ഇന്ത്യയിൽ കൊറോണ ബാധിതരുടെ 2000 കടന്നു: 53 മരണം, 24 മണിക്കൂറിനിടെ 235 പേർക്ക് രോഗം
ദില്ലി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 2000 കടന്നു. ഇന്ത്യയിൽ 2069 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. 1860 പേർ നിലവിൽ ചികിത്സയിൽ കഴിഞ്ഞ് വരികയാണ്. കൊറോണ ബാധിച്ച 53 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 235 പേർക്ക് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ലോകത്ത് അരലക്ഷം കടന്ന് കൊറോണ മരണം: രോഗബാധിതരുടെ ലക്ഷം പത്ത് ലക്ഷത്തിലേക്ക് അടുക്കുന്നു!!
അതേ സമയം ദില്ലിയിലെ മത സമ്മേളനത്തിൽ പങ്കെടുത്ത കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുമ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ലോക്ക് ഡൌൺ അവസാനിക്കുന്നതോടെ ജനക്കൂട്ടം ഉണ്ടാവുന്നത് നിയന്ത്രിക്കാൻ പൊതു സംവിധാനത്തിന് രൂപം നൽകണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് അഭ്യർത്ഥിച്ചിരുന്നു. വ്യാഴാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുമ്പഴായിരുന്നുു പ്രധാനമന്ത്രി ഇക്കാര്യം ഉന്നയിച്ചത്. ലോക്ക് ഡൌണിന് പിന്തുണ നൽകിയതിന് എല്ലാ സംസ്ഥാനങ്ങളോടും നന്ദി അറിയിച്ച പ്രധാനമന്ത്രി കൊറോണ പ്രതിരോധത്തിന് എല്ലാ വിധത്തിലുള്ള പിന്തുണയും നൽകണമെന്നും അഭ്യർത്ഥിച്ചിരുന്നു.
ലോക്ക് ഡൌൺ ചട്ടങ്ങൾ ലംഘിക്കുന്നവരെ നിർബന്ധമായും ജയിലിലടക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനത്തിനിടെ ലോക്ക് ഡൌൺ ചട്ടങ്ങൾ ലംഘിക്കുകയോ അധികൃതരുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യുന്നവരെ ജയിലിലടക്കമെന്നാണ് കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നൽകിയിട്ടുള്ള നിർദേശം. ആരോഗ്യ പ്രവർത്തകരോ ഡോക്ടർമാരോ ആക്രമിക്കപ്പെടുന്ന സംഭവങ്ങളിൽ നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ശക്തമായ നടപടികൾ സ്വീകരിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ, സർക്കാർ ജീവനക്കാർ എന്നിവരുടെ ജോലി തടസ്സപ്പെടുത്തുന്നത് ഒരു വർഷം വരെ ജയിൽ ശിക്ഷ നൽകാവുന്ന കുറ്റമാണ്. ഇക്കാരണത്താൽ ആർക്കെങ്കിലും ജീവൻ നഷ്ടമായാൽ രണ്ട് വർഷം വരെ ശിക്ഷാ കാലയളവ് നീളുകയും ചെയ്യും. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബ സംസ്ഥാന സർക്കാരുകൾക്ക് അയച്ച കത്തിൽ നിർദേശിക്കുന്നത്.
Recommended Video
തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയോ ജനങ്ങൾക്കിടയിൽ ഭീതി പരത്തുകയോ ചെയ്യുന്നതും ഒരു വർഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്. മധ്യപ്രദേശിലെ ഇൻഡോറിൽ ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കേന്ദ്രസർക്കാർ നിലപാട് കർശനമാക്കിയത്. ആരോഗ്യ പ്രവർത്തകരെ കല്ലെറിഞ്ഞ് ഓടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ നിലപാട് കർശനമാക്കിയത്.