കൊറോണയെ തടയാൻ മുൻകരുതലുമായി റെയിൽവേ, പ്ലാറ്റ്‌ഫോം ടിക്കറ്റിന് വില കുത്തനെ ഉയർത്തി!
ദില്ലി: കൊറോണ വൈറസ് പടരുന്നത് തടയാനുളള നീക്കവുമായി റെയില്‍വേ. സ്റ്റേഷനുകളില്‍ ആള്‍ത്തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി പ്ലാറ്റ്‌ഫോം ടിക്കറ്റിന് റെയില്‍വേ വില കൂട്ടി. ഇനി മുതല്‍ 50 രൂപയാണ് പ്ലാറ്റ്‌ഫോം ടിക്കറ്റിന് നല്‍കേണ്ടത്. നിലവില്‍ പത്ത് രൂപ മാത്രമാണ് പ്ലാറ്റ്‌ഫോം ടിക്കറ്റിന്റെ വില. രാജ്യത്തെ തിരഞ്ഞെടുത്ത റെയില്‍വേ സ്റ്റേഷനുകളിലാണ് നിരക്ക് വര്‍ധനവ് നടപ്പിലാക്കുന്നത്.
ഗുജറാത്തിലേയും മധ്യപ്രദേശിലേയുമടക്കം റെയില്‍വേ സ്റ്റേഷനുകളിലാണ് പ്ലാറ്റ്‌ഫോം ടിക്കറ്റിന് 50 രൂപയായി വില ഉയര്‍ത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ നിരക്ക് വര്‍ധനവ് നടപ്പില്‍ വരുത്തുക ഗുജറാത്തിലെ അഹമ്മദാബാദ് ഡിവിഷന് കീഴിലുളള തിരഞ്ഞെടുത്ത റെയില്‍വേ സ്റ്റേഷനുകളിലാണ്. മധ്യപ്രദേശിലെ രത്‌ലം ഡിവിഷന് കീഴില്‍ വരുന്ന റെയില്‍വേ സ്റ്റേഷനുകളും ആദ്യഘട്ടത്തില്‍ നിരക്ക് വര്‍ധനവ് നടപ്പിലാക്കും.
പശ്ചിമ റെയില്‍വേ സോണിന് കീഴില്‍ വരുന്ന അഹമ്മദാബാദ് ഡിവിഷനില്‍ ബുധനാഴ്ച മുതലാണ് നിരക്ക് വര്‍വ് നലവില്‍ വരിക. ഗുജറാത്തില്‍ അഹമ്മദാബാദ് അടക്കം 12 റെയില്‍വേ സ്റ്റേഷനുകളിലാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി ഉയര്‍ത്തിയിരിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്നും സ്റ്റേഷന്‍ പരിസരത്ത് ആള്‍ക്കൂട്ടം ഒഴിവാക്കാനാണ് ഇത് നടപ്പിലാക്കുന്നത് എന്നും അഹമ്മദാബാദ് ഡിവിഷന്‍ വക്താവ് പ്രതികരിച്ചു.
മധ്യപ്രദേശിലെ രത്‌ലം ഡിവിഷന് കീഴിലുളള സ്റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വര്‍ധനവ് ഇന്ന് മുതല്‍ നിലവില്‍ വന്നിരിക്കുകയാണ്. രത്‌ലം ഡിവിഷന് കീഴിലുളള 135 റെയില്‍വേ സ്റ്റേഷനുകളിലാണ് നിരക്ക് കൂടിയിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരക്ക് വര്‍ധനവ് രാജ്യത്തെ മറ്റ് റെയില്‍വേ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ല.
രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ച് മൂന്ന് പേരാണ് മരിച്ചിരിക്കുന്നത്. കര്‍ണാടകത്തിലെ കലബുര്‍ഗിയിലും ദില്ലിയിലുമായി ആദ്യം രണ്ട് പേര്‍ മരിച്ചിരുന്നു. മഹാരാഷ്ട്രയിലെ മുംബൈയിലാണ് കൊറോണ ബാധിച്ചുളള മൂന്നാമത്തെ മരണം. ദുബായില്‍ നിന്നും വന്ന 64കാരനാണ് മരിച്ചത്. കലബുര്‍ഗിയില്‍ 76കാരനും ദില്ലിയില്‍ 69കാരിയുമാണ് മരണപ്പെട്ടത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 40 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊറോണ ബാധയുളളത്. രാജ്യമെമ്പാടും കൊറോണയെ ചെറുക്കാന്‍ ശക്തമായ നിയന്ത്രണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും താജ്മഹല്‍ അടക്കമുളള ചരിത്ര സ്മാരകങ്ങളും അടച്ച് കഴിഞ്ഞു.