് വികെ ശശികലയ്ക്കും ബന്ധു ഇലവരശിയ്ക്കും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ശശികല രണ്ട് കോടി രൂപ കൈക്കൂലിയായി നല്‍കിയെന്ന ആരോപണം ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം ലഭിച്ചുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
തെളിവ് എവിടെയെന്ന് ഡിജിപി!!
ഡിജിപി അടക്കമുള്ള ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുന്നതിനായി രണ്ട് കോടി രൂപ ശശികല കൈക്കൂലിയായി നല്‍കി. ഈ സംഭവത്തില്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നുമാണ് രൂപ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ ഡിജിപി സത്യനാരായണ റാവു രൂപയോട് തെളിവ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ധീരത മാത്രം ബാക്കി
പരപ്പന അഗ്രഹാര ജയിലില്‍ ശശികല തനിക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി രണ്ട് കോടി ജയിലധികൃതര്‍ക്ക് നല്‍കിയെന്ന വിവാദത്തിനാണ് രൂപ ഒടുവില്‍ തീകൊളുത്തിയത്. കലാപക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന ഉമാഭാരതിയെ അറസ്റ്റ് ചെയ്ത രൂപ നേരത്തെ തന്നെ തന്‍റെ കരുത്തും ചങ്കൂറ്റവും തെളിയിച്ചതാണ്. ബെംഗളൂരു ഡിസിപി ആയിരുന്ന കാലത്ത് വിഐപികള്‍ക്കുള്ള അകമ്പടി പോലീസുകാരെ പിന്‍വലിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രണ്ടായിരത്തില്‍ 43ാം റാങ്കോടെ ഐപിഎസ് നേടിയ ഇവര്‍ ഷൂട്ടിംഗിലും കലാരംഗത്തും സജീവ സാന്നിധ്യമാണ്. 2016ല്‍ മികച്ച സേവനത്തിന് രാഷ്ട്രപതിയില്‍ നിന്നും പോലീസ് മെഡലും സ്വന്തമാക്കിയിട്ടുണ്ട്.
ജയില്‍ സന്ദര്‍ശനം നിര്‍ണ്ണായകം
ജൂലൈ പത്തിന് പരപ്പന അഗ്രഹാര ജയില്‍ സന്ദര്‍ശിച്ച ശേഷമാണ് ജയില്‍ ഡിഐജി ഡി രൂപ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ശക്തമായ നടപടി സ്വീകരിക്കണമെന്നും രൂപ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയം മാധ്യമങ്ങള്‍ ഏറ്റെടുത്ത് വിവാദമായതോടെയാണ് കര്‍ണ്ണാടക മുഖ്യമന്ത്രി ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
സത്യം വെളിപ്പെടുത്തി
താന്‍ ആദ്യം മാധ്യമങ്ങളോട് സംസാരിച്ചില്ലെന്നും ഡിജിപിയാണ് ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിച്ചതെന്നും അതിനാല്‍ സര്‍വ്വീസ് ചട്ടം എല്ലാവര്‍ക്കും ബാധകമാണെന്നും സത്യസന്ധമായ അന്വേഷണത്തോട് സഹകരിക്കുമെന്നും രൂപ വ്യക്തമാക്കി.
റിപ്പോര്‍ട്ട് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം
ജയിലിൽ നടക്കുന്ന ക്രമക്കേടുകൾ ഡിഐജിയോട് വെളിപ്പെടുത്തിയ 32 തടവുകാരെ കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മറ്റു ജയിലുകളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. ഡിഐജിയുടെ റിപ്പോർട്ട് പ്രകാരം അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തടവുകാരെ മാറ്റിയതെന്നാണ് ആരോപണം. എന്നാല്‍ തടവുകാരുടെ ജയിൽ മാറ്റത്തെ കുറിച്ച് അധികൃതരുടെ ഭാഗത്ത് നിന്ന് വിശദീകരണം ലഭിച്ചിട്ടില്ല. ഇതിനിടെ ഡിഐജി രൂപയുടെയുടെ റിപ്പോർട്ട് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.