കൊറോണ രോഗി കൊൽക്കത്തയിൽ കറങ്ങിയത് 48 മണിക്കൂർ! അമ്മ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ! ആശങ്ക
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊറോണ സ്ഥിരീകരിച്ച രോഗി മണിക്കൂറുകളോളും കൊല്‍ക്കത്ത നഗരത്തില്‍ കറങ്ങിയിരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ബംഗാളില്‍ ആദ്യത്തെ കൊറോണ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ലാതെ രോഗിയും ബന്ധുക്കളും കൊല്‍ക്കത്ത നഗരത്തില്‍ 48 മണിക്കൂറോളം ഉണ്ടായിരുന്നു എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
18കാരനായ യുവാവിനാണ് ബംഗാളില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥയാണ് യുവാവിന്റെ അമ്മ. ലണ്ടനില്‍ നിന്നും മാര്‍ച്ച് 15ന് മടങ്ങി എത്തിയ യുവാവിലാണ് വൈറസിനെ കണ്ടെത്തിയിരിക്കുന്നത്. മാര്‍ച്ച് 16ന് യുവാവിന്റെ അമ്മ നബന്നയിലുളള സംസ്ഥാന സെക്രട്ടേറിയറ്റിലെ തന്റെ ഓഫീസില്‍ എത്തിയിട്ടുണ്ട്.
മണിക്കൂറുകളോളം ഇവര്‍ ഓഫീസില്‍ സമയം ചെലവഴിച്ചിരുന്നു. മാത്രമല്ല മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലും ഇവരുണ്ടായിരുന്നു. മകന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരുടെ ഓഫീസ് അടച്ച് പൂട്ടിയിരിക്കുകയാണ്. സെക്രട്ടേറിയറ്റിലടക്കം ഇവര്‍ സഞ്ചരിച്ച ഇടങ്ങളിലെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ദക്ഷിണ കൊല്‍ക്കത്തയിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്. ബുധനാഴ്ച ഉച്ച വരെ സംസ്ഥാന സര്‍ക്കാര്‍ ഈ വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നില്ല.
ഉദ്യോഗസ്ഥ തലത്തിലുളള ഒരാള്‍ ഇത്ര നിരുത്തരവാദപരമായി പെരുമാറിയെന്ന് വിശ്വസിക്കാനാവുന്നില്ല എന്നാണ് മമത മന്ത്രിസഭയിലെ മന്ത്രി പ്രതികരിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയായ അരുണിമ ഡേ മാര്‍ച്ച് 16ന് മകനെ എംആര്‍ ഭംഗൂര്‍ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു.
വിശദ പരിശോധനയ്ക്ക് ശേഷം മകനെ അടിയന്തിരമായി ബെലിഗട്ടയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഈ നിര്‍ദേശം പാലിക്കപ്പെട്ടില്ല. ചൊവ്വാഴ്ച രാവിലെയാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. എംആര്‍ ഭംഗൂര്‍ ആശുപത്രിയില്‍ ഇയാളെ പരിശോധിച്ച ഡോക്ടറും ആശുപത്രി ജീവനക്കാരനും വീട്ടില്‍ ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്.
കൊറോണ സ്ഥിരീകരിച്ച യുവാവിനൊപ്പം മാതാപിതാക്കളും വീട്ടിലെ രണ്ട് ഡ്രൈവര്‍മാരും ഐസൊലേഷനിലാണുളളത്. മാതാപിതാക്കളുടേയും ഡ്രൈവര്‍മാരുടേയും സ്രവം കൊറോണ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം ലഭിച്ചതിന് ശേഷം മാത്രമേ ഇവർക്ക് വൈറസ് പകർന്നിട്ടുണ്ടോ എന്ന് വ്യക്തമാവുകയുളളൂ. യുവാവ് കൊല്‍ക്കത്തയിലേക്ക് എത്തിയ വിമാനത്തിലെ മറ്റ് യാത്രക്കാരെ കണ്ടെത്താനുളള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 25 വിദേശികള്‍ അടക്കം 151 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
മധ്യപ്രദേശിൽ ഇടപെട്ട് സുപ്രീം കോടതി! എംഎൽഎമാരെ ഒരു കാരണവശാലും തടവിൽ വെക്കാനാവില്ല!