കൊറോണ: കേരളത്തിൽ 7 പേരടക്കം രാജ്യത്ത് 11 പേർ നീരീക്ഷണത്തിൽ! സൗദിയില്‍ 20 മലയാളി നഴ്സുമാർ നെഗറ്റീവ്
തിരുവനന്തപുരം: കേരളത്തില്‍ നിന്നുളള 7 പേരടക്കം കൊറോണ വൈറസ് ബാധ സംശയിക്കുന്ന 11 പേര് രാജ്യത്ത് നിരീക്ഷണത്തില്‍. നാല് പ്രധാന നഗരങ്ങളിലാണ് ചൈനയില്‍ നിന്നും മടങ്ങി എത്തിയവര്‍ കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിന്നുളള 7 പേരെ കൂടാതെ 2 പേര് മുംബൈയിലും ഓരോ ആള് വീതം ഹൈദരാബാദിലും ബെംഗളൂരുവിലും ഐസൊലേഷന്‍ വാര്‍ഡുകളില്‍ വിദഗ്ധരുടെ നിരീക്ഷണത്തിലാണുളളത്.
മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ചൈനയില്‍ നിന്നും തിരിച്ചെത്തിയവരെ കേരളത്തില്‍ ഐസലോഷന് വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഇവരിലുളളൂവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ചൈനയില്‍ നിന്നും തിരിച്ചെത്തിയ ഇരുപതിനായിരത്തോളം പേരെ ഇതിനകം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രണ്ട് പേര്‍ക്കും ഹൈദരാബാദിലും ബെംഗളൂരുവിലും ചികിത്സയിലുളളവര്‍ക്കും പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനത്ത് 80 പേരിലാണ് ആദ്യം പരിശോധന നടത്തിയത്. ഇവരില്‍ 73 പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ബാക്കി 7 പേരാണ് നേരിയ രോഗലക്ഷണങ്ങളോടെ ചികിത്സയിലുളളത്. ഇവരുടെ രക്തസാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
Recommended Video
ഇതുവരെയും രാജ്യത്ത് എവിടെയും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ സൗദിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 30 മലയാളി നഴ്സുമാരില്‍ 20 പേര്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ബാക്കി പത്ത് പേരുടെ പരിശോധനാ ഫലം പുറത്ത് വരാനിരിക്കുന്നതേ ഉളളൂ. നേരത്തെ കൊറോണ വൈറസ് ബാധിച്ചുവെന്ന് സംശയിച്ചിരുന്ന ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്സിനെ ഉടനെ തന്നെ ഡിസ്ചാര്‍ജ് ചെയ്തേക്കും. സൗദിയില്‍ ജോലി ചെയ്യുന്ന ആയിരത്തില്‍ അധികം മലയാളി നഴ്സുമാരെ ഇതിനകം കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.