പിറന്നുവീണ പിഞ്ചുകുഞ്ഞിനും കൊറോണ; രോഗം ബാധിച്ചത് എങ്ങനെയെന്ന് അറിയാതെ ഡോക്ടര്‍മാര്‍
ലണ്ടന്‍: ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുട എണ്ണം 5800 കടന്നിരിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് രോഗം സ്ഥിരീകരിച്ച് ലോകത്തിന്റെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ചിലര്‍ രോഗം ഭേദമായി ആശുപത്രി വിടുന്നുമുണ്ട്. ചൈനയിലാണ് വൈറസിന്റെ പ്രഭവകേന്ദ്രമെങ്കിലും ഇപ്പോള്‍ ഏറ്റവും കൂടുതൽ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലാണ്. മിക്ക രാജ്യങ്ങളും കൊറോണ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ നിന്നും വരുന്ന വിദേശ പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഇതിനിടെ കണ്ണുനനയിക്കുന്ന ഒരു വാര്‍ത്തയാണ് ലണ്ടനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ലണ്ടനിലെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പിറന്നുവീണ പിഞ്ചു കുഞ്ഞിനും കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നു. ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ കേസാണിത്. കുഞ്ഞിന്റെ അമ്മയ്ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. അമ്മയെ ന്യൂമോണിയെ കാരണം പ്രത്യേകം ചികിത്സയും നല്‍കിയിരുന്നു. എന്നാല്‍ കുഞ്ഞിനെ എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനാകാതെ കുഴഞ്ഞിരിക്കുകയാണ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. കുഞ്ഞിന് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അമ്മയെ സ്‌പെഷ്യല്‍ വാര്‍ഡിലേക്ക് മാറ്റി നിരീക്ഷിക്കുകയാണ് ഡോക്ടര്‍മാര്‍.
കുഞ്ഞിനെ ഇതിനോടകം തന്നെ വേറൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രോഗബാധ ചികിത്സിച്ച് ഭേദമാക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഡോക്ടര്‍മാര്‍. എന്നാലും കൊറോണ ഏതുവഴിയാണ് കുഞ്ഞിനെ ബാധിച്ചതെന്ന് കണ്ടപിടിക്കാനുള്ള ദൗത്യത്തിലാണ് ആരോഗ്യ സംഘം. ജനിക്കുന്നസമയത്താണോ ആതോ ഭ്രൂണത്തില്‍ നിന്നു തന്നെ കുഞ്ഞിന് കൊറോണ ബാധിച്ചിട്ടുണ്ടോ എന്ന സംശയത്തിലാണ് ഡോക്ടര്‍മാര്‍. ജനിച്ച കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആശുപത്രിയിലെ മറ്റ് പ്രസവങ്ങളും ജാഗ്രതയോടെയാണ് ഡോക്ടര്‍മാര്‍ നടത്തുന്നത്. പ്രസവവാര്‍ഡുകള്‍ക്ക് മുമ്പില്‍ കനത്ത നിയന്ത്രണങ്ങളാണ് ആശുപത്രി അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, യുകെയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം ഇതിനോടകം തന്നെ 798 ആയി. ഇതില്‍ പത്ത് കേസുകള്‍ ഗുരുതരമായി തുടരുകയാണ്. രോഗം പടരുന്നതിനെ തുടര്‍ന്ന് കനത്ത ജാഗ്രതയിലാണ് രാജ്യം. ഇതിനിടെ സ്പാനിഷ് പ്രധാനമന്ത്രിയുടെ ഭാര്യ ബെഗോണ ഗോമസിനും കൊറോണ സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഇതേ തുടര്‍ന്ന് സ്പാനിഷ് പ്രധാനമന്ത്രിയും നിരീക്ഷണത്തിലാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിശോധനഫലം നെഗറ്റീവായിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്. ട്രംപിനെ സന്ദര്‍ശിച്ച ബ്രസീലിയന്‍ ഉദ്യോഗസ്ഥന് കൊറോണ സ്ഥരീകരിച്ചതോടെയാണ് ട്രംപും പരിശോധനയ്ക്ക് വിധേയനായത്. അമേരിക്കയില്‍ മാത്രം കൊറോണ ബാധിച്ച് 50 പേരാണ് മരിച്ചത്. ലോകത്താകമാനം ഇതുവരെയുള്ള മരണം 5800 കടന്നു. 156098 പേര്‍ക്ക് ഇപ്പോള്‍ തന്നെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.