ദില്ലിയിലെ കൂട്ടമരണത്തിന് പിന്നിൽ മതിഭ്രമം? എല്ലാം മരിച്ചുപോയ പിതാവിന്റെ നിർദ്ദേശപ്രകാരം
ദില്ലി: ബുരാരിയിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 11 പേരുടെയും മനോനിലയിൽ സംശയം പ്രകടിപ്പിച്ച് പോലീസ്. കുടുംബത്തിൽ ഉള്ളവർക്ക് മതിഭ്രമം ഉണ്ടായിരുന്നോ എന്ന സംശയമാണ് പോലീസ് ഇപ്പോൾ പ്രകടിപ്പിക്കുന്നത്. കുടുംബാഗങ്ങളിൽ പങ്കാളിത്ത മതിഭ്രമം എന്ന അവസ്ഥ ഉണ്ടായിരുന്നോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.
45 കാരനായ ലളിത് ഭാട്ടിയയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പോലീസിന് മനസിലാക്കാൻ സാധിച്ചത്. വീട്ടിൽ നിന്നും കണ്ടെത്തിയ ഇയാളുടെ ഡയറിക്കുറുപ്പിലെ ചില വരികളാണ് ഈ സംശയത്തിലേക്ക് പോലീസിനെ എത്തിച്ചത്. 10 വർഷം മുൻപ് മരിച്ച് പോയ പിതാവുമായി തനിക്ക് സംസാരിക്കാൻ കഴിയുന്നുണ്ടെന്നും പിതാവ് പറയുന്നത് അനുസരിച്ചാണ് താൻ പ്രവർത്തിക്കുന്നതെന്നുമായിരുന്നു ഡയറിക്കുറുപ്പുകൾ.
ആത്മാവുമായി സംസാരം
ലളിത് ഭാട്ടിയയുടെ പിതാവ് ഗോപാൽ ദാസ് പത്ത് വർഷം മുൻപാണ് മരിച്ചത്. വിമുക്ത ഭടനായിരുന്നു അദ്ദേഹം. പിതാവ് മരിച്ചതിന് ശേഷവും തനിക്ക് അദ്ദേഹത്തെ കാണാനും സംസാരിക്കാനും സാധിക്കുമായിരുന്നു എന്നാണ് ലളിതിന്റെ ഡയറിക്കുറിപ്പിൽ പറയുന്നത്. പിതാവിന്റെ ഫോട്ടോയ്ക്ക് മുമ്പിൽ നിന്ന് ലളിത് സംസാരിക്കുന്നത് കണ്ടിട്ടുണ്ടെന്ന സാക്ഷിമൊഴികളും പോലീസിന് ലഭിച്ചിട്ടുണ്ട്. പിതാവ് തന്നോട് പറയുന്ന കാര്യങ്ങൾ എന്ന രീതിയിലാണ് ലളിതിന്റെ ഡയറിക്കുറിപ്പുകൾ ഉള്ളത്. 2015 മുതലാണ് കുറിപ്പുകൾ എഴുതി തുടങ്ങിയിരിക്കുന്നത്. ഏകദേശം അമ്പതോളം പേജുകളുണ്ട്. ചില മാസങ്ങളിൽ കുറിപ്പ് എഴുതിയിട്ടില്ല. എല്ലാ കുറിപ്പുകളുടെയും തുടക്കത്തിൽ ശ്രീ എന്നെഴുതിയിട്ടുണ്ട്.
മതിഭ്രമം
പിതാവിനോട് സംസാരിക്കാൻ തനിക്ക് കഴിയുന്നുണ്ടെന്ന ലളിതിന്റെ വാദം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും വിശ്വാസത്തിൽ എടുത്തിരുന്നു. ഒരാളുടെ വഞ്ചനാപരമായ വിശ്വാസങ്ങൾ മറ്റുള്ളവരും ഏറ്റെടുക്കുന്ന മതിഭ്രമത്തിന്റെ അവസ്ഥയിലൂടെയാണ് കുടുംബാംഗങ്ങൾ കടന്നുപോയതെന്നാണ് പോലീസ് കരുതുന്നത്. കുടുംബത്തിന് മോക്ഷം ലഭിക്കണമെന്നാണ് പിതാവ് ആഗ്രഹിക്കുന്നത്. മറ്റുള്ളവർ തൂങ്ങുമ്പോൾ ഒരാൾ കാവൽ നിൽക്കണമെന്നും അവസാന നിമിഷം ദൈവം ഇടപെട്ട് മരണം ഒഴിവാക്കുമെന്നും കുറിപ്പുകളിൽ പറയുന്നുണ്ട്. കുടുംബത്തിലെ ഓരോ അംഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നനങ്ങളും അവയുടെ പരിഹാരത്തെക്കുറിച്ചും കുറിപ്പുകളിൽ പരാമർശിക്കുന്നുണ്ട്.
അകറ്റി നിർത്തി
ഭാട്ടിയ കുടുംബം അയൽക്കാരുമായി നല്ല സഹകരണത്തിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ ഒരിക്കൽ പോലും അയൽവാസികളെ ഇവർ വീട്ടിലേക്ക് ക്ഷണിച്ചിരുന്നില്ല. കുടുംബത്തിനുള്ളിലെ വിശേഷങ്ങൾ അവർ മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ താൽപര്യം കാണിച്ചിരുന്നില്ല. കുടുംബത്തോടൊപ്പം ഗുരുദ്വാരയിൽ പോകാറുള്ള വൃദ്ധയെപ്പോലും ഇതുവരെ മുകളിലെ നിലയിലേക്ക് ക്ഷണിച്ചിട്ടില്ല. കുടുംബത്തിലെ കുട്ടികളും വളരെ അച്ചടക്കത്തോടെയാണ് പെരുമാറിയിരുന്നത്. സംഭവം നടന്ന ദിവസം രാത്രി 10 മണിയോടുകൂടി ഇവർ ചപ്പാത്തി ഓർഡർ ചെയ്തിരുന്നു. ഇതുമായി എത്തിയ ആളാണ് ഭാട്ടിയ കുടുംബത്തെ അവസാനമായി ജീവനോടെ കണ്ടത്. അനുഷ്ടാനം നടത്തുന്ന ദിവസം വീട്ടിൽ പാചകം ചെയ്യാൻ പാടില്ലെന്ന് കുറിപ്പിൽ പറയുന്നുണ്ടായിരുന്നു.
ചോദ്യം ചെയ്തു
ഭാട്ടിയ കുടുംബവുമായി ബന്ധപ്പെട്ട ഇരുപതോളം പേരെ പോലീസ് ചോദ്യം ചെയ്തു. കുടുംബത്തിലുള്ളവർ കടുത്ത ദൈവഭക്തർ ആയിരുന്നു എന്നതൊഴിച്ചാൽ അസ്വഭാവിമായി യാതാന്നും ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നതെന്ന് പോലീസ് പറഞ്ഞു. പ്രിയങ്ക വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം വളരെ സന്തോഷത്തോടെയാണ് തന്നോട് സംസാരിച്ചിരുന്നതെന്ന് പ്രിയങ്കയുടെ പ്രതിശ്രുത വരനും പോലീസിനോട് പറഞ്ഞു.
കുറിപ്പുകളിലെ ദുരൂഹത
അവസാന ആഗ്രഹം സാധിക്കാറാകുമ്പോൾ ആകാശം കുലുങ്ങും,ഭൂമി വിറകൊള്ളും, മന്ത്രങ്ങൾ അതിവേഗം ഉച്ചരിക്കുക,ഞാൻ വരും നിന്നെയും മറ്റുള്ളവരെയും കൊണ്ടുപോകും- പിതാവ് പറയുന്ന രീതിയിലാണ് ലളിതിന്റെ ഡയറികുറിപ്പുകൾ. ലളിതിന്റെ ആരോഗ്യത്തെ കുറിച്ച് നിങ്ങൾ പരിഭ്രമിക്കേണ്ട, ഞാൻ വരുമ്പോൾ അവന് തുടക്കത്തിൽ പരിഭ്രാന്തിയുണ്ടാകുമെന്നാണ് മറ്റൊരു കുറിപ്പ്.
1 1പൈപ്പുകൾ
ഭാട്ടിയ കുടുംബത്തിന്റെ വീടിന് പുറത്തേക്ക് തള്ളി നിൽക്കുന്ന 11 പൈപ്പുകളും ദുരൂഹമാണ്. മൃതദേഹങ്ങൾക്ക് സമാനമായാണ് പൈപ്പുകൾ സ്ഥാപിച്ചിരുന്നത്. വെന്റിലേഷൻ സൗകര്യത്തിന് വേണ്ടിയാണ് പൈപ്പുകൾ സ്ഥാപിച്ചിരുന്നത് എന്നാണ് ഭാട്ടിയ കുടുംബം പറഞ്ഞിരുന്നത്. പൈപ്പുകൾ സ്ഥാപിച്ചത് എന്തിനാണെന്നതിതെ കുറിച്ച് കുറിപ്പുകളിൽ പരാമർശിക്കുന്നതായി ഇതുവരെ റിപ്പോർട്ടുകളില്ല