കൊറോണ വൈറസ്: ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 250 കടന്നു, മുംബൈയിൽ കർശന നിയന്ത്രണങ്ങൾ...
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 252ലെത്തി. വെള്ളിയാഴ്ചയാണ് പശ്ചിമബംഗാളിൽ രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് 13ന് ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ 22 കാരനാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇറാനിലുള്ള 16 കശ്മീരി പണ്ഡിറ്റുകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനകം അഞ്ച് പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരണമടഞ്ഞിട്ടുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തൊട്ടുപിന്നിൽ കേരളവും ഹരിയാണയും ഉത്തർപ്രദേശുമാണുള്ളത്. കേരളത്തിൽ എറണാകുളം ജില്ലയിലാണ് അഞ്ച് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ കേരളത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 32ലെത്തുകയും ചെയ്തിട്ടുണ്ട്. പഞ്ചാബിൽ നിന്ന് പുതിയതായി നാല് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
ജർമനിയിൽ നിന്ന് ഇറ്റലി വഴി ഇന്ത്യയിൽ മടങ്ങിയെത്തിയ 70 കാരനാണ് പഞ്ചാബിൽ മരിച്ചത്. മഹാരാഷ്ട്ര സ്വദേശിയായ 60കാരനും കർണാടകത്തിലെ കലബുറഗി സ്വദേശിയായ 76 കാരനും ദില്ലി നിവാസിയായിരുന്ന 68 കാരിയുമാണ് ഇതിനകം രാജ്യത്ത് വൈറസ് ബാധയെത്തുടർന്ന് മരിച്ചത്. രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകച്ചതോടെ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10ലെത്തിയിട്ടുണ്ട്.

സിംഗ് പ്രസിഡന്റിന്റെ വസതിയിലും
ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ ബോളിവുഡ് ഗായിക കനിക കപൂറിന് രോഗം സ്ഥിരീകരിച്ചിരുന്നു. കനികക്കൊപ്പം പാർട്ടിയിൽ പങ്കെടുത്ത രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകൻ ദുഷ്യന്ത് സിംഗ് നിരീക്ഷണത്തിൽ കഴിഞ്ഞ് വരികയാണ്. ഇതിന് പുറമേ സിംഗ് രാശഷ്ട്രപതിയുടെ വസതിയും സന്ദർശിച്ചിരുന്നു. സിംഗിന്റെ തൊട്ടടുത്ത സീറ്റിലിരിക്കുന്ന തൃണമൂൽ എംപി ദെരീക് ഒബ്രിയെനും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിട്ടുണ്ട്.

ലണ്ടനിൽ നിന്നെത്തിയവർ നിരീക്ഷണത്തിൽ
ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ മറ്റൊരു യുവാവിനും സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരുന്നു. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് യുവാവ് ദക്ഷിണ കൊൽത്തയിലെ ബാലിഗുഞ്ചിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുയാണ്. മാർച്ച് 16ന് പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് ബെല്ലിഘട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് സാമ്പിളുകൾ പരിശോധനക്കായി അയയ്ക്കുകയായിരുന്നു. ഒടുവിൽ രോഗം സ്ഥിരീകരിച്ച യുവാവിന്റെ സഹപാഠികളിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇരുവരും ചണ്ഡിഗഡിലും ഛത്തീസ്ഗഡിലുമായി ചികിത്സയിൽ കഴിഞ്ഞുവരികയാണെന്നും റിപ്പോർട്ടുകളുണ്ട്. യുവാവിന്റെ കുടുംബാംഗങ്ങളെയും നിരീക്ഷിച്ച് വരികയാണ്.

ഇറാനിൽ 26 പേർക്ക് രോഗം
ഇറാനിൽ കുടുങ്ങിക്കിടക്കുന്ന 16 കശ്മീരി പണ്ഡിറ്റുകൾക്ക് രോഗം സ്ഥിരീകരിച്ചതായി ഇന്ത്യൻ എംബസിയാണ് വ്യക്തമാക്കിയത്. ഇതോടെ ഇറാനിൽ കുടുങ്ങിയ 26 പേരുടെ വിവരങ്ങളാണ് എംബസി പുറത്തുവിട്ടിട്ടുള്ളത്. ഇവരിൽ 16 പേരും കശ്മീരിലിൽ നിന്നുള്ളവരാണ്. ഇറാനിൽ കുടുങ്ങിക്കിടക്കുന്നവരുമായി ബന്ധപ്പെടുന്നതിനായി തയ്യാറാക്കിയ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഇന്ത്യൻ എംബസി നൽകിയിട്ടുള്ളത്. ഇറാനിലെ ഖൂം നഗരത്തിൽ 800 ഓളം ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരിൽ അധികവും ലഡാക്കിൽ നിന്നുള്ളവരാണ്.

മഹാരാഷ്ട്രയിൽ കർശന നിയന്ത്രണം
ഇന്ത്യയിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയിൽ കർശന നിയന്ത്രണങ്ങളാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തുന്നത്. മാർച്ച് 31 വരെ മുംബൈയിലെ എല്ലാ ഓഫീസുകളും അടച്ചിടാനാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. അവശ്യ വസ്തുക്കൾ വിൽക്കുന്നതുൾപ്പെടെയുള്ള കടകളും ഇക്കാലയളവിൽ അടഞ്ഞുകിടക്കും. എന്നാൽ മുംബൈ, നാഗ്പൂർ, എന്നിവിടങ്ങളിൽ അവശ്യ സേവനങ്ങൾക്ക് മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്. സംസ്ഥാനത്ത് ഇതിനകം 52 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ ഉണ്ടായിരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്ക്ക് വാദ് പ്രഖ്യാപിച്ചിരുന്നു. 9, 11 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 15 ന് ശേഷം മാത്രമായിരിക്കും പരീക്ഷ നടക്കുക. പൂനെയിൽ ഉടൻ തന്നെ റെയിൽവേ സ്റ്റേഷൻ, ഹൈവേ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കും.

ബിഎസ്എൻഎൽ ഓഫർ
വർക്ക് ഫ്രം ഹോമിനെ പിന്തുണയ്ക്കുന്നതിനായി ബിഎസ്എൻഎൽ ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ ഇന്റർനെറ്റ് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ തീവ്രത കുറക്കുന്നതിനായി വർക്ക് ഫ്രം ഹോം സംവിധാനം പ്രാവർത്തികമാക്കാൻ കൂടുതൽ പേരെ സഹായിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. 10 എംബിപിഎസ് ഡൌൺലോഡ് സ്പീഡിൽ പ്രതിദിനം അഞ്ച് ജിബി ഡാറ്റയാണ് ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് ലഭിക്കുക.












Click it and Unblock the Notifications