പിടിച്ചെടുത്ത കാറില്‍ പോലീസുകാരുടെ 'ഉല്ലാസ യാത്ര'; നടുറോഡില്‍ വാഹനം 'ലോക്ക്' ചെയ്ത് ഉടമ
ലഖ്നൗ: പിടിച്ചെടുത്ത കാറില്‍ 'ഉല്ലാസ യാത്ര' പോയ പോലീസുകാര്‍ക്ക് മുട്ടന്‍ പണി കൊടുത്ത് ഉടമ. ട്രാക്കിങ്ങ് സിസ്റ്റത്തിന്‍റെ സഹായത്തോടെ ഉടമ വണ്ടി നടുറോഡില്‍ വെച്ച് ലോക്ക് ചെയ്തതോടെയാണ് പോലീസുകാര്‍ കുടുങ്ങിയത്. രണ്ട് മണിക്കൂറോളമാണ് പോലീസുകാര്‍ വാഹനത്തിനുള്ളില്‍ 'ലോക്ക്' ആയി കിടന്നത്. യുപിയിലെ ലഖ്നൗവിലാണ് സംഭവം.

രണ്ട് പേര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഉടമകളില്‍ ഒരാളുടെ വാഹനമായ മഹീന്ദ്ര സ്കോര്‍പിയോ ഗോംതി നഗര്‍ പോലീസ് പിടിച്ചെടുത്തത്. എന്നാല്‍ ഇരുകൂട്ടരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചതോടെ കാര്‍ തിരിച്ചെടുക്കാന്‍ ഉടമയായ അകണ്ഡ് സിംഗിനോട് പോലീസ് അറിയിച്ചു. തുടര്‍ന്ന് ബുധനാഴ്ച കാറെടുക്കാനായി പോലീസ് സ്റ്റേഷനില്‍ അഖണ്ഡ് എത്തുകയായിരുന്നു. എന്നാല്‍ ഉടമ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ കാര്‍ സ്റ്റേഷനില്‍ ഇല്ല.
മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കാറിന്‍റെ ലൊക്കേഷന്‍ പരിശോധിച്ച അഖണ്ഡ് അമ്പരന്ന് പോയി. സ്റ്റേഷനില്‍ നിന്നും 143 കിമി ദൂരത്ത് ലഖിംപൂര്‍ കേരിയ എന്ന സ്ഥലത്താണ് കാര്‍ ഉള്ളതെന്ന് അഖണ്ഡ് കണ്ടെത്തി. ഉടന്‍ തന്നെ ഇയാള്‍ മൊബൈല്‍ ആപ് ഉപയോഗിച്ച് കാര്‍ ലോക്ക് ചെയ്യുകയായിരുന്നു. ഇതോടെ പോലീസ് പെരുവഴിയിലായി. ഏകദേശം രണ്ട് മണിക്കൂറോളമാണ് ഇന്‍സ്പെക്റ്റര്‍ ഉള്‍പ്പെടെയുള്ള മൂന്ന് പോലീസുകാര്‍ വാഹനത്തില്‍ കുടുങ്ങി കിടന്നത്. തുടര്‍ന്ന് വാഹനം അൺലോക്ക് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥർക്ക് ഉടമയോട് അഭ്യർത്ഥിക്കേണ്ടി വന്നു.
അതേസമയം കൊലപാതകക്കേസിൽ ഉൾപ്പെട്ട ഒരാളുടെ മൊഴി എടുക്കാനാണ് ലഖിംപൂരിലേക്ക് പോയതെന്നായിരുന്നു പോലീസുകാരുടെ വിശദീകരണം. എന്നാല്‍ ഉടമയെ അറിയിക്കാതെയാണ് അന്വേഷണ ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനം പോലീസുകാര്‍ ഉപയോഗിച്ചത്. സംഭവം വിവാദമായതോടെ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ലഖ്നൗ പോലീസ് കമ്മീഷ്ണര്‍ സുജിത് പാണ്ഡേ അറിയിച്ചു. സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications