കോറോണ വൈറസ് ഭീതി; കൊച്ചി ഉൾപ്പെടെ രാജ്യത്തെ 7 വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദ്ദേശം
ദില്ലി: ചൈനയിൽ പുതിയ ഇനം കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ പ്രധാന 7 വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര വ്യോമയാന വകുപ്പ്. ചൈനയിൽ നിന്നും എത്തുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിർദ്ദേശം, ചൈനയിൽ മുന്നൂറോളം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ട്രംപിനെ കൊല്ലാന്‍ 3 മില്യണ്‍ ക്വട്ടേഷന്‍, ഇറാന്റെ മാസ്റ്റര്‍ പ്ലാന്‍ നീക്കങ്ങള്‍ ഇങ്ങനെ
മുംബൈ, കൊൽക്കത്ത, ദില്ലി വിമാനത്താവളങ്ങളിൽ 'തെർമൽ സ്ക്രീനിംഗ്' ഉപകരണങ്ങൾ എത്തിക്കാനാണ് ആദ്യം നിർദ്ദേശം നൽകിയിരുന്നു. പിന്നീട് കൊച്ചി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് വിമാനത്താവള അധികൃതരോടും ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
കൊറോണ വൈറസ് സ്ഥിരീകരിച്ചവരിൽ നാലുപേരാണ് ഇതുവരെ മരിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. വൈറസ് ബാധ നിയന്ത്രിക്കാൻ അടിയന്തര നടപടിക്ക് ചൈനീസ് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം തായ് ലാൻഡ്, സൗത്ത് കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലേക്കും വൈറസ് പടർന്നിട്ടുണ്ടെന്നാണ് സൂചന.
ചൈന സന്ദർശിക്കുന്ന പൗരന്മാർ ജാഗ്രത പാലിക്കണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും വിദേശ കാര്യമന്ത്രാലയം കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. ഡിസംബർ 31 വരെ ചൈന സന്ദർശിച്ച് മടങ്ങിയവരുടെ വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയം തേടിയിരുന്നു. വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുമെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. വുഹാനിലെ ഒരു കടൽ വിഭവ മാർക്കറ്റിൽ നിന്നുമാണ് വൈറസ് ബാധയുടെ തുടക്കമെന്നാണ് പ്രാഥമിക വിവരം.