ദില്ലിയിലെ കൂട്ട പലായനം: രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, കോവിഡ് നടപടികളിൽ വീഴ്ച വരുത്തി
ദില്ലി: രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൌൺ നിലനിൽക്കെ ദില്ലിയിലെ അതിഥി തൊഴിലാളികൾ കൂട്ടപലായനം നടത്തിയ സംഭവത്തിൽ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ദില്ലിയിലെ രണ്ട് ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരെ സർക്കാർ സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് പ്രതിരോധ നടപടികളിൽ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് നടപടി.
തമിഴ്നാട്ടിൽ മൂന്ന് മലയാളികൾക്ക് കൊറോണ: റെയിൽവേ ഡോക്ടറും മകനും ഐസോലേഷനിൽ, ജീവനക്കാർ നിരീക്ഷണത്തിൽ
സംഭവത്തിൽ മറ്റ് രണ്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. ഗതാഗത വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരെയാണ് സസ്പെൻഡ് ചെയ്തിട്ടുള്ളത്. ഹോം ആൻഡ് ലാൻഡ് ബിൽഡിംഗ്സ് ഡിപ്പാർട്ട്മെന്റ് ചീഫ് സെക്രട്ടറി, സീലാപ്പൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുള്ളത്.
കൊറോണ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് 2005ലെ ദുരന്തനിവാരണ നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള എക്സിക്യൂട്ടീവ് കമ്മറ്റി ചെയർപേഴ്സൺ നൽകിയിട്ടുള്ള നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ പരാജയപ്പെട്ടിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ടെന്നാണ് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കിയത്. ചുമതല വഹിക്കുന്നതിൽ അവർ വീഴ്ച വരുത്തിയതിനാൽ ഈ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ കൈക്കൊള്ളുന്നതായാണ് സർക്കാർ വക്താവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ ജോലി നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് നിലനിൽപ്പ് ഭീഷണിയിൽ സ്വദേശത്തേക്ക് പലായനം ചെയ്യാനാരംഭിച്ചത്. ഇതോടെ സാമൂഹിക വ്യാപന മുന്നിൽക്കണ്ട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദേശങ്ങളാണ് നൽകിയത്. താമസിച്ചിരുന്ന സ്ഥലത്തുനിന്ന് ജന്മദേശത്തേക്ക് പോയവരോട് 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയാനും നിർദേശിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ ലോക്ക് ഡൌൺ ചട്ടങ്ങൾ ലംഘിക്കുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ നിലനിൽക്കെ അതിഥി തൊഴിലാളികളുടെ കുടിയേറ്റം തടയുന്നതിനുള്ള നടപടികളും കേന്ദ്രം സ്വീകരിച്ച് വരികയാണ്. സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം ഇത് സംബന്ധിച്ച് മാർഗ്ഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്കോ ദേശീപാതകളിലേക്കോ ഒരു തരത്തിലുമുള്ള ജനസഞ്ചാരവമും ഇല്ലെന്ന് ഉറപ്പാക്കാനും ഞായറാഴ്ച കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഇതിനായി സംസ്ഥാന- ജില്ലാ അതിർത്തികൾ അടച്ചിടാനും സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
തൊഴിലാളികളെ താമസ സ്ഥലത്തുനിന്ന് ഒഴിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്. ലോക്ക് ഡൌണിനിടെ യാത്ര ചെയ്തവരെ നിരീക്ഷിക്കാൻ നിർദേശിച്ച സർക്കാർ 21 ദിവസത്തിൽ വീട്ടുവീഴ്ച ചെയ്യരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.