രാജ്യത്ത് 90 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു, ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി
ദില്ലി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലനിലല്‍ക്കുന്നത്. 24മണിക്കൂറിനിടെ 909 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 273 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. ഇതില്‍ 34 പേര്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചതാണ്. 8447 പേര്‍ക്കാണ് രാജ്യത്ത് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതിനിടെ, രാജ്യത്ത് 90 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടും. ഇതിനിടെ ദില്ലിയില്‍ രോഗം ബാധിച്ച നഴ്‌സുമാര്‍ക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപണവും ഉയരുന്നുണ്ട്. ഇവരെ ഐസലേറ്റ് ചെയ്‌തെങ്കിലും കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. വൃത്തിയില്ലാത്ത മുറിയിലാണ് ഇവരെ പ്രവേശിപ്പിച്ചതെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, കൊറോണ വൈറസ് പിടിപെട്ട 52 രാജ്യങ്ങളില്‍ നിന്നായി 22000 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏപ്രില്‍ എട്ട് വരെയുള്ള കണക്ക് പ്രകാരമാണിത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇത്തരത്തില്‍ രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായതോടെ വലിയ ഭീതിയാണ നിലനില്‍ക്കുന്നത്. ഏപ്രില്‍ എട്ട് വരെയുള്ള കണക്ക് പ്രകാരമാണിത്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത് സംബന്ധിച്ച് കൃത്യമായകണക്ക് നല്‍കാന്‍ മിക്ക രാജ്യങ്ങളും താല്‍പര്യപ്പെടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. മിക്കയാളുകള്‍ക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നോ ബന്ധുക്കളില്‍ നിന്നോ ആണ് രോഗം സ്ഥിരീകരിക്കുന്നതെന്നും സംഘടന പറയുന്നു.
അതേസമയം, ആഗോളതലത്തില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഔദ്യോഗിക കണക്ക് പ്രകാരം 109654 പേരാണ് മരിച്ചത്. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 17 ലക്ഷം കടന്നു. 1790564 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ രോഗം സ്ഥിരീകരിച്ചത് അമേരിക്കയിലാണ്. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണ്. 20580പേരാണ് അമേരിക്കയില്‍ രോഗം ബാധിച്ച് മരിച്ചത്. മരണസംഖ്യയുടെ കാര്യത്തില്‍ അമേരിക്ക ഇറ്റലിയോട് കടത്തിയിരിക്കുകയാണ്. 19468 പേരാണ് ഇറ്റലിയില്‍ മരിച്ചത്. 30502 അമേരിക്കയില്‍ രോഗം ഭേദമായപ്പോള്‍ 11471 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
ഇറ്റലിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 152271ആയി. 32534 പേര്‍ക്കാണ് രാജ്യത്ത് രോഗം ഭേദമായത്. സ്‌പെയിനില്‍ 166019 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 16972 പേര്‍ മരിച്ചപ്പോള്‍ 62391പേര്‍ക്ക് രോഗമുക്തി നേടി. ഫ്രാന്‍സില്‍ 129654 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 13832 പേര്‍ മരിച്ചു. ജര്‍മ്മനിയില്‍ 125452 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 2871 പേര്‍ മരിച്ചു. യുകെയില്‍ 78991 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 9875പേര്‍ മരിച്ചു. ഇറാനില്‍ 70029 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 4357 പേര്‍ മരിച്ചു. അതേസമയം, ആഗോളതലത്തില്‍ 409540 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു.